ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കും ലേബര്‍ പാര്‍ട്ടിയ്ക്കും ഇനി വാരാനുള്ള നാളുകള്‍ അത്ര നല്ലതല്ലെന്ന് അഭിപ്രായ സര്‍വേ റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ രണ്ടു പാര്‍ട്ടികള്‍ക്കും തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് സര്‍വേ ചൂണ്ടികാട്ടുന്നത്. മൂന്നാം സ്ഥാനത്തിനുവേണ്ടിയാായിരിക്കും മത്സരിക്കേണ്ടിവരികയെന്ന് സര്‍വേ പറയുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിലനില്‍ക്കണമെന്ന് വാദിക്കുന്ന ലിബറല്‍ ഡമോക്രാറ്റുകള്‍ ഒന്നാമതെത്തും. ബ്രക്സിറ്റ് നടപ്പിലാക്കുന്നതിനായി ഒന്നരമാസം മുമ്പ് രൂപം കൊള്ളുകയും യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയത്തോടെ ഒന്നാമതെത്തുകയും ചെയ്ത നിഗല്‍ ഫരാജിന്റെ ബ്രെക്സിറ്റ് പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
കഴിഞ്ഞയാഴ്ച നടന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലിബറല്‍ ഡമോക്രാറ്റുകള്‍ ബ്രക്സിറ്റ് പാര്‍ട്ടിക്ക് പിന്നില്‍ രണ്ടാമതെത്തിയിരുന്നു. റിമെയ്ന്‍ പക്ഷക്കാരായ ലേബര്‍ പാര്‍ട്ടി അണികളാണ് ലിബറല്‍ ഡമോക്രാറ്റിന് അനുകൂലമായി വോട്ട് ചെയ്തതെന്നാണ് കരുതുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുപോകണോയെന്ന കാര്യം രണ്ടാം ഹിതപരിശോധനയിലൂടെ ഉറപ്പാക്കണമെന്ന നിലപാടില്‍നിന്ന് ലേബര്‍ പാര്‍ട്ടി നേതൃത്വം അകന്നുപോയതാണ് വോട്ടുചോര്‍ച്ചയ്ക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത്.
വിന്‍സ് കേബിള്‍ നയിക്കുന്ന ലിബറല്‍ ഡമോക്രാറ്റ്സിന് 24 ശതമാനം വോട്ട് ലഭിക്കുമെന്ന് യുഗവ് സര്‍വേ പ്രവചിക്കുന്നു. പാര്‍ട്ടി രൂപംകൊണ്ടശേഷം ഏറ്റവും മികച്ച ജനപിന്തുണയാണത്. ബ്രക്സിറ്റ് പാര്‍ട്ടിക്ക് 22 ശതമാനം വോട്ടും നേടാനാവും. ടോറികള്‍ക്കും ലേബറിനും 19 ശതമാനം വീതം വോട്ടാണ് സര്‍വേ പ്രവചിക്കുന്നത്. മറ്റുകക്ഷികള്‍ക്കൊക്കെക്കൂടി 16 ശതമാനം വോട്ടും ലഭിക്കും.
പാര്‍ലമെന്റിലേക്ക് ബ്രക്സിറ്റ് പാര്‍ട്ടിയിലര്‍പ്പിച്ച വിശ്വാസം, പൊതുതിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്നാണ് ദ് ടൈംസിനുവേണ്ടി യുഗവ് നടത്തിയ സര്‍വേയുടെ വിലയിരുത്തല്‍.