പോപ്പ് ബെനഡിക്ട് പതിനാറാമന്റെ ഭൗതീകശരീരം സ്വകാര്യമായി നടത്തിയ സംസ്‌കാര കര്‍മ്മങ്ങള്‍ക്കൊടുവില്‍ അടക്കം ചെയ്തു. മുന്‍ പോപ്പിന് ആയിരക്കണക്കിന് വിശ്വാസികള്‍ അന്ത്യയാത്ര ചൊല്ലിയ ശേഷമായിരുന്നു സംസ്‌കാരം.
മൂന്ന് ശവപ്പെട്ടികള്‍ക്കുള്ളിലായാണ് പോപ്പ് ബെനഡിക്ട് പതിനാറാമന്റെ ഭൗതീകശരീരം അടക്കം ചെയ്തത്. സൈപ്രെസില്‍ നിര്‍മ്മിച്ച ഒന്നും, രണ്ടാമത്തേത് വെല്‍ഡ് ചെയ്ത് അടച്ച സിങ്ക് ശവപ്പെട്ടിയും, പുറത്ത് മരം കൊണ്ടുള്ള മൂന്നാമത്തെ ശവമഞ്ചവുമാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയ്ക്ക് കീഴിലെ നിലവറയിലാണ് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ നീണ്ട ദുഃഖാര്‍ത്തമായ ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു ഇത്.
ഏറ്റവും പുറത്തുള്ള മരം കൊണ്ടുള്ള ശവമഞ്ചത്തില്‍ ലളിതമായ മെറ്റല്‍ കുരിശാണ് നല്‍കിയിട്ടുള്ളത്. എട്ട് വര്‍ഷം പോപ്പായി സേവനം നല്‍കിയതിന്റെ ചിഹ്നമാണിത്. കൂടാതെ 95 വര്‍ഷവും, എട്ട് മാസവും, 15 ദിവസവും ജീവിച്ച് ഡിസംബര്‍ 31ന് മരിച്ചതായി ലാറ്റിനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2013 ഫെബ്രുവരി 28ന് പോപ്പ് ഡ്യൂട്ടി മതിയാക്കി, രാജിവെച്ച തീയതിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറ് നൂറ്റാണ്ടിനിടെ വിരമിച്ച ആദ്യ പോപ്പായിരുന്നു ഇദ്ദേഹം.
പിന്‍ഗാമിയായ പോപ്പ് ഫ്രാന്‍സിസിന്റെ കാര്‍മ്മികത്വത്തിലാണ് ബെനഡിക്ട് പതിനാറാമന്റെ അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. പോപ്പുമാരുടെ ഭൗതീകശരീരം മൂന്ന് ശവപ്പെട്ടികളില്‍ നിക്ഷേപിക്കുന്നതാണ് രീതി. സ്വകാര്യമായ ചടങ്ങില്‍ പോപ്പ് ബെനഡിക്ടിന്റെ ദീര്‍ഘകാല സെക്രട്ടറിയായിരുന്ന ജര്‍മ്മന്‍ ആര്‍ച്ച്ബിഷപ്പ് ജിയോര്‍ഗ് ഗ്വെയിന്‍സ്വെയിനും, വിരമിച്ചതിന് ശേഷം പരിചരിക്കാന്‍ കൂടെയുണ്ടായിരുന്നവരുമാണ് അന്ത്യയാത്ര നല്‍കാന്‍ സന്നിഹിതരായത്.
അടുത്ത ആഴ്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബെനഡിക്ട് പതിനാറാമന്റെ കല്ലറ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുമതിയുണ്ടാകുമെന്ന് വത്തിക്കാന്‍ അറിയിച്ചു.