മൂന്നാമതും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു; സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സഹമന്ത്രിമാര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാമതും അധികാരമേറ്റു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. നരേന്ദ്രമോദിക്കൊപ്പം 30 കാബിനറ്റ് പദവിയുള്ള 30 പേരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും ഉള്‍പ്പെടെ 71 പേല്‍ര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
രാജ്നാഥ് സിങ് ആണ് മോദി മന്ത്രിസഭയില്‍ രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായി അമിത് ഷായും പിന്നാലെ നിതിന്‍ ഗഡ്കരിയും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി.നഡ്ഡയും മന്ത്രിമാരായി സത്യവാചകം ചൊല്ലി അധികാരമേറ്റു. എന്‍.ഡി.എ.യിലെ സഖ്യകക്ഷികളില്‍ നിന്ന് എച്ച്.ഡി. കുമാരസ്വാമിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍നിന്നുള്ള സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്ര സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
ചടങ്ങില്‍ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സുവും ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീനയും പങ്കെടുത്തു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, അനില്‍ കുമാര്‍ എന്നിവരും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി എന്നീ പ്രമുഖരും പങ്കെടുത്തു.
ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോര്‍ജ് കുര്യന് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്. മുന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ വൈസ് ചെയർമാനായിരുന്നു ജോര്‍ജ് കുര്യന്‍. കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബി ജെ പിയിലേക്ക് എത്തിക്കാന്‍ നിര്‍ണ്ണായക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോര്‍ജ് കുര്യന്‍.
ബിജെപിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 36 പേര്‍ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രിസഭയിലേക്കെത്തി. അജിത് പവാറിന്റെ എന്‍സിപിയ്ക്ക് മന്ത്രിസഭയിലേക്കുള്ള അവസരം നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അജിത്പവാര്‍ സത്യപ്രതിജ്ഞയ്‌ക്കെത്തിയിരുന്നു.
കേന്ദ്രമന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി ലഭിക്കാത്തതിനാലാണ് അജിത്പവാറിന്റെ എന്‍സിപി പ്രതിഷേധിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ സഹമന്ത്രിയാകുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ അജിത്പവാര്‍ വ്യക്തമാക്കിയിരുന്നു.
സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവരുടെ വകുപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം, ധനകാര്യം എന്നീ വകുപ്പുകള്‍ബിജെപി തന്നെയായിരിക്കും.