തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം നടന്ന ശേഷം ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, ഇടതുമുന്നണി കണ്‍വീനറും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ ഇപി ജയരാജനെതിരെ നടത്തിയ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ ഒന്നാകെ വെട്ടിലാക്കി. ബിജെപിയിലേക്ക് ചേക്കേറാന്‍ ഇപി 90 ശതമാനം ചര്‍ച്ചയും പൂര്‍ത്തിയാക്കിയിരുന്നതായാണ് ശോഭ ആരോപിച്ചത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഇപിയും ഭാര്യയും ജീവിച്ചിരിക്കണമെന്നുള്ളതിനാല്‍ കൊടുത്താല്‍ പറയുന്നില്ലെന്നും ശോഭ പറയുന്നു. എന്നും വിവാദങ്ങളുടെ സഹയാത്രികനായ ഇപി പാര്‍ട്ടിയെ പലതവണ വെട്ടിലാക്കിയിട്ടുണ്ട് .
ഇടക്കാലത്തു പാര്‍ട്ടിയുമായി ഇടഞ്ഞു നിന്ന സമയത്താണ് ഇപി ജയരാജന്റെ നീക്കമെന്നാണ് ആരോപണം. പിന്നീട് പിണറായി വിജയന്റെ അനുനയ നീക്കത്തിലൂടെയാണ് ഇപി വീണ്ടും സജീവമായതെന്നും പറയപ്പെടുന്നു.
എന്നാല്‍ ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറയുന്നു. ശോഭ പറയുന്നത് കള്ളമാണെന്നും അവരുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഇ.പി വ്യക്തമാക്കി. തന്റെ മകന്‍ ഒരിക്കല്‍പോലും ശോഭാ സുരേന്ദ്രനുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.
ഇപി മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യമായി ബന്ധപ്പെട്ടത് എന്നാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. ‘നോട്ട് മൈ നമ്പര്‍’ എന്ന് ഇപി ജയരാജന്റെ മകന്‍ വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഒരു വിവാഹച്ചടങ്ങില്‍ വച്ച് ശോഭ, മകന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയെന്നും ഇടയ്ക്കിടെ,നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ വാട്സ് ആപ്പില്‍ അയക്കുമായിരുന്നു, മകന്‍ ഒരു മറുപടിയും കൊടുത്തിട്ടില്ലെന്നും പറഞ്ഞ ഇ.പി ജയരാജന്‍, തന്നെ നിരവധി തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചവരാണ് ആര്‍.എസ്.എസ് എന്നും പറഞ്ഞു.
താന്‍ ബിജെപിയില്‍ പോകാന്‍ ശ്രമിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കി.
സുധാകരന്‍ സാധാരണ കഴിക്കുന്ന മരുന്ന് കഴിച്ചില്ലെന്ന് തോന്നുന്നുവെന്നും അതാണിങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.