സിനിമ

മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബഹുമുഖ പ്രതിഭ; ശ്രീനിവാസന് വിട

മലയാള സിനിമയില്‍ കാലത്തിനതീതമായി ചിരിയുടെയും ചിന്തയുടെയും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും സൃഷ്ടിച്ച അതുല്യ പ്രതിഭ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ (69)വിടവാങ്ങി. രോഗബാധിതനായി എറണാകുളം ഉദയംപേരൂരിലെ വീട്ടില്‍ വിശ്രമത്തിലായിരുന്ന ശ്രീനിവാസനെ ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുകൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ഭാര്യ: വിമല. മക്കള്‍: വിനീത് ശ്രീനിവാസന്‍ (സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകന്‍), ധ്യാന്‍ ശ്രീനിവാസന്‍ (സംവിധായകന്‍, അഭിനേതാവ്). മരുമക്കള്‍: ദിവ്യ, അര്‍പ്പിത.

ആക്ഷേപഹാസ്യത്തിന്റെ സാധ്യതകള്‍ വളരെ ഭംഗിയായി ഉപയോഗിച്ച സിനിമാ പ്രവര്‍ത്തകന്‍ വേറെയുണ്ടാവില്ല. 48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചു. 1956 ഏപ്രില്‍ 26ന് കണ്ണൂരിലെ പാട്യത്ത് ജനിച്ച ശ്രീനിവാസന്‍ കൂത്തുപറമ്പ് മിഡില്‍ സ്കൂള്‍, കതിരൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദം നേടി.

മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമാ അഭിനയത്തില്‍ ഡിപ്ലോമ നേടിയ ശ്രീനിവാസന്‍ തുടക്ക കാലത്ത് ഡബ്ബിം​ഗ് ആര്‍ട്ടിസ്റ്റെന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു. സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസന്റെ സഹപാഠിയായിരുന്നു.

1977ല്‍ പി എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ല്‍ 'ഓടരുത് അമ്മാവാ ആളറിയാം' എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയില്‍ മലയാള സിനിമയില്‍ ശ്രീനിവാസന്‍ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നര്‍മ്മരസം ചേര്‍ത്ത് ശ്രീനിവാസന്‍ തിരക്കഥകളൊരുക്കിയപ്പോള്‍ മലയാളിക്ക് ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും നവ്യാനുഭവങ്ങള്‍ കൂടിയാണ് സ്വന്തമായത്.

1989ല്‍ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രമായിരുന്നു ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ. മികച്ചൊരു സംവിധായകന്റെ വരവറിയിച്ച സിനിമയായിരുന്നു വടക്കുനോക്കി യന്ത്രമെങ്കിലും അഭിനയത്തിലും തിരക്കഥാ രചനയിലുമായിരുന്ന ശ്രീനിവാസന്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. ശ്രീനിവാസന്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായ ചിന്താവിഷ്ടയായ ശ്യാമള മലയാളിയുടെ ജീവിതപരിസരങ്ങളിലെ കാപട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചിട്ടു. ഒരു സ്ത്രീപക്ഷ സിനിമയെന്ന് കൂടി വിശേഷിപ്പിച്ച് പോകാവുന്ന സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമള. മലയാള സിനിമയിലെ ഏറ്റവും ചിന്തോദ്ദീപമായ സാമൂഹ്യ വിമര്‍ശന സിനിമകളുടെ പട്ടികയെടുത്താല്‍ ശ്രീനിവാസന്‍ എന്ന എഴുത്തുകാരന്റെ പ്രതിഭാവിലാസം വ്യക്തമാണ്. ശ്രീനി രചന നിര്‍വഹിച്ച സന്ദേശം, വരവേല്‍പ്പ് എന്നീ ചിത്രങ്ങള്‍ ഇന്നും പ്രസക്തമായ കാലിക വിഷയങ്ങളാണ്.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions