ഹമാസിനെ ഗാസയില്‍ നിന്ന് മാത്രമല്ല, ഭൂമുഖത്ത് നിന്നും ഒഴിപ്പിക്കുംമെന്നു ശപഥമെടുത്തു ഇസ്രായേല്‍ സര്‍വസന്നാഹവുമായി നീങ്ങവേ ഗാസയില്‍ നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം ആണ് നടക്കുന്നത്. ഒഴിഞ്ഞുപോകാന്‍ കേവലം 24 മണിക്കൂര്‍ ആണ് ഇസ്രായേല്‍ നല്‍കിയിരിക്കുന്ന സമയം. കൈയ്യില്‍ കിട്ടുന്നത് എടുത്തു കുട്ടികളുമായി ആയിരങ്ങള്‍ ഒഴിഞ്ഞുപോകുകയാണ്. ഇസ്രേയേല്‍ ഗാസയിലേക്ക് ടാങ്കുകള്‍ അയച്ചു. വരും ദിവസങ്ങളില്‍ ഗാസാ നഗരത്തിനുള്ളില്‍ സുപ്രധാനമായ ഓപ്പറേഷന്‍ നടത്തുമെന്ന് ഇസ്രേയേല്‍ സേന വ്യക്തമാക്കുന്നു.
1.2 മില്ല്യണ്‍ വരുന്ന ഗാസയിലെ ജനങ്ങളോട് ജീവനും രക്ഷപ്പെടാനാണ് ഇസ്രേയേല്‍ നിര്‍ദ്ദേശം.24 മണിക്കൂറിനകം നോര്‍ത്തേണ്‍ പ്രവിശ്യയില്‍ നിന്നും ഒഴിഞ്ഞ് പോകാനാണ് പാലസ്തീനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ മുഴുവന്‍ ഇസ്രയേല്‍ മിലിറ്ററി ഡ്രോണുകള്‍ ഇക്കാര്യം അറിയിച്ചുള്ള നോട്ടീസുകള്‍ വിതരണം ചെയ്തു.
ഈ സമയത്തിനകം ഒഴിഞ്ഞ് പോയില്ലെങ്കില്‍ സൈനിക നടപടികള്‍ക്കിടയില്‍ പെട്ടുപോകുമെന്നാണ് മുന്നറിയിപ്പ്. ഗാസയില്‍ പ്രാദേശികമായി ഐഡിഎഫ് ആദ്യത്തെ റെയ്ഡുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഹമാസ് ഒരാഴ്ച മുന്‍പ് നടത്തിയ സര്‍പ്രൈസ് അക്രമണത്തില്‍ തട്ടിക്കൊണ്ടുപോയ ബന്ദികളെ കണ്ടെത്താനുള്ള തെരച്ചിലാണ് ആരംഭിച്ചത്. മെര്‍കാവ മെയിന്‍ യുദ്ധടാങ്കുകള്‍ അയച്ചാണ് അന്വേഷണം.
ഹമാസ് നടത്തിയ ക്രൂരതകള്‍ ഒരിക്കലും രാജ്യം മറക്കില്ലെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ ലക്ഷ്യങ്ങള്‍ മറയില്ലാതെ വ്യക്തമാക്കുന്നുണ്ട്. ഇത് വെറും തുടക്കമാണെന്ന് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം ഈ യുദ്ധം മുന്‍പത്തേക്കാള്‍ ശക്തമായ രീതിയില്‍ അവസാനിപ്പിക്കുകയും, ഹമാസിനെ നശിപ്പിക്കുകയും ചെയ്യുമെന്ന് കൂട്ടിച്ചേര്‍ത്തു.
'ഞങ്ങളുടെ ശത്രുക്കള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ടേ ഉള്ളു. എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്കു വെളിപ്പെടുത്താനാവില്ല. എന്നാല്‍ ഇത് തുടക്കം മാത്രമാണന്നു ഞാന്‍ നിങ്ങളോട് പറയുന്നു. ഞങ്ങള്‍ ഒരിക്കലും ക്ഷമിക്കുകയില്ല. ജൂതരുടെ മേല്‍ ചുമത്തിയ ഭീകരതകള്‍ മറക്കാന്‍ ലോകത്തെ അനുവദിക്കുകയില്ല. ഒരു പരിധിയുമില്ലാതെ ശത്രുക്കള്‍ക്കെതിരെ പോരാടും'-നെതന്യാഹു പറഞ്ഞു..
ഹമാസിനെ ഗാസയ്ക്ക് പുറത്തേക്ക് മാത്രമല്ല, ഭൂമിക്ക് പുറത്തേക്ക് നയിക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിന്റെ പ്രഖ്യാപനം. മാത്രമല്ല അതിര്‍ത്തിയില്‍ സ്ഥിരമായ മാറ്റം വരുത്തുമെന്നാണ് അദ്ദേഹം പറയുന്നത്. വരും ദിവസങ്ങളില്‍ ഗാസാ നഗരത്തിനുള്ളില്‍ സുപ്രധാനമായ ഓപ്പറേഷന്‍ നടത്തുമെന്ന് ഐഡിഎഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
'ഗാസാ നിവാസികള്‍ക്ക് ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ മടങ്ങിവരാന്‍ കഴിയില്ലെന്നും' പ്രസ്താവന അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് ഇസ്രയേല്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
വീട് ഉപേക്ഷിച്ച് പോകാത്ത ജനങ്ങളെ ഹമാസ് മനുഷ്യമറയാക്കും എന്ന് ആശങ്കയുണ്ട്.
അതേസമയം, ഇസ്രയേലിനെ ഞെട്ടിച്ച ആക്രമണത്തില്‍ അല്‍ ക്വസാം ബ്രിഗേഡ്‌സിന്റെ 1200 അംഗങ്ങള്‍ പങ്കെടുത്തെന്ന വെളിപ്പെടുത്തലുമായി ഹമാസ് ഡപ്യൂട്ടി ലീഡര്‍ സലേഹ് അല്‍ അറൗറി രംഗത്തുവന്നു .