നാല് വയസുകാരി ബ്രിട്ടനിലെ പ്രായം കുറഞ്ഞ ഐപാഡ് അടിമ, ചെറിയ കുട്ടികള്‍ സ്മാര്‍ട്ട് ഫോണിന്റെയും ടാബ്ലറ്റുകളുടെയും വലയില്‍
ലണ്ടന്‍ : ബ്രിട്ടനിലെ കുട്ടികള്‍ ആശങ്കപ്പെടുത്തും വിധം ചെറു പ്രായത്തിലെ ഇലക്ട്രോണിക് ഡിവൈസുകളുടെ അടിമയാകുന്നതായി പഠന റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ക്ക് ആശങ്കയും ഞെട്ടമുളവാക്കുന്ന രീതിയില്‍ ഇവ കുട്ടികളുടെ മാനസിക നിലയെ തന്നെ ബാധിക്കുന്ന വിധത്തില്‍ മാറുകയാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപാഡ് അടിമ ഒരു നാലുവയസുകാരിയാണ്. ഈ കുട്ടി എന്ന് അതിന്റെ മായിക വലയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മനോരോഗ വിദഗ്ദ്ധന്റെ കീഴില്‍ ചികിത്സയിലാണ്. കുരുന്നു പ്രായത്തില്‍ കുട്ടികള്‍ ഇന്നത്തെ കാലത്തെ നൂതന ഇലക്ട്രോണിക് ഡിവൈസുകളുടെ മായിക വലയില്‍ പെട്ടാല്‍ അത് അവരുടെ മാനസിക നിലയെ തന്നെ തകരാറിലാക്കും എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പിന്നീട് അവരെ തിരിച്ചു കൊണ്ടുവരുക വളരെ സങ്കീര്‍ണ്ണം ആയിരിക്കും.
പകുതിയിലേറെ മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ ചെറു പ്രായത്തില്‍ സ്മാര്‍ട്ട് ഫോണും ടാബ്ലറ്റുകളും ഉപയോഗിക്കുമെന്ന് അല്പ്പം അഭിമാനത്തോടെ പറയുന്നു. ഏഴില്‍ ഒരു മാതാപിതാക്കള്‍ ദിവസം നാല് മണിക്കൂറിലേറെ കുട്ടികള്‍ക്ക് അവ ഉപയോഗിക്കാന്‍ കൊടുക്കുന്നുണ്ട്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഒരു പെണ്‍കുട്ടി മൂന്നാം വയസുമുതല്‍ ഇത്തരം ഡിവൈസുകളുടെ അടിമയായിരുന്നു . ഇപ്പോള്‍ 11 വയസുള്ള കുട്ടി ലണ്ടനിലെ കാപ്പിയോ നൈറ്റിംഗ്ഗേല്‍ ക്ലിനിക്കില്‍ സൈക്യാട്രിസ്റ്റ് ഡോ റിച്ചാഡ് ഗ്രഹാമിന്റെ ചികിത്സയിലാണ്. അദ്ദേഹം പറയുന്നത് ഈ പ്രായത്തില്‍ ഇതേ അവസ്ഥയിലുള്ള നിരവധിപ്പേര്‍ ഉണ്ടെന്നാണ്.
ചെറുപ്പം മുതലുള്ള ശീലം വളര്‍ന്നു ഒടുക്കം അത് 36 മണിക്കൂര്‍വരെ തുടരെ ഓണ്‍ ലൈനില്‍ ചെലവഴിക്കുന്ന രീതിയിലെത്തി. ഒപ്പം 20 ഫെയിസ്ബുക്ക് അക്കൗണ്ട്കളും കൈകാര്യം ചെയ്തിരുന്നു. കാര്യങ്ങള്‍ ഇങ്ങനെ വഷളായതോടെയാണ് മാതാപിതാക്കള്‍ കുട്ടിയെ ക്ലിനിക്കില്‍ എത്തിച്ചത്. മാസം 16000 പൗണ്ട് ചെലവു വരുന്ന ഡിജിറ്റല്‍ ഡിറ്റൊക്സ് പ്രോഗ്രാമിലൂടെയാണ് കുട്ടികളെ ടാബ്ലറ്റുകളുടെയും മറ്റു ഡിവൈസുകളുടെയും പിടിയില്‍ നിന്ന് മോചിപ്പിക്കുന്നത്. ഇവയുടെ നേരത്തെയുള്ള ഉപയോഗം കുട്ടികളുടെ മാനസിക നിലയെയും സ്വഭാവത്തെയും ദോഷകരമായി ബാധിക്കാം. കുട്ടികള്‍ക്ക് കുരുന്നു പ്രായത്തില്‍ നല്‍കേണ്ടത് അവരുടെ പ്രായത്തിനും ബുദ്ധി വളര്‍ച്ചയ്ക്കും ഉതകുന്ന സാധനങ്ങളും മറ്റുമാണ്.
മേല്‍പ്പറഞ്ഞ ഡിവൈസുകള്‍ അറിഞ്ഞും അറിയാതെയും കുട്ടികള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. അവരത് ചെയ്തില്ലെങ്കില്‍ കുട്ടികളെ നാളെയൊരു മാനസിക രോഗിയായി മാറാം.