യു.കെ.വാര്‍ത്തകള്‍

ബെഡ്ഫോര്‍ഡില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ പ്രതിയ്ക്കായി ജാഗ്രത

ബെഡ്ഫോര്‍ഡിലെ ഗ്രേറ്റ് ഡെന്‍ഹാമില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ കേസില്‍ യുകെ പൊലീസ് തിരയുന്ന എന്‍ഡൊഡാന എംഖനിസ്സി ഷുമയെക്കുറിച്ച് ബ്രിട്ടനില്‍ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സിംബാബ്വെ റിപബ്ലിക് പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെയും വാര്‍ത്താ റിപ്പോര്‍ട്ടുകളിലൂടെയുമാണ് കേസിനെക്കുറിച്ച് അറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്റര്‍പോളില്‍ നിന്നോ ബ്രിട്ടിഷ് പൊലീസില്‍ നിന്നോ ഇതുവരെ ഔദ്യോഗിക സന്ദേശമോ റെഡ് നോട്ടിസോ ലഭിച്ചിട്ടില്ലെന്ന് സിംബാബ്വെ റിപബ്ലിക് പൊലീസ് വക്താവ് പോള്‍ ന്യാതി പറഞ്ഞു. എന്നാല്‍ പ്രതിയെ കണ്ടെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനായി രാജ്യത്തെ എല്ലാ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി സിംബാബ്വെയിലുണ്ടെങ്കില്‍ സ്വമേധയാ പൊലീസിന് മുന്നില്‍ കീഴടങ്ങണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

ബ്രിട്ടനിലെ നാഷനല്‍ ക്രൈം ഏജന്‍സിയുമായി (എന്‍സിഎ) ചേര്‍ന്ന് വിവിധ രാജ്യാന്തര നിയമപാലന ഏജന്‍സികളുമായി വിവരങ്ങള്‍ കൈമാറിവരികയാണെന്ന് ബെഡ്ഫോര്‍ഡ്‌ഷെയര്‍ പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം സജീവമായി തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ലീ മാര്‍ട്ടിന്‍ പ്രതിയോട് വീണ്ടും നേരിട്ട് കീഴടങ്ങാന്‍ ആഹ്വാനം ചെയ്തു. 'ഈ സംഭവം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തകര്‍ത്തിരിക്കുകയാണ്. കുറ്റാന്വേഷണത്തിന് അതിര്‍ത്തികളില്ല. നിങ്ങള്‍ എവിടെയായാലും കണ്ടെത്തും' എന്നായിരുന്നു ലീ മാര്‍ട്ടിന്റെ പ്രതികരണം.

കൊല്ലപ്പെട്ട നോത്താബോ സാന്‍ഡിലെ ഷുമയുടെയും മക്കളായ നാറ്റലി, നാല എന്നിവരുടെയും കുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ അനുശോചനവും പിന്തുണയും അറിയിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നും സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കുടുംബം വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബെഡ്ഫോര്‍ഡിന് സമീപത്തെ ഗ്രേറ്റ് ഡെന്‍ഹാമിലെ വീട്ടില്‍ നിന്ന് നോത്താബോ സാന്‍ഡിലെ ഷുമ (42), മക്കളായ നാറ്റലി (15), നാല (5) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദിവസങ്ങളായി കുടുംബാംഗങ്ങളെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് അമ്മയെയും രണ്ട് പെണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. നോത്താബോയുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവുമായ എന്‍ഡൊഡാന എംഖനിസ്സി ഷുമ (45) ആണ് കേസിലെ മുഖ്യപ്രതിയെന്നാണ് ബെഡ്ഫോര്‍ഡ്‌ഷെയര്‍ പൊലീസിന്റെ നിഗമനം. മൃതശരീരങ്ങള്‍ കണ്ടെത്തുന്നതിന് മുമ്പ് ഇയാള്‍ ഹീത്രൂ വിമാനത്താവളത്തിലൂടെ ബ്രിട്ടിഷ് പാസ്പോര്‍ട്ട് ഉപയോഗിച്ച് സിംബാബ്വെയിലേക്ക് യാത്ര ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും യാത്രാവിവരങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

  • യുകെപിആര്‍ പരിഷ്‌കാരം: പങ്കാളികള്‍ക്കും ചില ആശ്രിതര്‍ക്കും ഇളവ് ലഭിച്ചേക്കും
  • ക്ലാക്ടണിലെ ഫരാഗിന്റെ രാജി അബദ്ധമായി! റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മുന്നറിയിപ്പ്
  • യുകെയില്‍ ലൈംഗികതയിലൂടെ ഷിഗെല്ല പടരുന്നു! മുന്നറിയിപ്പ് പുറപ്പെടുവിച്ച് വിദഗ്ധര്‍
  • പ്രധാനമന്ത്രിയാകാന്‍ ആന്‍ഡി ബേണ്‍ഹാമിന് പിന്തുണ ഉറപ്പായി; 322 പേരും പിന്തുണച്ചോടെ തിരഞ്ഞെടുപ്പ് എതിരില്ലാതെ
  • ലോകകപ്പ് കൊണ്ടുവന്നാല്‍ ഇംഗ്ലണ്ടില്‍ ബാങ്ക് ഹോളിഡേ! ആഘോഷിക്കാന്‍ അവസരം
  • നേതൃമാറ്റം ഉറപ്പായതോടെ ഇമേജ് വീണ്ടെടുത്ത് ലേബര്‍ പാര്‍ട്ടി; സര്‍വേയിലും മുന്നില്‍
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ അടുത്തയാഴ്ച; മദ്യ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും
  • എന്‍എച്ച്എസ് പിറന്നാള്‍: നഴ്സുമാരെ ആദരിക്കുന്ന സ്റ്റാര്‍മറുടെ വിരുന്നില്‍ 2 മലയാളി നഴ്സുമാര്‍
  • കെയര്‍ വര്‍ക്കര്‍ വിസ റൂട്ട് നിര്‍ത്തലാക്കിയിട്ടും ഈ വഴിയിലൂടെ കുടിയേറ്റക്കാരും കുടുംബാംഗങ്ങളും
  • 'മാന്‍ഷന്‍ ടാക്സ്' വ്യാപിപ്പിക്കാന്‍ നീക്കം; 15 ലക്ഷം പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്കും അധിക നികുതി വന്നേക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions