ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 8000 കടന്നു. അതേസമയം തുര്‍ക്കിയിലും സിറിയയിലും മരണസംഖ്യ എട്ടു മടങ്ങായി ഉയരുമെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. 18,000ഓളം പേര്‍ക്ക് ഭൂചലനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 6000ഓളം കെട്ടിടങ്ങളാണ് തകര്‍ന്നത്. ഇരു രാജ്യങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരന്തഭൂമിയിലേക്ക് ഇന്ത്യയില്‍ നിന്നും സഹായങ്ങളുമായി വിമാനം പുറപ്പെട്ടു.
തുര്‍ക്കിയില്‍ 6000ലേറെ പേര്‍ മരിക്കുകയും 14,483 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിറിയയില്‍ 2000 പേര്‍ മരിക്കുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. 7.8 ഉയര്‍ന്ന തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ തുര്‍ക്കിയില്‍ തുടരെ ഭൂചലനങ്ങള്‍ ഉണ്ടായി. തുടര്‍ച്ചയായ ഭൂകമ്പങ്ങളാണ് തലവേദനയാകുന്നത്. കഴിഞ്ഞ 27 മണിക്കൂറിനകം 130 തുടര്‍ ചലനങ്ങള്‍ തുര്‍ക്കിയില്‍ ഉണ്ടായി. ചൊവ്വാഴ്ച തുര്‍ക്കിയുടെ കിഴക്കന്‍ മേഖലയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ അഞ്ചാമത്തെ വലിയ തുടര്‍ചലനമുണ്ടായി. രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ തുരന്ന് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ദൗത്യം തുടരുകയാണ്.
കെട്ടിടാവശിഷ്ടങ്ങളില്‍നിന്ന് പൊക്കിള്‍ക്കൊടി മുറിയാത്ത ചോരക്കുഞ്ഞിനെ 30 മണിക്കൂറുകള്‍ക്കു ശേഷം ജീവനോടെ കണ്ടെത്തി. അമ്മയുടെ ജീവന്‍ ഈ ലോകം വിട്ടുപോയത് ആ ചോരക്കുഞ്ഞ് അറിഞ്ഞതുമില്ല. അവളുടെ അച്ഛന്‍ അബ്ദുള്ളയുടെയും അമ്മ അഫ്രയുടെയും നാലു സഹോദരങ്ങളുടെയും അമ്മായിയുടെയും മൃതദേഹങ്ങള്‍ കോണ്‍ക്രീറ്റ് കൂമ്പാരത്തില്‍നിന്നു കിട്ടിയിരുന്നു.
അതിനിടെ, ഭൂകമ്പത്തെ തുടര്‍ന്ന് 10 തെക്കുകിഴക്കന്‍ പ്രവിശ്യകളില്‍ തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗന്‍ ചൊവ്വാഴ്ച മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 'വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്' എര്‍ദോഗന്‍ ഔദ്യോഗിക ടിവി ചാനലിലൂടെ പറഞ്ഞു.