നാട്ടുവാര്‍ത്തകള്‍

തൃഷയ്‌ക്കെതിരായ അശ്ലീല പരാമര്‍ശം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ അശ്ലീലപരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍. തഞ്ചാവൂര്‍ പൊലീസ് ചെന്നൈയിലെ വീട്ടിലെത്തിയാണ് ഉദയനിധിയെ ബലമായി കസ്റ്റഡിയിലെടുത്തത്. ടിവികെ വനിതാ വിഭാഗം ഉദയനിധിയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഉദയനിധിയുടെ മൊഴിയെടുക്കുമെന്ന് വിവരമുണ്ടായിരുന്നു. പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി ഉദയനിധി സ്റ്റാലിന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

അറസ്റ്റിനെ ഒരു തമാശ പോലെയാണ് കാണുന്നതെന്ന് ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. പറഞ്ഞത് തെറ്റായി തോന്നുന്നില്ലെന്നും വിഷയം നിയമപരമായി നേരിടുമെന്നും ഉദയനിധി പറഞ്ഞു. അടിയന്തരാവസ്ഥയേക്കാള്‍ മോശം സാഹചര്യമാണ് ഇപ്പോഴെന്നും ഉദയനിധി പറഞ്ഞു. ഉദയനിധിയുടെ അറസ്റ്റിന് പിന്നാലെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഉദയനിധിയെ പൊലീസ് വാഹനത്തിനുളളില്‍ കയറ്റിയതിന് പിന്നാലെയാണ് ഡിഎംകെ പ്രവര്‍ത്തകര്‍ പൊലീസിനോട് ഏറ്റുമുട്ടിയത്. 12 മണി വരെ ഉദയനിധിയുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്നാണ് അറിയിച്ചിരുന്നത്. അറസ്റ്റിന് പിന്നാലെ ടിവികെ പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനവും നടത്തി.

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് വിഷയം ഡിഎംകെ രാജ്യസഭയില്‍ ഉയര്‍ത്തി. പ്രതിപക്ഷ നേതാവ് അറസ്റ്റിലായെന്നും തമിഴ്‌നാട്ടില്‍ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടമായി എന്നുമാണ് തിരുച്ചി ശിവ പറഞ്ഞത്. അത് സംസ്ഥാന വിഷയമാണെന്ന് സി പി രാധാകൃഷ്ണന്‍ പ്രതികരിച്ചു. അതേസമയം, ഉദയനിധി സ്റ്റാലിനെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയത്. സെക്ഷന്‍ 196 വംശീയാധിക്ഷേപം, സെക്ഷന്‍ 192 കലാപാഹ്വാനം, 352 വ്യക്തി അപമാനം, 79 സ്ത്രീകളുടെ മാന്യതയെ അപമാനിക്കല്‍, 61 ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണ് ഉദയനിധിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കാവേരി നദീജല വിഷയത്തില്‍ ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഉദയനിധി സ്റ്റാലിന്‍ തൃഷയെക്കുറിച്ച് ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയത്. കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന് ഇപ്പോള്‍ ആകെയുളള ജോലി ഡിഎംകെയ്ക്ക് എതിരെ കളളക്കേസ് എടുക്കുക എന്നതാണെന്നും ഉദയിധി പറഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ സദസില്‍ നിന്നും തൃഷ, തൃഷാ എന്ന് കൂട്ടത്തോടെ വിളിച്ചുപറഞ്ഞു. ഇതോടെ പ്രസംഗം നിര്‍ത്തി ചെറുചിരിയോടെയാണ് ഉദയനിധി ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയത്. പിന്നാലെ ഉദയനിധിയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെയും ബിജെപിയും ഉള്‍പ്പെടെ രംഗത്തെത്തുകയായിരുന്നു.

നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ തടയാനാണ് അറസ്റ്റ് എന്നാണ് കനിമൊഴി പറയുന്നത്. പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ ഡിഎംകെയെ നേരിടാന്‍ ടിവികെ സര്‍ക്കാരിന് ധൈര്യമില്ലെന്നും ഉദയനിധിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരമാണെന്നും കനിമൊഴി പറഞ്ഞു. എക്‌സിലൂടെയായിരുന്നു കനിമൊഴിയുടെ പ്രതികരണം.

  • പൊതു പരീക്ഷ ഭേദഗതി നിയമമായി; ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം
  • സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്: മരണം ആറായി, പൂഞ്ഞാറില്‍ മണ്ണിനടിയില്‍പ്പെട്ട അമ്മയ്ക്കും മകനും ദാരുണാന്ത്യം
  • ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ഉപതിരഞ്ഞെടുപ്പ്: ലേബറിന് വമ്പന്‍ ജയം
  • ഇരട്ടകളായ വധുവരന്മാരുടെ വിവാഹം നടത്താന്‍ ഇരട്ടകളായ വൈദീകരും ഇരട്ടകളായ അള്‍ത്താര ബാലന്മാരും
  • കോളജുകളില്‍ എച്ച്ഐവി പരിശോധനാ ക്യാംപുകള്‍; ക്യൂആര്‍ അധിഷ്ഠിത ആപ്പുമായി കര്‍ണാടക
  • കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ വംശജയെ നടുറോഡില്‍ വെടിവെച്ച് കൊലപ്പെടുത്തി
  • വിദേശത്തുനിന്ന് വീട്ടുകാരറിയാതെ കോഴിക്കോട് എത്തി പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ച യുവതി കസ്റ്റഡിയില്‍
  • കുടിവെള്ള തടസം: ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലെ റസ്റ്റോറന്റുകളും ബാറുകളും അടച്ചിട്ടു
  • 'മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ചു പാര്‍ട്ടിക്ക് വിധേയനാകണം'; പ്രമേയം പാസാക്കി മഹിളാ കോണ്‍ഗ്രസ്
  • ജെന്‍സിയ്ക്കു മുന്നില്‍ മുട്ടുമടക്കി മോദി സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions