ബിസിനസ്‌

ജി എസ് ടി : സംസ്ഥാനതല ഉദ്ഘാടനം ജൂലൈ ഒന്നിന് എറണാകുളത്ത്; സംശയദൂരീകരണം നടത്താമെന്നു മന്ത്രി തോമസ് ഐസക്ക്


തിരുവനന്തപുരം : രാജ്യത്തു ചരക്കുസേവനനികുതി നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് ജൂലൈ ഒന്നിന് നടക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ജൂലൈ ഒന്നിന് എറണാകുളം ലേ മെറിഡിയന്‍ ഹോട്ടലില്‍ ഉച്ചകഴിഞ്ഞു മൂന്നുമുതല്‍ ആറുവരെയാണ് ഉദ്ഘാടന സമ്മേളനം. ഇതില്‍ രണ്ടുമണിക്കൂര്‍ സമയം സംശയദൂരീകരണത്തിനായി ഉപയോഗിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
വ്യാപാരികള്‍ ഉള്‍പ്പെടെ ഏതു മേഖലയിലുള്ളവര്‍ക്കും ജിഎസ്ടി സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാം. ചോദ്യങ്ങള്‍ മുന്‍കൂട്ടി postgsquiostn@kerala.gvo.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കാം. ഉദ്ഘാടനസമ്മേളനത്തില്‍ രേഖാമൂലം മറുപടി നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു.

വ്യാപാരികള്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തതില്‍ രാജ്യത്ത് നാലാംസ്ഥാനത്താണ് കേരളം. 60 ശതമാനം വ്യാപാരികള്‍ രജിസ്റ്റര്‍ ചെയ്തു. വാറ്റ് രജിസ്‌ട്രേഷന്‍ എടുത്തവരിലെ 76 ശതമാനം പേരാണ് ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തത്. 25 മുതല്‍ പുതിയ വ്യാപാരികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കും. ആദ്യമാസമായതിനാല്‍ ജൂലൈയിലെ റിട്ടേണ്‍ ആഗസ്ത് പത്തിനകം സമര്‍പ്പിച്ചാല്‍ മതിയെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജിഎസ് ടി ഇന്നത്തെ രീതിയില്‍ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമാക്കുന്നതില്‍ കേരളത്തിന്റെ ഇടപെടലുകള്‍ നിര്‍ണായകമായെന്നും ധനമന്ത്രി പറഞ്ഞു.

ഉല്‍പ്പന്നങ്ങളുടെ നികുതിനിരക്ക് കുറയുമെന്നതിനാല്‍ ജിഎസ്ടി വിലക്കയറ്റത്തിന് കാരണമാകില്ലെന്ന് തോമസ് ഐസക് പറഞ്ഞു. നികുതി കുറയുന്ന സാഹചര്യത്തില്‍ മാര്‍ജിന്‍ വര്‍ധിപ്പിച്ച് ലാഭമെടുക്കാനുള്ള ശ്രമം ചില വ്യാപാരികളുടെ ഭാഗത്തുനിന്നുണ്ടാവാം. ഇത് ഒഴിവാക്കാന്‍ അമിതലാഭം തടയുന്നതിനുള്ള വകുപ്പ് ജിഎസ്ടി ചട്ടങ്ങളിലുണ്ട്. ജിഎസ്ടി കൌണ്‍സിലിന്റെ അന്തിമതീരുമാനങ്ങളുടെ കുറിപ്പ് കിട്ടിയാല്‍ ചട്ടങ്ങള്‍ക്ക് രൂപം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം, പൂര്‍ണമായും ഗുണവശങ്ങള്‍മാത്രമല്ല ജിഎസ്ടിക്കുള്ളത്. വരുമാനത്തിലെ അസമത്വം വര്‍ധിക്കുമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. ഈ മാസം 30 നു അര്‍ദ്ധ രാത്രിയാണ് രാജ്യത്തു ചരക്കുസേവനനികുതി നിലവില്‍ വരുന്നത്.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions