കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 52കാരിക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനില്‍ നിന്നാണ് ഇവരെത്തിയത്. ബുധനാഴ്ച പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പനിയെ തുടര്‍ന്ന് ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇവര്‍. സംശയത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇടപെട്ട് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മെഡിക്കല്‍ കോളേജിലെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് ഇവര്‍. പ്രത്യേക സംഘത്തെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. അതേസമയം, സാധാരണ എബോള രോഗത്തിന് ഉണ്ടാകുന്ന മറ്റ് രോഗലക്ഷണങ്ങളൊന്നും ഇവര്‍ക്കില്ല. പനിയില്‍ നേരിയ വ്യത്യാസമുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്ന സാമ്പിള്‍ ഫലം ലഭിച്ചാല്‍ മാത്രമേ എബോളയാണോയെന്ന് സ്ഥിരീകരിക്കാനാകൂവെന്നും തുടര്‍ചികിത്സ ഉള്‍പ്പെടെ തീരുമാനിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നിലവില്‍ ഭയപ്പെടാനുള്ള സാഹചര്യമില്ലെങ്കിലും ഒരുശതമാനംപോലും റിസ്ക് എടുക്കരുത് എന്നതുകൊണ്ടാണ് നിരീക്ഷണത്തില്‍ ആക്കിയതെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍ പറഞ്ഞു.
സുഡാനില്‍ നിന്ന് സ്ത്രീ ഉഗാണ്ടയിലേക്ക് പോവുകയും അവിടെ നിന്ന് കേരളത്തിലേക്ക് വരികയുമാണ് ചെയ്തത്.
കോംഗോയിലെയും ഉഗാണ്ടയിലെയും എബോള വ്യാപനത്തില്‍ നിരവധിപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
2014-2016 കാലഘട്ടത്തില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തില്‍ 28,600-ല്‍ അധികം പേര്‍ക്ക് രോഗം ബാധിച്ചിരുന്നു.