ഇസ്രയേലിനെ ഞെട്ടിച്ചു ഹമാസ് നടത്തിയ ആക്രമണത്തിന് പകരം ഹമാസിനെ തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായി ഇസ്രയേലിന്റെ കര-വ്യോമ ആക്രമണം. തങ്ങളല്ല യുദ്ധം തുടങ്ങിയതെന്നും എന്നാല്‍ യുദ്ധം അവസാനിപ്പിക്കുക തങ്ങളായിരിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത് ഹമാസിനെയും അവരുടെ കൈയാളുകളെയും ഒരിക്കലും തലപൊക്കാത്തവിധം അടിച്ചു തകര്‍ക്കുക എന്ന ലക്ഷ്യവുമായാണ്. പലസ്തീന്‍ ജനതയോട് ഗാസ വിട്ടുപോകാന്‍ ഇസ്രയേല്‍ സേന നിര്‍ദ്ദേശിച്ചിരുന്നു. ഇസ്രയേല്‍ സൈനികര്‍ ഗാസ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണ്. ഗാസ മുനമ്പ് പൂര്‍ണമായും തങ്ങളുടെ അധീനതയിലായെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.
ഗാസയിലെ വൈദ്യുതി നിലയം ഉടന്‍ അടയ്ക്കും. ഹമാസിന്റെ മുഴുവന്‍ നേതാക്കളെയും വകവരുത്തുമെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പു നല്‍കി. കാലാള്‍പ്പട, പീരങ്കി സേന എന്നിവയ്ക്കു പുറമേ, 3,00,000 റിസര്‍വ് സൈനികരെയും ഗാസ അതിര്‍ത്തിക്കു സമീപത്തേക്ക് അയച്ചിട്ടുണ്ട് . ഇസ്രായേലി പൗരന്മാരെ കൊല്ലാനോ ഭീഷണിപ്പെടുത്താനോ കഴിയുന്ന ഒരു സൈനിക ശേഷിയും ഹമാസിന് മേലില്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണ് ഇസ്രായേല്‍ ലക്‌ഷ്യം.
രാജ്യത്ത് നുഴഞ്ഞു കറിയ ഹമാസ് സംഘത്തിലെ 1500 പേരെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയില്‍ വ്യോമാക്രമണം കടുപ്പിച്ച ഇസ്രയേല്‍ ഹമാസിന്റെ ഭരണ ആസ്ഥാനമടക്കം ബോംബിട്ട് തകര്‍ത്തിരുന്നു. കഴിഞ്ഞദിവസം ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഗാസയിലെ ധനകാര്യ മന്ത്രാലയവും ബാങ്കും തകര്‍ത്തു. ആക്രമണത്തില്‍ ഗാസയിലെ ധനമന്ത്രി കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത്.
അതേ സമയം ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേര്‍ ഇതിനകം കൊല്ലപ്പെട്ടുവെന്നും 3418 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് വിവരം. ഇതു വരെ കൊല്ലപ്പെട്ടത് 3600 പേരാണ്.
കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഗാസ നിവാസികള്‍. യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഇസ്രയേലിലും ഗാസയിലുമായി രണ്ടായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കില്‍ 21 പലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ ഉള്‍ക്കൊള്ളാനാകാതെ ഗാസയിലെ ആരോഗ്യമേഖല തകര്‍ന്നതായി ഐക്യരാഷട്ര സഭ അറിയിച്ചു.