യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഉഷ്ണതരംഗത്തിന് താല്‍ക്കാലിക ശമനം; അടുത്തയാഴ്ച വീണ്ടും താപനില കൂടും

യുകെയിലെ വിവിധ പ്രദേശങ്ങളെ ബാധിച്ച കടുത്ത ഉഷ്ണതരംഗത്തിന് താല്‍ക്കാലിക ശമനം. അടുത്ത ഏതാനും ദിവസങ്ങളില്‍ യുകെയിലുടനീളം താപനിലയും അന്തരീക്ഷ ഈര്‍പ്പവും കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍ അടുത്തയാഴ്ച വീണ്ടും ചൂട് ശക്തമാകാനും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഈ വര്‍ഷത്തെ ആറാമത്തെ ഉഷ്ണതരംഗം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട കടുത്ത ചൂടിനൊപ്പം ഉയര്‍ന്ന ഈര്‍പ്പവും ജനജീവിതത്തെ അസ്വസ്ഥമാക്കിയിരുന്നു. ഈര്‍പ്പം കുറയുന്നതോടെ വീടുകള്‍ തണുക്കാനും രാത്രിയില്‍ കൂടുതല്‍ സുഖകരമായി ഉറങ്ങാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

ചൊവ്വാഴ്ചയോടെ ഈ വര്‍ഷം യുകെയില്‍ 30 ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ താപനില രേഖപ്പെടുത്തിയ ദിവസങ്ങളുടെ എണ്ണം 34 ആയിരുന്നു . 1995ല്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡിനൊപ്പമാണ് ഇതോടെ 2026ലെ വേനല്‍ക്കാലം എത്തിയത്. അടുത്തയാഴ്ച താപനില വീണ്ടും 30 ഡിഗ്രിക്ക് മുകളിലെത്താന്‍ സാധ്യതയുള്ളതിനാല്‍ 31 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മറികടന്നേക്കുമെന്നാണ് പ്രവചനം. തുടര്‍ച്ചയായ ഉഷ്ണതരംഗങ്ങളിലൂടെ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച വേനല്‍ക്കാലമാണ് ഇത്തവണ യുകെയില്‍ അനുഭവപ്പെടുന്നത്. യുകെയിലൂടെ കടന്നുപോകുന്ന ന്യൂനമര്‍ദം വടക്കന്‍ മേഖലകളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാരണമായി. ബുധനാഴ്ച വടക്കുകിഴക്കന്‍ സ്‌കോട്ലന്‍ഡിന്റെ ചില ഭാഗങ്ങളില്‍ കൂടുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഒന്‍പത് മണിവരെ മെറ്റ് ഓഫിസ് യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ മൂന്ന് മുതല്‍ ആറു മണിക്കൂറിനുള്ളില്‍ 40 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം.

ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റും ആലിപ്പഴവര്‍ഷവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പെട്ടെന്നുള്ള പ്രാദേശിക വെള്ളപ്പൊക്കത്തിനും റോഡ്, റെയില്‍ ഗതാഗത തടസ്സങ്ങള്‍ക്കും കാലാവസ്ഥ കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ദിവസം വൈകിയും രാത്രിയിലുമായി സ്‌കോട്ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, ഐല്‍ ഓഫ് മാന്‍, വടക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചില മലനിരകളിലും തീരപ്രദേശങ്ങളിലും കാറ്റിന്റെ വേഗം ഗെയില്‍ നിലവാരത്തിലെത്തിയേക്കാം. പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതോടെ കഴിഞ്ഞ ദിവസങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ച ഉയര്‍ന്ന ഈര്‍പ്പം വ്യാഴാഴ്ചയോടെ കുറയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15 മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില.

സമീപ ദിവസങ്ങളിലെ കടുത്ത ചൂടുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് തണുപ്പായി അനുഭവപ്പെടുമെങ്കിലും ഓഗസ്റ്റിലെ സാധാരണ ശരാശരിയോട് ചേര്‍ന്ന താപനിലയാണിത്. സ്‌കോട്ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും മഴ കുറയുകയും കൂടുതല്‍ സമയം സൂര്യപ്രകാശം ലഭിക്കുകയും ചെയ്യുന്നതിനാല്‍ വ്യാഴാഴ്ച പലര്‍ക്കും സുഖകരമായ വേനല്‍ക്കാല ദിനമായി മാറിയേക്കും. നിലവിലെ തണുത്ത കാലാവസ്ഥ അധികനാള്‍ നീണ്ടുനില്‍ക്കില്ലെന്നാണ് സൂചന. അടുത്തയാഴ്ച യുകെയുടെ ചില ഭാഗങ്ങളില്‍ താല്‍ക്കാലികമായി ഉയര്‍ന്ന മര്‍ദം രൂപപ്പെടുകയും തെക്കന്‍ ദിശയില്‍നിന്നുള്ള ചൂടുള്ള കാറ്റ് എത്തുകയും ചെയ്യുന്നതോടെ താപനില വീണ്ടും ഉയര്‍ന്നേക്കാം. പ്രത്യേകിച്ച് തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളില്‍ താപനില 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്താന്‍ സാധ്യതയുണ്ട്. ഹീറ്റ്വേവ് മാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി പാലിക്കപ്പെട്ടാല്‍ ഇത് ഈ വര്‍ഷം യുകെയില്‍ അനുഭവപ്പെടുന്ന ആറാമത്തെ ഉഷ്ണതരംഗമായി മാറും. അതേസമയം, അടുത്തയാഴ്ച അവസാനത്തോടെ കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

  • എ-ലെവല്‍ ഗ്രേഡുകള്‍ ഇക്കുറി റെക്കോര്‍ഡ് കടക്കും; കോവിഡ് കാലത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മാര്‍ക്കുകള്‍
  • പോഷകാഹാര കുറവുമൂലം ഒരുവയസുകാരന്‍ മരിച്ചു; മാതാപിതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്
  • കടുത്ത വേനല്‍: വിളവെടുപ്പ് കുത്തനെ ഇടിയും; ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും സാധ്യത
  • 70 കഴിഞ്ഞാല്‍ നിര്‍ബന്ധിത കണ്ണ് പരിശോധന; ഡ്രൈവിംഗ് നിയമത്തില്‍ അടിയന്തിര മാറ്റങ്ങള്‍
  • ഗര്‍ഭിണി ഒമ്പതാം നില കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു; ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ രക്ഷപ്പെടുത്തി
  • വിദേശ പൗരന്മാര്‍ക്ക് സോഷ്യല്‍ ഹൗസിംഗ് വിലക്കും; പുതിയ നയം പ്രഖ്യാപിച്ച് ടോറി പാര്‍ട്ടി
  • വൈദ്യുതി തകരാര്‍: ഇംഗ്ലണ്ടില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി
  • ഇംഗ്ലണ്ടിലെ ജലാശയങ്ങള്‍ ഗുരുതര മലിനീകരണത്തില്‍; ആരോഗ്യ ഭീഷണി
  • വിന്റര്‍ പോലെ ഇനി സമ്മര്‍ പ്രതിസന്ധിയും: എന്‍എച്ച്എസിന് മുന്നറിയിപ്പുമായി ഹെല്‍ത്ത് സെക്രട്ടറി
  • സെന്‍ട്രല്‍ ലണ്ടനില്‍ നാല് പേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions