നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ രണ്ടാം ദിവസവും കുടിയേറ്റ വിരുദ്ധ കലാപം പടരുന്നു; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം രണ്ടാം ദിവസവും അക്രമാസക്തമായി തുടരുന്നു. പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ന്യൂടൗണ്‍അബേയിലെ സാന്‍ഡിനോസ് റൗണ്ടബൗട്ടിന് സമീപം 300 പേര്‍ പങ്കെടുത്ത പ്രതിഷേധം അക്രമത്തിലേക്ക് വഴി മാറി. പ്രതിഷേധക്കാര്‍ക്ക് ഒരു ട്രക്ക് കത്തിക്കുകയും ഇഷ്ടികകളും പെട്രോള്‍ ബോംബുകളും പൊലീസിന് നേരെ എറിയുകയും ചെയ്തു. സമീപത്തുള്ള ഒരു ഹോട്ടലില്‍ കുടിയേറ്റക്കാര്‍ താമസിക്കുന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് അതിനെ ലക്ഷ്യമിടാനായിരുന്നു ചിലരുടെ ശ്രമം.
ഡെറിയിലും സംഘര്‍ഷമുണ്ടായി. ബെല്‍ഫാസ്റ്റിലെ കത്തികുത്ത് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റയാളുടെ കുടുംബം അക്രമ സംഭവങ്ങളെ അപലപിച്ചു. സോഷ്യല്‍മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇരയായ വ്യക്തി ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും കുടുംബം വ്യക്തമാക്കി. സമാധാന പ്രതിഷേധത്തെ മാത്രമെ പിന്തുണയ്ക്കുന്നുള്ളൂവെന്ന് കുടുംബം പറഞ്ഞു.
സംഭവത്തില്‍ 30 കാരനായ ഹദി അലോഡിഡിനെതിരെ കൊലപാതക ശ്രമത്തിനും പൊതു സ്ഥലത്ത് കത്തി കൈവശം വച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്.
മണിക്കൂറുകളോളം നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവില്‍ രാത്രി 11.30ഓടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു സാധാരണ പൗരനും പരിക്കേറ്റു.
തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ സുഡാന്‍ സ്വദേശി തദ്ദേശീയനെ കഴുത്തറുത്തു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് പ്രതിഷേധാഗ്നി ആളിപ്പടരുന്നത്. ബെല്‍ഫാസ്റ്റ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അക്രമികള്‍ വ്യാപകമായി തീവയ്പ്പും നശീകരണപ്രവര്‍ത്തനങ്ങളും തുടരുകയാണ്. ബെല്‍ഫാസ്റ്റ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അക്രമികള്‍ വ്യാപകമായി തീവയ്പ്പും നശീകരണപ്രവര്‍ത്തനങ്ങളും തുടരുകയാണ്. അക്രമസംഭവങ്ങള്‍ മറ്റു കൗണ്ടികളിലേക്കും വ്യാപിക്കുകയാണ്.
അക്രമി യുവാവിനെ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യുകെയിലുടനീളം അഭയാര്‍ഥി, കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനമുണ്ടായത്. സ്കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ, എഡിന്‍ബറോ, കൂടാതെ സതാംപ്ടണ്‍ എന്നിവിടങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.
അഭയാര്‍ത്ഥിവിരുദ്ധ പ്രതിഷേധങ്ങളുടെ മറവില്‍ സാധാരണക്കാരുടെ വീടുകള്‍ക്ക് തീയിടുകയും വിദേശികളെ ലക്ഷ്യമിട്ട് അക്രമം അഴിച്ചുവിടുകയും ചെയ്യുന്ന സംഭവങ്ങളെ അധികൃതര്‍ അപലപിച്ചു.