നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യമന്ത്രാലയം
യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തില്‍ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യ മന്ത്രാലയം. ഇക്കാര്യത്തില്‍ ഒരു വിവരവും ഇല്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. വധശിക്ഷ ഒഴിവാക്കാനുള്ള എല്ലാ ശ്രമവും തുടരുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
ചില വിദേശരാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തിയിരുന്നുവെന്നും നിയമസഹായവും നല്‍കിയിരുന്നുവെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ വിശദമാക്കി. അതേസമയം നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങിയെന്ന് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തില്‍ ശുഭപ്രതീക്ഷയെന്നാണ് സൂചന. ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സൂഫി പണ്ഡിതരാണ് കുടുംബത്തോട് സംസാരിച്ചത്.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിലെ വലിയൊരു വിഭാഗവും ചര്‍ച്ചകളോടും നിര്‍ദേശങ്ങളോടും സഹകരിക്കുന്നുവെന്നാണ് വിവരം. കുടുംബത്തിന്റെ ഏകീകരണം ഉറപ്പുവരുത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത്. എന്നാല്‍ കുടുംബത്തിലെ യുവാക്കളുടെ ചെറിയ വിഭാഗം ഇപ്പോഴും നിമിഷപ്രിയക്ക് വശശിക്ഷ കിട്ടണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. തലാലിന്റെ കുടുംബം മോചനദ്രവ്യം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പുകൊടുക്കാന്‍ തയ്യാറായാല്‍ മാത്രമേ വധശിക്ഷ ഒഴിവാകുകയുള്ളൂ.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിന് പിന്നാലെ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നറിയിച്ച് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തിയിരുന്നു. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും കുടുംബാംഗമായ അബ്‌ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസില്‍ നിന്ന് പിന്മാറില്ലെന്നും ഫേസ്ബുക്കില്‍ അദ്ദേഹം വ്യക്തമാക്കി.