യുകെയില്‍ ജനത്തിനും സര്‍ക്കാരിനും വെല്ലുവിളിയായി പണപ്പെരുപ്പത്തില്‍ കുതിച്ചുചാട്ടം. ഭക്ഷ്യ, ഇന്ധന വില വര്‍ദ്ധിച്ചതാണ് യുകെ പണപ്പെരുപ്പം ജൂണ്‍ മാസത്തില്‍ കുതിച്ചുകയറാന്‍ ഇടയാക്കിയത്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് കനത്ത വെല്ലുവിളിയായി മാറുന്നതാണ് ഈ സ്ഥിരീകരണം.
കഴിഞ്ഞ മാസം കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് 3.6 ശതമാനത്തിലേക്ക് വര്‍ദ്ധിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. മേയ് മാസത്തില്‍ 3.4 ശതമാനത്തില്‍ എത്തിയ ശേഷമായിരുന്നു ഇത്. നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന പ്രതീക്ഷയിലായിരുന്നു സാമ്പത്തിക വിദഗ്ധര്‍.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ധനവിലയില്‍ ചെറിയ താഴ്ച്ച മാത്രമാണ് ഉണ്ടായതെന്ന് ഒഎന്‍എസ് ചീഫ് ഇക്കണോമിസ്റ്റ് റിച്ചാര്‍ഡ് ഹേയ്‌സ് പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം മാസവും ഭക്ഷ്യവിലക്കയറ്റം രേഖപ്പെടുത്തിയതിന് പുറമെ, കഴിഞ്ഞ വര്‍ഷം ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക നിരക്കാണ് ഇത്.
കഴിഞ്ഞ രണ്ട് മാസമായി രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് നെഗറ്റീവായി തുടരുന്ന ഘട്ടത്തില്‍ ലേബറിന്റെ സാമ്പത്തിക മാനേജ്‌മെന്റ് നിശിതമായി വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. നികുതി വര്‍ധിക്കുമെന്ന ആശങ്കയും ശക്തമാണ്. പണപ്പെരുപ്പം വീണ്ടും വര്‍ധിച്ചത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ജോലി കടുപ്പമാക്കും. വിഷയം കുടുംബങ്ങളെ ആശങ്കപ്പെടുത്തുന്നതാണെന്ന് ഷാഡോ ചാന്‍സലര്‍ മെല്‍ സ്‌ട്രൈഡ് ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞമാസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ അതേപടി നിലനിര്‍ത്തിയിരുന്നു. പണപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞെങ്കിലും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതും തൊഴിലില്ലായ്മ വര്‍ദ്ധിച്ചതുമാണ് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിര്‍ത്താനുള്ള തീരുമാനങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ ഭാവിയില്‍ പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചനകള്‍ നല്‍കിയാണ് നിലവിലെ 4.25 ശതമാനം പലിശ നിരക്ക് നിലനിര്‍ത്തിയിരിക്കുന്നത്. അതിനാണിപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.
ഓഗസ്റ്റില്‍ നടക്കുന്ന അടുത്ത യോഗത്തില്‍ നിരക്കുകള്‍ കുറയ്ക്കുമെന്നും വര്‍ഷാവസാനത്തിന് മുമ്പ് വീണ്ടും 3.75% ആയി കുറയ്ക്കുമെന്നും ആയിരുന്നു ധനകാര്യ വിപണികള്‍ പ്രതീക്ഷച്ചത്. വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ 0.7% വര്‍ധനവ് ഉണ്ടായതിന് ശേഷം ഏപ്രിലില്‍ സമ്പദ്‌വ്യവസ്ഥ 0.3% ചുരുങ്ങിയിരുന്നു. ഇത് ദേശീയ ഉല്‍പാദനത്തിലോ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലോ (ജിഡിപി) വളര്‍ച്ചയെ കുറിച്ചുള്ള പ്രതീക്ഷയില്‍ ഗണ്യമായ കുറവ് സൂചിപ്പിക്കുന്നു.