ഇടവേളയ്ക്കു ശേഷം പൗണ്ടിന് പരീക്ഷണ ഘട്ടം. മാസങ്ങളായി രൂപയ്‌ക്കെതിരെ നൂറിന് മുകളില്‍ ആയിരുന്ന പൗണ്ട് നൂറിന് താഴെയെത്തി. 99.77 ആണ് ഇന്നത്തെ നില. 103 വന്ന സ്ഥാനത്താണ് ഈ വീഴ്ച. കൂടാതെ ഡോളറിനെതിരെയും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 1.40 പിന്നിട്ടത് ഇപ്പോള്‍ 1.34 ആയി. യൂറോക്കെതിരെ മാത്രമാണ് മാറ്റമില്ലാതെ നില്‍ക്കുന്നത്(1.16).
മാസങ്ങള്‍ നീണ്ട അടച്ചിടലുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ശേഷം ബ്രിട്ടന്‍ തുറന്നുകൊടുക്കലിലേയ്ക്ക് നീങ്ങിയതോടെ പൗണ്ട് കരുത്താര്‍ജ്ജിച്ചതായിരുന്നു . എല്ലാ പ്രധാന കറന്‍സികള്‍ക്കുമെതിരെ ഏതാനും മാസങ്ങളായി മികച്ച നിലയിലായിരുന്നു പൗണ്ട്. രൂപയ്‌ക്കെതിരെ 103 നു മുകളില്‍ സ്ഥിരതയോടെ നിന്നത് ഇന്ത്യന്‍ സമൂഹത്തിന് നേട്ടമായിരുന്നു. ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ആദ്യമായി പൗണ്ട് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് രൂപക്കെതിരെ മൂന്നക്കം കടന്നത്. പിന്നീട് മൂന്നക്കത്തില്‍ തന്നെ തുടരുകയായിരുന്നു.
അടുത്ത രണ്ട് വര്‍ഷം യുകെയില്‍ പണപ്പെരുപ്പം സൃഷ്ടിക്കുന്ന ആഘാതം വലുതായിരിക്കും എന്നും പലിശ നിരക്കായും ബില്ലുകളായും വിലക്കയറ്റമായും അത് കുടുംബങ്ങളെ ശ്വാസം മുട്ടിക്കും എന്നുമുള്ള മുന്നറിയിപ്പുകള്‍ക്കിടെയാണ് പൗണ്ടിന് ക്ഷീണം വന്നിരിക്കുന്നത്. . ഈ വിന്ററില്‍ സ്ഥിതി കൂടുതല്‍ മോശമാകുമെന്ന മുന്നറിയിപ്പ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ നല്‍കിയിരുന്നു . 2023-ഓടെ പണപ്പെരുപ്പം 2 ശതമാനം കൂടി, കുടുംബങ്ങള്‍ ദുരിതം പേറേണ്ടി വരുമെന്നാണ് മുന്നറിയിപ്പുകള്‍.
പലിശ നിരക്ക് വരുംമാസങ്ങളില്‍ ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ വ്യക്തമാക്കി. ഫര്‍ലോ അവസാനിച്ചതിന്റെയും, എനര്‍ജി വിലയുടെയും പ്രത്യാഘാതം വലുതാണ്. യുകെയുടെ ഈ വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 7.5 ശതമാനത്തില്‍ നിന്നും 7ലേക്കും, അടുത്ത വര്‍ഷം 6 ശതമാനത്തില്‍ നിന്നും 5ലേക്കും ചുരുങ്ങുമെന്നാണ് പ്രവചനം.
1950ന് ശേഷമുള്ള ഉയര്‍ന്ന നികുതി ഭാരത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന സൂചനയാണ് ബജറ്റിനൊപ്പമുള്ള നികുതിഭാരം വ്യക്തമാക്കുന്നത്. ജീവിതച്ചെലവ് 30 വര്‍ഷത്തിനിടെയുള്ള അതിവേഗ നിരക്ക് വര്‍ദ്ധന പ്രതീക്ഷിക്കാമെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിളിറ്റി മുന്നറിയിപ്പ് നല്‍കി. പണപ്പെരുപ്പം 2022ല്‍ 4 ശതമാനത്തിന് അരികിലേക്ക് ഉയരുമെന്നും ഒബിആര്‍ വ്യക്തമാക്കി.
മാര്‍ച്ചിലെയും, ഒക്ടോബറിലെയും ബജറ്റുകള്‍ വഴി സുനാക് 1993ലെ ബ്ലാക്ക് വെനസ്‌ഡേയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ സിംഗിള്‍-ഇയര്‍ ടാക്‌സ് വര്‍ദ്ധനവാണ് നടപ്പാക്കിയത്. പാര്‍ലമെന്റ് അവസാനിക്കുന്ന ഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും ഇത് 1951ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നികുതി ഭാരമായി മാറും.