വിജയ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും; പ്രഖ്യാപനത്തില്‍ സൗജന്യ വാഗ്ദാനങ്ങള്‍
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെ നേതാവും നടനുമായ വിജയ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും. പെരമ്പൂര്‍, ട്രിച്ചി ഈസ്റ്റ് എന്നിവിടങ്ങളിലാണ് വിജയ് മത്സരിക്കുക. ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് ടി നഗറില്‍ നിന്നും ട്രഷറര്‍ വെങ്കട് രമണന്‍ മൈലാപൂരില്‍ നിന്നും മത്സരിക്കും. ആഥവ് അര്‍ജുന വില്ലിവാക്കത്ത് നിന്നാണ് മത്സരിക്കുക. എഐഡിഎംകെയില്‍ നിന്നെത്തിയ മുതിര്‍ന്ന നേതാവായ സെങ്കോട്ടയ്യന്‍ ഗോപിചെട്ടിപ്പാളയത്ത് മത്സരിക്കും.
സി ജോസഫ് വിജയ് എന്ന പേരിലാണ് താന്‍ മത്സരിക്കുക എന്നും വിജയ് പറഞ്ഞു. വമ്പന്‍ വാഗ്ദാനങ്ങളാണ് വിജയ് നല്‍കിയത്. 29 വയസ് കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവർക്ക് മാസം 4000 രൂപ, ഡിപ്ലോമ ഡിഗ്രി ഉള്ളവർക്ക് മാസം 2500 രൂപ, 75% തമിഴ് തൊഴിലാളികൾ ഉള്ള സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി ബില്ലിൽ ഇളവ് എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങൾ. പ്രധാന മത്സരം ടിവികെയും ഡിഎംകെയും തമ്മിലാണ് എന്നും വിജയ് പറഞ്ഞു.
ജനങ്ങളെ സംരക്ഷിക്കാൻ പോകുന്നവരെ പ്രഖ്യാപിക്കുകയാണ് എന്നാണ് സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപായി വിജയ് പറഞ്ഞത്. തങ്ങളുടെ സ്ഥാനാർത്ഥികൾ സാധാരണക്കാരാണ്. അവർ വലിയ സമ്പത്തോ പദവിയോ ഒന്നും ഉള്ളവരല്ല. എന്നാൽ സാധാരണക്കാരന്റെ ബുദ്ധിമുട്ടുകൾ അറിയുന്നവരാണ് എന്ന് വിജയ് പറഞ്ഞു.
ടിവികെ സ്ഥാനാർത്ഥികൾ അഴിമതിക്കാരല്ല എന്നും വിജയ് പറഞ്ഞു. പൊതുപണം പാഴാക്കില്ല എന്നും വഴിവിട്ട് ചിലവാക്കില്ല എന്നും പറഞ്ഞ വിജയ് തങ്ങൾ അഴിമതിയിൽ ഏർപ്പെടില്ലെന്നും, സ്ത്രീ സൗഹൃദ, ലഹരിവിരുദ്ധ തമിഴ്‌നാടിനെ സൃഷ്ടിക്കുമെന്നും ഉറപ്പ് നൽകി.