യുകെയില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിന് ശേഷം ആദ്യമായി പണപ്പെരുപ്പം ഇരട്ട അക്കത്തില്‍ നിന്നും താഴേക്ക് പോകുമെന്നു വിലയിരുത്തല്‍. എന്നാല്‍ ക്ഷ്യവില വര്‍ധന തുടരുമെന്ന് ആണ് മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ ഉയരുന്ന ഭക്ഷ്യ വിലകള്‍ കുടുംബ ബജറ്റുകള്‍ ഞെരുക്കുന്നത് തുടരും. ബുധനാഴ്ചയിലെ കണക്കുകള്‍ പ്രകാരം കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് ഏപ്രില്‍ മാസത്തില്‍ 8.3 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. മാര്‍ച്ചിലെ 10.1 ശതമാനത്തില്‍ നിന്നുമാണ് ഇടിഞ്ഞത്.
ഇത് പ്രകാരം വിലവര്‍ദ്ധനവുകള്‍ വിവിധ മേഖലകളെ ഇപ്പോഴും ബാധിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. എന്നിരുന്നാലും ഇതിന്റെ വേഗത കുറവാണ്. ചാന്‍സലര്‍ ജെറമി ഹണ്ടിന് ഇതൊരു ശുഭ വാര്‍ത്തയാണ്. വര്‍ഷത്തിന്റെ അവസാനത്തോടെ പണപ്പെരുപ്പം പകുതിയായി കുറയ്ക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്. എനര്‍ജി ബില്ലുകള്‍ കുറയുന്നതാണ് ഇതിന് പ്രതീക്ഷയേകുന്നത്.
ഈ ഘട്ടത്തിലും സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പ് ചെയ്യുന്ന കുടുംബങ്ങള്‍ക്ക് ഇത് കഠിനമായി തുടരുന്നുവെന്ന് ഇക്കണോമിസ്റ്റുകള്‍ ആശങ്കപ്പെടുന്നു. പലവ്യഞ്ജനങ്ങളുടെ ചെലവ് സുപ്രധാന തോതില്‍ ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ചില്‍ ഇത് 45 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 19.1 ശതമാനത്തിലെത്തി. സൂപ്പര്‍മാര്‍ക്കറ്റുകള്‍ പണപ്പെരുപ്പത്തിനിടെ അമിതലാഭം കൊയ്യുന്നതാണ് ഇതിന് കാരണമെന്ന് ആരോപണമുണ്ട്.
ഭക്ഷ്യവിലക്കയറ്റം വര്‍ഷത്തിന്റെ ബാക്കിയുള്ള മാസങ്ങളിലും 10 ശതമാനത്തിന് മുകളില്‍ നില്‍ക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രോസറി ഡിസ്ട്രിബ്യൂഷന്‍ ട്രേഡ് ഗ്രൂപ്പ് ഗവേഷണം വ്യക്തമാക്കുന്നു. ജീവിതച്ചെലവ് പ്രതിസന്ധികളില്‍ ഭക്ഷ്യവിലകള്‍ പുതിയ പ്രധാന തലവേദനയായി തുടരുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പറയുന്നു. ഉയര്‍ന്ന വിലക്കയറ്റം കടമെടുപ്പ് ചെലവുകള്‍ നിലവിലെ 4.5 ശതമാനത്തില്‍ വര്‍ദ്ധനവിന് ഇടയാക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചൂണ്ടിക്കാണിക്കുന്നു.