അടിസ്ഥാന പലിശ നിരക്കിലെ വര്‍ദ്ധനവിനെ തുടര്‍ന്ന്, അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ 6 ശതമാനത്തിന് മുകളിലേക്ക് കുതിച്ചത് വായ്പയെടുക്കാന്‍ ഒരുങ്ങുന്ന ജനത്തിന് കനത്ത തിരിച്ചടിയായി. നിലവില്‍ അഞ്ച് വര്‍ഷത്തെ ഡീലുകളുടെ ശരാശരി നിരക്ക് 6.01 ശതമാനത്തിലാണ്. നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ഫിനാന്‍ഷ്യല്‍ വെബ്‌സൈറ്റ് മണിഫാക്ട്‌സ് വ്യക്തമാക്കുന്നു. രണ്ട് വര്‍ഷത്തെ ഡീലുകള്‍ 6.47 ശതമാനത്തിലും എത്തിച്ചേര്‍ന്നു.
അടിസ്ഥാന പലിശ നിരക്ക് 5 ശതമാനമായതോടെ ഫലത്തില്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ ഏഴു ശതമാനമായിരിക്കുകയാണ്. ഒന്നരദശാബ്ദത്തിനിടെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ്ല്‍ റെക്കോര്‍ഡ് വര്‍ധനവ് ആണ് വന്നിരിക്കുന്നത്. നിരക്ക് ഇനിയുമേറുമെന്ന പ്രവചനം ഉള്ളതിനാല്‍ ഫിക്‌സഡ് നിരക്കിലേക്ക് മാറാന്‍ വിദഗ്ധ നിര്‍ദേശം വരുന്നുണ്ട്. അതിനിടെയാണ് അവിടെയും വര്‍ധന.
രാജ്യത്താകമാനം ഏതാണ്ട് 773,000 മോര്‍ട്ട്‌ഗേജ് ഉടമകള്‍ക്കാണ് ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ്(എസ് വിആര്‍) കൈവശമുള്ളത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് തുടര്‍ച്ചയായി വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ വരാനിരിക്കുന്ന നാളുകളില്‍ എസ് വിആര്‍ നിരക്കുകള്‍ വാണം പോലെ കുതിച്ചുയരുന്നതിനെ തുടര്‍ന്ന് മോര്‍ട്ട്‌ഗേജെടുക്കുന്നവര്‍ എസ് ആര്‍വികളോട് മുഖം തിരിക്കുമെന്നാണ് ഈ രംഗത്തെ എക്‌സ്പര്‍ട്ടുകള്‍ ഇപ്പോള്‍ പ്രവചിച്ചിരിക്കുന്നത്.
അതേസമയം, സേവിംഗ്‌സ് അക്കൗണ്ടുള്ള ജനങ്ങള്‍ക്ക് കാര്യമായ ലാഭം കൈമാറാന്‍ തയ്യാറാകാതെ ബാങ്കുകള്‍ വന്‍ലാഭം കൊയ്യുകയാണെന്ന് ആരോപണം ശക്തമാണ്.
സേവിംഗ്‌സ്അക്കൗണ്ടില്‍ പണം സൂക്ഷിച്ചാല്‍ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്ക് ശരാശരി 2.45 ശതമാനം മാത്രമാണ്. ഒരു വര്‍ഷത്തെ ഫിക്സഡ് വെച്ചാല്‍ നിരക്ക് 4.8 ശതമാനത്തിലേക്ക് വര്‍ദ്ധിക്കും.
ബാങ്കുകളുടെ ഈ തന്ത്രത്തിന് എതിരെ മന്ത്രിമാര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചീഫ് എക്‌സിക്യൂട്ടീവുമാരെ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി വിശദാംശങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് വിളിച്ചുവരുത്തുന്നുണ്ട്. ബാങ്കുകള്‍ മാന്യമായ നിരക്കുകള്‍ കൈമാറണമെന്ന നിലപാടുള്ള ചാന്‍സലര്‍ ജെറമി ഹണ്ട് വിഷയത്തില്‍ എഫ്‌സിഎയ്ക്ക് പൂര്‍ണ പിന്തുണയും നല്‍കുന്നു.
ഉപഭോക്താക്കളില്‍ നിന്നും പിഴിഞ്ഞെടുക്കുന്ന പലിശ നിരക്കുകള്‍ ഉയരുകയും, സേവിംഗ്‌സ് അക്കൗണ്ടിന് നല്‍കുന്ന നിരക്കുകള്‍ കുറയുകയും ചെയ്യുന്നതിനാല്‍ ബാങ്കുകളുടെ ലാഭവിഹിതം കുതിച്ചുയരുകയാണ്. ബാങ്കുകളുടെ ഈ പെരുമാറ്റം സംബന്ധിച്ച് എഫ്‌സിഎ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇരിക്കവെയാണ് നേരിട്ടുള്ള ഇടപെടല്‍.