ലണ്ടന്‍ : ലോകത്തെ ഭയപ്പെടുത്തി, എബോള ബാധയെത്തുടര്‍ന്ന് ഉള്ള മരണസംഖ്യ കുതിച്ചു ഉയരുന്നു. ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. ലോകാരോഗ്യസംഘടനയാണ് കണക്ക് പുറത്തുവിട്ടത്. ഒക്ടോബര്‍ 8 വരെ 4033 പേര്‍ മരണപ്പെട്ടു. ഡബ്ല്യൂഎച്ച്ഒ വെള്ളിയാഴ്ച പുറത്തുവിട്ട പുതിയ കണക്കാണിത്. ഏഴു രാജ്യങ്ങളിലായി 8,399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗം കണ്ടുപിടിക്കപ്പെട്ടവരുടെയോ രജിസ്റ്റര്‍ ചെയ്തവരുടെയോ കണക്കാണിത്. ഇനിയും തിരിച്ചറിയാത്തവര്‍ ഇതിലുമേറെ വരുമെന്നാണ് ആശങ്കപ്പെടുന്നത്. ഇതില്‍ ഗ്വിനിയ, ലൈബീരിയ, സീയരറ ലിയോണ്‍ എന്നിവിടങ്ങളിലാണ് രോഗം ഏറെ ദുരിതം വിതച്ചിരിക്കുന്നത്. നൈജീരിയ, സെനെഗല്‍, സ്‌പെയിന്‍, യു.എസ് എന്നിവിടങ്ങളിലും രോഗ സാന്നിധ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയില്‍ ഒരു മരണം റിപ്പോര്‍ട്ടു ചെയ്തു. സ്‌പെയിനില്‍ ഒരു നഴ്‌സിനും രോഗം ബാധിച്ചിട്ടുണ്ട്.
ലൈബീരിയയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 2,316. സീയറ ലിയോണില്‍ 930 പേരും ഗ്വിനിയയില്‍ 778 പേരും ഇതിനകം മരണപ്പെട്ടു. ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരും എബോളയ്ക്ക് കീഴടങ്ങിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 416 പേരെ രോഗം ബാധിച്ചു. 233 പേര്‍ മരണത്തിന് കീഴടങ്ങി.
എബോളയുടെ ഭീകരത തങ്ങള്‍ കരുതിയതിനും അപ്പുറമാണെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ തുടങ്ങിയ രോഗബാധ ഇപ്പോള്‍ യൂറോപ്പിലേക്കും കടന്നിരിക്കുകയാണ്. ബ്രിട്ടനും സ്‌പെയിനിനും പിന്നാലെ കഴിഞ്ഞദിവസം മധ്യയൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കില്‍ ആദ്യ രോഗബാധിതനെ കണ്ടെത്തി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിവരിലാണ് യൂറോപ്പില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മറ്റൊരു യൂറോപ്യന്‍ രാജ്യമായ മാസിഡോണിയയില്‍ രോഗബാധിതനായ ഒരു ബ്രീട്ടീഷ് പൗരന്‍ മരിച്ചു. ഓസ്‌ട്രേലിയയിലും ഫ്രാന്‍സിലും ചിലര്‍ക്ക് രോഗം ബാധിച്ചെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി. എന്നാല്‍ പിന്നീടത് വ്യാജമാണെന്ന് തെളിഞ്ഞു.