ഇസ്താംബൂള്‍: തുര്‍ക്കിയിലും സിറിയയിലും അതി ശക്തമായ ഭൂചലനം. പ്രദേശിക സമയം തിങ്കളാഴ്ച രാവിലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. രണ്ടു രാജ്യങ്ങളിലുമായി ആയിരത്തിലേറെ പേര്‍ മരിച്ചുവെന്നാണ് പ്രാഥമിക വിവരം.
സിറിയ, ലബനോന്‍, ഇറാഖ്, ഇസ്രയേല്‍, പലസ്തീന്‍, സൈപ്രസ് എന്നിവിടങ്ങളിലും തുടര്‍ ചലനം അനുഭവപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. തുര്‍ക്കിയുടെ ദക്ഷിണ മേഖലയിലെ ഉസ്മാനിയ പ്രവിശ്യയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 34 കെട്ടിടങ്ങള്‍ നിലംപൊത്തിയതായി തായി പ്രവിശ്യ ഗവര്‍ണറെ ഉദ്ധരിച്ച് അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അവശിഷ്ടങ്ങൾക്കിടയില്‍ കൂടുതല്‍പ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് ആശങ്ക.
ആദ്യ ഭൂചലനത്തിന് ശേഷം 6.7 തീവ്രതയുള്ള മറ്റൊരു ഭൂചലനം കൂടി അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 9.9 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രം. ആദ്യ ഭൂചലനത്തിന് 11 മിനിറ്റിന് ശേഷമാണ് രണ്ടാമത്തെ ഭൂലചനം.
കഹ്രമന്‍മാരയില്‍ നുര്‍ദഗി, ഗാസിയന്റെപ് പ്രവിശ്യകള്‍ക്കു മധ്യേ 24 കിലോമീറ്റര്‍ ആഴത്തിലാണ് പ്രധാന ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. രാജ്യത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. ദുരന്തത്തില്‍ പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പ്രസിഡന്റ് എര്‍ദഗോണ്‍ അറിയിച്ചു.
ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭൂചലനമുണ്ടായത്. അപകടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അപകട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.