ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യത്തില്‍ അവ വരുത്തുന്ന വീഴ്ചകളുടെ ബാധ്യത ഡോക്ടര്‍മാരുടെയും, എന്‍എച്ച്എസിന്റെയും തലയില്‍ വീഴുമെന്നു ആശങ്ക. എഐ ടൂളുകള്‍ ഉപയോഗിച്ച് രോഗം സ്ഥിരീകരിക്കുകയും, ഇത് അനുസരിച്ച് ചികിത്സ നല്‍കുകയും ചെയ്യുന്നതിന്റെ പേരിലാണ് കേസ് വരികയെന്ന് മന്ത്രിമാര്‍ക്കുള്ള മുന്നറിയിപ്പില്‍ പറയുന്നു.
എഐ ഉപയോഗിച്ചതിന്റെ ഫലമായാണ് രോഗികള്‍ക്ക് അപകടം നേരിടുന്നതും, മരണപ്പെടുന്നതുമെങ്കിലും ഡോക്ടര്‍മാര്‍ക്കും, ഹെല്‍ത്ത് സര്‍വ്വീസിനും ബാധ്യത വരുമെന്നാണ് നിയമം പറയുന്നത്. ഈ നിയമം പരിഷ്‌കരിച്ചില്ലെങ്കില്‍ ക്ലിനിക്കല്‍ വീഴ്ചയുടെ പേരില്‍ ഡോക്ടര്‍മാരുടെ പേരില്‍ ഇതിന്റെ ഉത്തരവാദിത്വം വരുമെന്നതാണ് അവസ്ഥ.
എന്‍എച്ച്എസ് ഇപ്പോള്‍ കൂടുതലായി എഐയെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സ്‌കാനുകള്‍, എക്‌സ്‌റേ എന്നിവ പരിശോധിക്കാനും, രോഗികളുമായി നടത്തിയ ആശയവിനിമയങ്ങളുടെ സമ്മറി തയ്യാറാക്കാനും, രോഗികള്‍ക്ക് അയയ്ക്കുന്ന കത്തുകള്‍ക്കും എഐ സഹായം തേടുന്നുണ്ട്.
എക്‌സ്‌റേ പരിശോധിക്കുന്ന എഐ ടൂള്‍ ചിലപ്പോള്‍ ഒരു രോഗിയുടെ ശ്വാസകോശത്തില്‍ ട്യൂമര്‍ കാണാതെ പോകാമെന്ന് മെഡിക്കല്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സാറാ ടൗണ്‍ലി പറയുന്നു. രോഗം കണ്ടെത്താതെ പോയാല്‍ ചികിത്സ കിട്ടാതെ പോകുകയും, ക്യാന്‍സര്‍ വ്യാപിച്ച് ചിലപ്പോള്‍ മരണത്തിലേക്ക് എത്തുകയും ചെയ്യാം. ഈ കുറ്റം ഡോക്ടറുടെ തലയില്‍ വീഴുന്നത് ആശങ്കാജനകമാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.