ഹൃദയം മാറ്റിവയ്ക്കല്‍ എളുപ്പമാവും; ശരീരത്തിനു പുറത്ത് ഹൃദയമിടിപ്പ് നിലനിര്‍ത്തി ലണ്ടന്‍ യുവാവിനു പുതു ജീവിതം
ലണ്ടന്‍ : ഹൃദയം മാറ്റിവയ്ക്കല്‍ എളുപ്പമാക്കി ചികിത്സാ രംഗത്ത് ഹൃദ്രോഗികള്‍ക്കു പ്രതീക്ഷയായി 'ഹാര്‍ട്ട് ഇന്‍ ബോക്‌സ്' സാങ്കേതിക വിദ്യ വിജയം. ബ്രിട്ടനിലെ കോണ്‍വാള്‍ സ്വദേശി ലീ ഹാള്‍(26) ആണു പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതുജീവിതത്തിലേക്കു എത്തിയത്. ഹാര്‍ട്ട് ഇന്‍ ബോക്‌സ് സംവിധാനത്തിന്റെ സഹായത്തോടെ ഹൃദയമിടിപ്പ് നിലനിര്‍ത്തിയാണു ദാതാവില്‍നിന്നു ഹൃദയം ലീ ഹാളിനു മാറ്റിവച്ചത്.
ലണ്ടനിലെ ഹാരിഫീല്‍ഡ് ആശുപത്രിയിലായിരുന്നു ശസ്‌ത്രക്രിയ. ഹാര്‍ട്ട് ഇന്‍ ബോക്‌സ് സംവിധാനത്തിനു നിലവിലുള്ള സാങ്കേതിക വിദ്യയേക്കാള്‍ ഏറെ മെച്ചങ്ങളുണ്ടെന്ന് ഹാരിഫീല്‍ഡിലെ ഹൃദ്രോഗ വിദഗ്‌ധന്‍ ഡോ. ക്രിസ് ബൗള്‍സ് അറിയിച്ചു. മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിച്ചു കഴിഞ്ഞാണ് അവയവദാനത്തിനായി ഹൃദയം എടുക്കുന്നത്. ശരീരത്തിലേക്കു രക്‌തം പമ്പ് ചെയ്യാനുള്ള കഴിവ് അപ്പോഴും ഹൃദയത്തിനുണ്ടാകും. പ്രത്യേക പെട്ടിയിലേക്ക് ഹൃദയം മാറ്റി നാലു മണിക്കൂറിനുള്ളില്‍ സ്വീകര്‍ത്താവിലെത്തിക്കണം. എന്നാല്‍, പുതിയ സംവിധാനം അനുസരിച്ചു ദാതാവ് മരിച്ച് അരമണിക്കൂറിനകം ഹൃദയം എടുത്താല്‍ മതിയാകും. അതായത് സ്വാഭാവിക മരണത്തിനുശേഷവും ഹൃദയം നീക്കം ചെയ്യാം.
യന്ത്രസഹായത്തോടെ ഹൃദയമിടിപ്പിച്ചാകും കൈമാറ്റത്തിനു കൊണ്ടുപോകുക. ഓക്‌സിജന്‍ അടങ്ങുന്ന രക്‌തം ഹൃദയത്തിലേക്കു കടത്തിവിട്ടാകും ഹൃദയത്തെ താളം തെറ്റാതെ സൂക്ഷിക്കുക. ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയിലെ വിജയ സാധ്യത 30 ശതമാനം കൂട്ടാന്‍ പുതിയ സാങ്കേതിക വിദ്യ സഹായിക്കുമെന്നാണു ഡോ. ക്രിസിന്റെ നിലപാട്.
കൂടുതല്‍ രോഗികള്‍ക്കു ഹൃദയം ലഭ്യമാകാന്‍ ഇതു സഹായകമാകും. എട്ടു മണിക്കൂര്‍ വരെ തകരാര്‍ ഇല്ലാതെ ഹൃദയം സൂക്ഷിക്കാനും ഇങ്ങനെ കഴിയും.
14 -ാം വയസില്‍ രക്‌താര്‍ബുദത്തെ തുടര്‍ന്നാണു ലീ ഹാളിനു ഹൃദയത്തിനു തകരാര്‍ ഉണ്ടായത്.
20 വയസിലെത്തിപ്പോഴേയ്‌ക്കും സാധാരണ ജീവിതം പ്രയാസമേറിയതായി. തുടര്‍ന്ന് യന്ത്രസഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഒരു തവണ ഹൃദയം മാറ്റിവച്ചെങ്കിലും പരാജയപ്പെട്ടു. മിടിക്കുന്ന ഹൃദയം ലഭിച്ചാലേ ശസ്‌ത്രക്രിയ വിജയിക്കുകയുള്ളൂവെന്നും ഡോക്‌ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്നാണു ഹാര്‍ട്ട് ഇന്‍ ബോക്‌സ് സംവിധാനത്തെ ആശ്രയിച്ചത്.