ബിസിനസ്‌

ബോറിസിന്റെ ബ്രക്‌സിറ്റ് പ്ലാനിനെക്കുറിച്ചു ആശങ്ക; പൗണ്ട് കയറിയതുപോലെ തിരിച്ചിറങ്ങി


തിരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷം റോക്കറ്റ് പോലെ കുതിച്ച പൗണ്ട് അപ്രതീക്ഷിതമായി കയറിയതിനേക്കാള്‍ വേഗത്തിലിറങ്ങി. ഡോളറിനും പൗണ്ടിനും എതിരെ മൂന്നുപോയിന്റിലധികം വീഴ്‌ചയാണ്‌ ഉണ്ടായത്. രൂപയ്‌ക്കെതിരെയും രണ്ടു പോയിന്റിലേറെ നഷ്ടം ഉണ്ടായി.

ടോറി പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന എക്സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ പൗണ്ട് കുതിച്ചിരുന്നു. യൂറോക്കും ഡോളറിനുമെതിരെ റെക്കോഡ് ഭേദിച്ചായിരുന്നു മുന്നേറ്റം. യൂറോയ്ക്കെതിരേ 1.205ല്‍ എത്തിയിരുന്നു. അതുപോലെ ഡോളറിനെതിരെ സമീപകാലത്തെ ഏറ്റവും മികച്ച നിലയായ 1.347 ലും എത്തിയിരുന്നു. എന്നാലിപ്പോള്‍ ഡോളറിനും യൂറോയ്ക്കും എതിരെ യഥാക്രമം 1.307 , 1.175 എന്ന നിലയാണ്. രൂപയ്ക്ക്തിരെ 95.12 ലെത്തിയ സ്ഥാനത്തുനിന്ന് 92.78 ലേക്ക് കൂപ്പുകുത്തി.

ടോറി പാര്‍ട്ടി മഹാ ഭൂരിപക്ഷം നേടിയതോടെ ബ്രക്‌സിറ്റ് പ്ലാനിനെക്കുറിച്ചു ആശങ്ക പരന്നതാണ് പൗണ്ടിനെ ബാധിച്ചത്. യൂണിയനെയും പാര്‍ലമെന്റിനെയും ഭയക്കേണ്ട സ്ഥിതിയില്ലാത്തതിനാല്‍ നോ ഡീല്‍ ബ്രക്‌സിറ്റിന് തുല്യമാകുമോ കാര്യങ്ങള്‍ എന്ന ആശങ്ക പരന്നിട്ടുണ്ട്. ബ്രക്‌സിറ്റിനു തിടുക്കം കൂട്ടുന്ന ബോറിസും സാവകാശം ആഗ്രഹിക്കുന്ന യൂണിയനും തമ്മിലുള്ള ചര്‍ച്ചകളും എംപിമാരുടെ പുതിയ നിലപാടുകളും ആണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിനു വഴിവച്ചിരിക്കുന്നത്.

ഒറ്റയ്ക്ക് ബോറിസ് മൃഗീയ ഭൂരിപക്ഷം നേടിയതാണ് തിരിച്ചടിയായതെന്നു ചുരുക്കം. ബ്രക്‌സിറ്റ് വിഷയത്തില്‍ യുകെ കടുംപിടുത്തം നടത്തുമോ എന്നതാണ് ഇപ്പോഴത്തെ വിഷയം. രാഷ്ട്രീയ സ്ഥിരതാ പ്രതീക്ഷ സമ്പദ്‌വ്യവസ്ഥയ്ക്കു ഉണര്‍വേകുമെങ്കിലും ധൃതിപിടിച്ചുള്ള ബ്രക്‌സിറ്റ്‌ യൂണിയന്‍ ഏത് വിധത്തില്‍ കാണുമെന്നാണ് അറിയേണ്ടത്. യൂണിയന്‍ ഉടക്കിയാല്‍ ഡീലില്ലാതെയും പോകാന്‍ ബോറിസ് ശ്രമിക്കുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്കയ്ക്കു പ്രധാന കാരണം. പാര്‍ട്ടിയിലെ ബ്രക്‌സിറ്റ് വിരുദ്ധരെയെല്ലാം തിരഞ്ഞെടുപ്പിലൂടെ മെരുക്കിയിരുന്നു.

ബ്രക്‌സിറ്റ് അനുകൂല എംപിമാരെ അണിനിരത്തി ഭേദഗതി വരുത്തിയ വിത്‌ഡ്രോവല്‍ ബില്‍ വെള്ളിയാഴ്ച സഭയില്‍ അവതരിപ്പിക്കും . 2020 ഡിസംബറിന് അപ്പുറത്തേക്ക് ട്രാന്‍സിഷന്‍ പിരീഡ് ദീര്‍ഘിപ്പിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുന്നതാണ് വിത്‌ഡ്രോവല്‍ ബില്‍. വിത്‌ഡ്രോവല്‍ ബില്‍ സഭയില്‍ പാസാക്കിയാല്‍ 2020 ഡിസംബര്‍ വരെ മാത്രമാകും സ്വതന്ത്ര യാത്രയും, ഇയു നിയമങ്ങളും പ്രാബല്യത്തില്‍ ഉണ്ടാവുക. അടുത്ത വര്‍ഷം ആരംഭിക്കുന്ന വ്യാപാര ചര്‍ച്ചകളില്‍ നിലപാട് മയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന ശക്തമായ സന്ദേശമാണ് പ്രധാനമന്ത്രി ബ്രസല്‍സിന് നല്‍കുന്നത്. കാനഡ സ്റ്റൈല്‍ ഫ്രീ ട്രേഡ് എഗ്രിമെന്റിനാണ് പ്രധാനമന്ത്രി ശ്രമിക്കുക. അതോടെ വ്യാപാര ചര്‍ച്ചകളിലെ ഫലങ്ങള്‍ വീറ്റോ ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിന് നഷ്ടമാകും.

അടുത്ത ഡിസംബറിനുള്ളില്‍ പൂര്‍ണ്ണമായ കരാര്‍ നേടുകയെന്നത് അപ്രാപ്യമായ കാര്യമാണെന്നാണ് ഇയു മുഖ്യ നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യൂറോപ്പുമായുള്ള 45 വര്‍ഷത്തെ സര്‍വ മേഖലയിലുമുള്ള സങ്കീര്‍ണ ബന്ധം മുറിച്ചു മാറ്റാന്‍ സമയമേറെ വേണ്ടിവരും. വ്യാപാരം, സാമ്പത്തികം, കുടിയേറ്റം, സുരക്ഷ, ഇന്റലിജന്‍സ്, നിര്‍മാണം, വ്യോമ ഗതാഗതം, മത്സ്യബന്ധനം, മരുന്നുകള്‍, പേറ്റന്റ്, വിവരം പങ്കുവെക്കല്‍ തുടങ്ങി ഒട്ടേറെ മേഖലകളിലാണ് ബ്രിട്ടന്‍ യൂണിയനുമായി സഹകരിക്കുന്നത്. ഇതിന് ഒരുവര്‍ഷമെങ്കിലും വേണ്ടിവരും. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ 2020 ഡിസംബറിന് മുമ്പ് ബ്രക്‌സിറ്റ് പൂര്‍ത്തിയാക്കുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നത്. അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions