ഒക്ടോബര്‍ അവസാനം ഗാസയില്‍ സ്വന്തം രാജ്യകകരായ മൂന്ന് ബന്ദികളെ അബദ്ധത്തില്‍ വെടിവച്ചു കൊന്നതായി ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി. ജെറുസലേമിനെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം ഉണ്ടായതിന് പിന്നാലെ ഹമാസില്‍ ഉള്‍പ്പെട്ടവരാണെന്ന് കരുതിയാണ് ഇവരെ വെടിവച്ചതെന്നും കൊല്ലപ്പെട്ടവര്‍ ഹമാസ് ബന്ദികളാക്കിയവരാണെന്ന് പിന്നീട് മനസിലാക്കിയെന്നും സൈന്യം വ്യക്തമാക്കി.സംഭവം അതീവ ദുഖകരമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ പ്രതിരോധ സേന ഏറ്റെടുക്കുന്നതായി സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ യോതം ഹെയിം (28), സമര്‍ ഫവാദ് തലല്‍ക (22), ആലോം ഷംരീസ് (26) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹമാസ് ബന്ദികളാക്കിയവരാണ് ഈ മൂന്ന് ഇസ്രയേല്‍ പൗരന്മാരും.
ഹമാസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടോടുകയോ ഉപേക്ഷക്കപ്പെടുകയോ ചെയ്തതിന് പിന്നാലെയാണ് ഇസ്രയേല്‍ സൈന്യ വെടിവയ്പ്പില്‍ മൂവരും കൊല്ലപ്പെട്ടത്.
ബന്ദികളെ കണ്ട സൈന്യം തെറ്റിദ്ധരിക്കുകയായിരുന്നു എന്ന് സൈന്യത്തിന്റെ വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി അറിയിച്ചു. അവര്‍ ഹമാസ് ഭീകരരുടെ കൈകളില്‍ നിന്നും രക്ഷപ്പെട്ടതാണോ അതോ അവരെ ഉപേക്ഷിച്ച് ഭീകരര്‍ കടന്നു കളഞ്ഞതാണോ എന്നറിയില്ലെന്നും വക്താവ് പറഞ്ഞു.
ബന്ദികളാക്കപ്പെട്ട ബാക്കിയുള്ളവരെ കണ്ടെത്താനും തിരികെ കൊണ്ടു വരാനുമുള്ള ശ്രമം ഇസ്രയേലി സൈന്യം തുടരുകയാണെന്നും വക്താവ് അറിയിച്ചു.
ഇസ്രയേലി സൈന്യത്തിന്റെ കണക്കുകള്‍ പ്രകാരം 132 ബന്ദികള്‍ കൂടി ഇപ്പോള്‍ ഹമാസ് ഭീകരരുടെ കസ്റ്റഡിയില്‍ ഉണ്ട്. ഒക്ടോബര്‍ 7 ന് ഉദ്ദേശ്യം 250 ഓളം പേരെയാണ് ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇതിന്റെ പ്രതികാരമായി ഇസ്രയേല്‍ നടത്തിയ യുദ്ധത്തില്‍ ഇതുവരെ 18,700 പേര്‍ മരണമടഞ്ഞതായി ഹമാസിന് കീഴിലുള്ള ഗാസ ആരോഗ്യ വകുപ്പ് അറിയിച്ചു. തെക്കന്‍ ഗാസയിലും വടക്കന്‍ ഗാസയിലും യുദ്ധം തുടരുകയാണ്.