ലേബര്‍ പിയര്‍ പീറ്റര്‍ മണ്ടേല്‍സണ്‍ സുരക്ഷാ വെറ്റിംഗില്‍ പരാജയപ്പെട്ടിട്ടും യുഎസ് അംബാസിഡറാക്കിയതില്‍ തനിക്ക് വിവരം ലഭിച്ചില്ലെന്നാണ് പ്രധാനമന്ത്രി സ്റ്റാര്‍മര്‍ വാദിക്കുന്നത്. ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാനാണ് സ്റ്റാര്‍മര്‍ ശ്രമം.
മണ്ടേല്‍സനെ അംബാസിഡറായി നിയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ സ്വയം തീരുമാനം കൈക്കൊണ്ടെന്നും, ഇതിന്റെ രേഖകള്‍ എന്ന മട്ടില്‍ വിവരങ്ങളും നം.10 പുറത്തുവിട്ടു. ഉദ്യോഗസ്ഥര്‍ തന്നെ ഇരുട്ടില്‍ നിര്‍ത്തിയത് പൊറുക്കാന്‍ കഴിയാത്ത കാര്യമാണെന്ന് സ്റ്റാര്‍മര്‍ പറയുന്നു.
എന്നാല്‍ വിഷയത്തില്‍ പുറത്താക്കപ്പെട്ട ഫോറിന്‍ ഓഫീസ് മേധാവി ഓലി റോബിന്‍സിനെ പിന്തുണയ്ക്കുന്നവര്‍ ഇതിന് വിരുദ്ധമായ വിവരങ്ങളും പുറത്തുവിടുന്നുണ്ട്. മണ്ടേല്‍സണ്‍ വിവാദത്തില്‍ സ്റ്റാര്‍മറുടെ അവകാശവാദങ്ങള്‍ കേവലം 16% പേര്‍ മാത്രമാണ് വിശ്വസിക്കുന്നതെന്ന് യൂഗോവ് സര്‍വ്വെ വ്യക്തമാക്കി.
'ഏതെല്ലാം കഥകളാണ് പ്രധാനമന്ത്രി പറഞ്ഞതെന്നത് പ്രശ്‌നമല്ല, നുണകളാണ് പറഞ്ഞത്, ഇനി രാജിവെയ്ക്കാനുള്ള സമയമാണ്', ടോറി നേതാവ് കെമി ബാഡെനോക് പറഞ്ഞു. ഒന്നും അറിഞ്ഞില്ലെന്ന് ഇനിയും വാദിച്ച് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
സുരക്ഷാ പരിശോധന പരാജയപ്പെട്ട ശേഷമാണ് മണ്ടേല്‍സനെ നിയോഗിച്ചതെന്ന് കഴിഞ്ഞ വര്‍ഷം മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ നം.10 നടപടി സ്വീകരിക്കാതിരുന്നത് എന്ത് കൊണ്ടെന്ന ചോദ്യം ഉയരുന്നുണ്ട്. പ്രധാനമന്ത്രിയെ രക്ഷിക്കാനായി ഫോറിന്‍ ഓഫീസ് മേധാവിയെ ബലിയാടാക്കിയതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷമുണ്ട്.