യു.കെ.വാര്‍ത്തകള്‍

സിസേറിയന്‍ അടുത്തിരിക്കെ കെയററുടെ ഭര്‍ത്താവും, കുഞ്ഞും നാടുവിടണമെന്ന് ഹോം ഓഫീസ് ലെറ്റര്‍; ആശങ്കയോടെ കെയറര്‍മാര്‍

യുകെയില്‍ ഹോം ഓഫീസ് വിസാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ കടുത്ത ആശങ്കയിലാണ് കെയര്‍ വിസയിലെത്തിയ മലയാളികളടക്കമുള്ള വിദേശ ജീവനക്കാര്‍. അഞ്ച് വയസ്സുള്ള കുട്ടിയോട് വരെ നാടുവിടാന്‍ ആവശ്യപ്പെട്ട് കത്തയച്ച ഹോം ഓഫീസ് ഇപ്പോള്‍ പൂര്‍ണ്ണഗര്‍ഭിണിയായ കെയററുടെ കുടുംബത്തിന് നാടുകടത്തല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.

യുകെയില്‍ ജോലി ചെയ്യാനും, താമസിക്കാനും നിയമപരമായി അനുമതിയുള്ള കെയറര്‍ക്കാണ് ഈ ഷോക്ക് കിട്ടിയത്. ഇവരുടെ ഭര്‍ത്താവിനോടും, ആദ്യത്തെ കുട്ടിയോടുമാണ് ഉടനെ നാടുവിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ ഭാവിയെ കുറിച്ചുള്ള ആകുലതയിലാണ് അമ്മ.

സ്‌കോട്ട് ലന്‍ഡില്‍ താമസിക്കുന്ന സചിന്ത വര്‍ണാകുലസൂര്യയ്‌ക്കൊപ്പം ഡിപ്പന്റന്‍ഡുമാരായി ഭര്‍ത്താവ് ഇന്ദികാ കുമാരയും, ഇവരുടെ ആറ് വയസ്സുകാരി മകളും കഴിയുന്നത്. ശ്രീലങ്കയില്‍ നിന്നും ഡോക്ടറായി യോഗ്യത നേടിയിട്ടുള്ള സഞ്ചിത യുകെയില്‍ കെയററായാണ് എത്തുന്നത്. കെയര്‍ വര്‍ക്കറായി ജോലി ചെയ്യാനും, എംപ്ലോയറുടെ സ്‌പോണ്‍സര്‍ഷിപ്പുമുള്ള ഇവരുടെ ഡിപ്പന്റന്‍ഡുമാരായി രാജ്യത്ത് തുടരാന്‍ ഭര്‍ത്താവിനും, കുട്ടിക്കും നിയമപരമായി അവകാശവുമുണ്ട്.

ഈ മാസം ലോക്കല്‍ ഹോസ്പിറ്റല്‍ സിസേറിയന്‍ പ്ലാന്‍ ചെയ്തിരിക്കുമ്പോഴാണ് ഹോം ഓഫീസിന്റെ വക ആഘാതം സമ്മാനിച്ചത്. മുന്‍പ് ഒരു കുഞ്ഞ് നഷ്ടപ്പെട്ടതിനാല്‍ അതീവ സങ്കീര്‍ണ്ണമായ ആരോഗ്യസ്ഥിതിയിലുള്ള ഇവര്‍ക്ക് ഈ ഘട്ടത്തില്‍ കുടുംബത്തെ വേര്‍പിരിക്കാനുള്ള നീക്കം തങ്ങളെ മാനസികമായി തകര്‍ത്തുവെന്ന് വ്യക്തമാക്കുന്നു.

കെയര്‍ വര്‍ക്കറായ സചിന്തയ്ക്ക് നിലവില്‍ സ്പോണ്‍സര്‍ഷിപ്പോടെ യു.കെ.യില്‍ തുടരാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇവരുടെ ആശ്രിതരായ ഭര്‍ത്താവ് ഇന്‍ഡിക കുമാരയോടും മകള്‍ ഹെയ്‌ലിയോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ടതാണ് ഈ കുടുംബത്തെ കണ്ണീരിലാഴ്ത്തുന്നത്. പ്രസവത്തോടനുബന്ധിച്ച് സന്തോഷത്തിലും സമാധാനത്തിലും കഴിയേണ്ട സമയത്താണ് ഹോം ഓഫീസിന്റെ ക്രൂരമായ നടപടിയെന്ന് സചിന്ത മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം നാട്ടില്‍ മൂന്ന് ബിരുദങ്ങളുള്ള ഡോക്ടറായ സചിന്തയും പുരാവസ്തു ശാസ്ത്രത്തില്‍ ബിരുദമുള്ള ഭര്‍ത്താവും നിയമപരമായ എല്ലാ നികുതികളും ഒടുക്കിയാണ് യു.കെ.യില്‍ കഴിയുന്നത്.

മറ്റൊരു കേസില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ അഭിസംബോധന ചെയ്തും ഹോം ഓഫീസ് കത്തയച്ചു. യുകെയില്‍ തുടരാനുള്ള കാരണങ്ങള്‍ ബോധ്യപ്പെടാത്തതിനാല്‍ നാടുവിടണമെന്നാണ് അറിയിപ്പ് വന്നത്.

2024 മാര്‍ച്ച് മുതല്‍ കെയര്‍ ജീവനക്കാര്‍ക്ക് പങ്കാളിയെയോ, കുട്ടികളെയോ യുകെയിലേക്ക് കൊണ്ടുവരാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2025 ജൂലൈയില്‍ കെയര്‍ വര്‍ക്കര്‍മാരുടെ വിദേശ റിക്രൂട്ട്‌മെന്റും നിരോധിച്ചു. എന്നാല്‍ ഇപ്പോള്‍ ഈ നിരോധനങ്ങള്‍ക്കും, നിയന്ത്രണങ്ങള്‍ക്കും മുന്‍പെ എത്തിയ കുട്ടികള്‍ക്കാണ് ഹോം ഓഫീസ് കത്തുകള്‍ അയയ്ക്കുന്നതെന്നതാണ് ആശങ്കയാകുന്നത്.

ഹോം ഓഫീസ്, യാതൊരു മുന്‍കൂര്‍ മുന്നറിയിപ്പോ വിശദീകരണമോ ഇല്ലാതെ പെട്ടെന്ന് നിലപാട് മാറ്റിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് കുടിയേറ്റക്കാര്‍ക്ക് വേണ്ടി ഹാജരാകുന്ന നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ഒട്ടനവധി വിദേശി തൊഴിലാളികളുടെയും അവരുടെ കുട്ടികളുടെയും ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. മാനുഷിക പരിഗണനകള്‍ പോലും മാറ്റിവെച്ചുകൊണ്ടുള്ള ഹോം ഓഫീസിന്റെ ഈ കടുത്ത നടപടിക്കെതിരെ യു.കെ.യിലെ വിവിധ മനുഷ്യാവകാശ സംഘടനകളും കുടിയേറ്റ കൂട്ടായ്മകളും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിട്ടുള്ളത്.


  • കാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്കായി 300 മൈല്‍ നടന്ന് ലിവര്‍പൂള്‍ മലയാളി; കൈയടിച്ച് ബ്രിട്ടന്‍
  • വാട്ടര്‍ഫോര്‍ഡില്‍ ജോഗിങിനിടെ യുവാവിന് ക്രൂരമായ ആക്രമണം; ഇരയായത് മലയാളി എഞ്ചിനിയറെന്ന് റിപ്പോര്‍ട്ട്
  • എന്‍എച്ച്എസില്‍ പ്രതിദിനം 3,000 രോഗികള്‍ക്ക് ഇടനാഴികളില്‍ ചികിത്സ!
  • വൈറല്‍ ബാധയെ തുടര്‍ന്ന് മസ്തിഷ്ക രക്തസ്രാവവും രക്തക്കുഴലുകളില്‍ തടസവും; ഹെലന്‍ റോസിന്റെ മരണകാരണം വ്യക്തമാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്
  • ലണ്ടനില്‍ മൂന്ന് വയസുകാരിയെ രക്ഷിച്ച മലയാളി യുവാവിന് അഭിനന്ദന പ്രവാഹം
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ രണ്ടാം ദിവസവും കുടിയേറ്റ വിരുദ്ധ കലാപം പടരുന്നു; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
  • അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ ഡിജിറ്റല്‍ സംവിധാനം; വരുന്നത് 18 ആശുപത്രികളില്‍
  • എഐ അബദ്ധങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ക്കും, എന്‍എച്ച്എസിനും എതിരെ കേസ് വരുമെന്ന് ആശങ്ക
  • മില്‍ട്ടണ്‍ കെയ്ന്‍സിലെ ഡോക്ടര്‍ അച്ചാമ്മയുടെ മരണം നെഞ്ചിലേറ്റ മുറിവും തലക്കേറ്റ ക്ഷതവും കാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
  • യുകെ യൂണിവേഴ്‌സിറ്റികളില്‍ കോഴ്‌സുകള്‍ സൂക്ഷിച്ച് തെരഞ്ഞെടുക്കുക, പല ഡിഗ്രികളും ഗുണമില്ല
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions