യുകെയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഉടനെയൊന്നും ഹാന്‍ഡ് ലഗേജില്‍ കൂടുതല്‍ ദ്രാവകം കൊണ്ടുപോകാനാവില്ല
യുകെയിലെ പ്രധാന എയര്‍പോര്‍ട്ടുകളായ ഹീത്രു , ഗാറ്റ് വിക്ക്, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ജൂണ്‍ 1 മുതല്‍ തങ്ങളുടെ ഹാന്‍ഡ് ലഗേജില്‍ കൊണ്ടുപോകാവുന്ന ദ്രാവകത്തിന്റെ പരിധി 100 മില്ലി എന്ന നിബന്ധന നീക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ ഇളവ് ഉടനെയൊന്നും പ്രാവര്‍ത്തികമാകാനിടയില്ല. പുതിയ സ്കാനറുകള്‍ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ സുരക്ഷാകാരണങ്ങളാല്‍ ഇത് ഉടനെ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ അനുവദിച്ചിരിക്കുന്ന പരിധി 100 മില്ലി മാത്രമാണ്. ജൂണ്‍ 1 മുതല്‍ ഈ നിയന്ത്രണം മാറ്റുന്നതിനുള്ള അനുമതി നല്‍കിയിരുന്നു. യുകെയിലെ എയര്‍പോര്‍ട്ടുകളില്‍ നിയന്ത്രണം എടുത്തുകളയുന്നതിനുള്ള കാലതാമസം ഒരു വര്‍ഷം വരെ നീണ്ടേക്കാം എന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ 2025 ജൂണ്‍ വരെ യാത്രക്കാര്‍ക്ക് ഹാന്‍ഡ് ലഗേജില്‍ നിന്ന് ദ്രാവകങ്ങളും മറ്റും നീക്കം ചെയ്യുന്നത് തുടരേണ്ടിവരും.
യുകെയില്‍ അനുവദിച്ച സമയപരിധിക്കുള്ളില്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്താത്ത വിമാനത്താവളങ്ങള്‍ക്ക് സിവില്‍ എവിയേഷന്‍ അതോറിറ്റി സാമ്പത്തിക പിഴ ചുമത്തുമെന്ന് ഡി എഫ് ടി അറിയിച്ചിട്ടുണ്ട്. 2006 -ല്‍ വിമാനത്തില്‍ ബോംബ് വയ്ക്കാനുള്ള ഒരു ഗൂഢാലോചന പുറത്തുവന്നതിനെ തുടര്‍ന്നാണ് 100 മില്ലി ദ്രാവക പരുധി നിശ്ചയിച്ചിരിക്കുന്നതും അനുബന്ധ നിയന്ത്രണങ്ങള്‍ നിലവില്‍ വരുകയും ചെയ്തത്.
പുതിയ സ്കാനറുകള്‍ സ്ഥാപിക്കുന്നതോടെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ലഗേജുകളില്‍ ഉള്ള സാധനങ്ങളുടെ ത്രീഡി ഇമേജുകള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ നിരോധിത സാധനങ്ങള്‍ ലഗേജില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും . ഇതിലൂടെ വലിയ അളവില്‍ ദ്രാവകങ്ങള്‍ അനുവദിക്കുന്നതിനും ലാപ്ടോപ്പുകള്‍ പോലുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ ബാഗില്‍ നിന്ന് പുറത്തുവച്ച് പരിശോധിക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കാനും സാധിക്കും. നിലവില്‍ ടീസൈഡ്, ലണ്ടന്‍ സിറ്റി, ബര്‍മിംഗ്ഹാം തുടങ്ങിയ ചെറിയ വിമാനത്താവളങ്ങളില്‍ പുതിയ സുരക്ഷാ സ്ക്രീനിംഗ് സാങ്കേതികവിദ്യയുണ്ട്.