യുകെയില്‍ കാന്‍സര്‍ മൂലമുള്ള മരണനിരക്ക് 1980കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നിലൊന്നു വരെ കുറഞ്ഞതായി പുതിയ പഠനറിപ്പോര്‍ട്ട്. കാന്‍സര്‍ റിസര്‍ച്ച് യുകെ നടത്തിയ വിശകലനപ്രകാരം 1989ല്‍ ഒരു ലക്ഷം ആളുകളില്‍ ഏകദേശം 355 പേര്‍ കാന്‍സര്‍ മൂലം മരിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 247 ആയി കുറഞ്ഞു. പ്രതിരോധം, നേരത്തെ രോഗനിര്‍ണയം, പുതിയ ചികിത്സാ രീതികള്‍ എന്നിവയില്‍ ഉണ്ടായ വലിയ പുരോഗതിയാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നിരുന്നാലും രാജ്യത്ത് ഓരോ നാലില്‍ ഒരു മരണവും ഇപ്പോഴും കാന്‍സര്‍ മൂലമാണ്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മാത്രം കാന്‍സര്‍ മരണനിരക്ക് 11% കുറഞ്ഞിട്ടുണ്ട്. ഒവേറിയന്‍ കാന്‍സര്‍ മരണങ്ങള്‍ 19 ശതമാനമായും വയറില്‍ ഉണ്ടാകുന്ന കാന്‍സര്‍ 34 ശതമാനമായും ശ്വാസകോശ കാന്‍സര്‍ 22 ശതമാനമായും കുറഞ്ഞു. ബൗവല്‍ കാന്‍സര്‍ 6%, ബ്രസ്റ്റ് കാന്‍സര്‍ 14%, സര്‍വിക്കൽ കാന്‍സര്‍ 11%, ല്യൂക്കീമിയ 9% എന്നിങ്ങനെയും കുറവുണ്ടായി. ഈസോഫഗല്‍ കാന്‍സര്‍ മരണനിരക്ക് 12% കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ കിഡ്നി കാന്‍സര്‍ 5%, കരള്‍ കാന്‍സര്‍ 14%, കണ്ണ് കാന്‍സര്‍ 26%, ഗാള്‍ബ്ലാഡര്‍ കാന്‍സര്‍ 29% എന്നിങ്ങനെ ചില രോഗങ്ങളില്‍ വര്‍ധനവുണ്ടായി.
പുകവലി നിയന്ത്രണ നിയമങ്ങളും എന്‍ എച്ച് എസ് നടപ്പാക്കിയ ബ്രസ്റ്റ്, ബൗവല്‍, സര്‍വിക്കല്‍ സ്ക്രീനിംഗ് പദ്ധതികളും മരണനിരക്ക് കുറയാന്‍ പ്രധാന കാരണങ്ങളായിട്ടുണ്ട്. സ്കൂൾ കുട്ടികള്‍ക്ക് നല്‍കുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സിന്‍ സര്‍വിക്കല്‍ കാന്‍സര്‍ കുറയുന്നതിലും വലിയ പങ്കുവഹിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം ജനസംഖ്യയും വയോധികരുടെ എണ്ണവും കൂടുന്നതിനാല്‍ രാജ്യത്ത് ഓരോ 75 സെക്കന്‍ഡിലും ഒരാള്‍ക്ക് കാന്‍സര്‍ കണ്ടെത്തപ്പെടുന്നുണ്ടെന്നും ചികിത്സാ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ 2 ബില്യണ്‍ പൗണ്ട് നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.