ബ്രിട്ടന്റെ ആദ്യ പരസ്യ സ്വവര്‍ഗാനുരാഗിയായ പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെ തനിക്ക് വന്‍തോതില്‍ ഹോമോഫോബിക് അധിക്ഷേപം നേരിടേണ്ടി വന്നതായി വെസ് സ്ട്രീറ്റിംഗ്. കഴിഞ്ഞ മാസം പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റതിനു ശേഷം മൂന്നാഴ്ചയ്ക്കിടെ തന്റെ ജീവിതത്തിലെ മറ്റേതൊരു കാലയളവിനേക്കാളും കൂടുതല്‍ ഓണ്‍ലൈന്‍ അധിക്ഷേപമാണ് നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇയാന്‍ ഡെയില്‍ അവതരിപ്പിക്കുന്ന 'ആള്‍ ടോക്ക് ' പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു സ്ട്രീറ്റിംഗ്. ബ്രിട്ടീഷ് സായുധ സേനയെ ഒരു സ്വവര്‍ഗാനുരാഗിയായ വ്യക്തി നയിക്കുന്നതെന്ന ആശയം അംഗീകരിക്കാന്‍ കഴിയാത്തവരാണ് ഇത്തരം അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിരോധ മന്ത്രാലയത്തിലെ ചിലര്‍ തന്റെ നിയമനത്തെ മാറ്റത്തിന്റെ സൂചനയായി സ്വാഗതം ചെയ്തതായും സ്ട്രീറ്റിംഗ് വ്യക്തമാക്കി. മാധ്യമങ്ങളില്‍ തന്റെ നിയമനം വലിയ ചര്‍ച്ചയായില്ലെന്നതില്‍ സന്തോഷമുണ്ടെന്നും, ഈ കാലഘട്ടത്തില്‍ ഒരു വ്യക്തിയുടെ ലൈംഗികതയ്ക്ക് പ്രാധാന്യമില്ലാത്ത നിലയിലേക്ക് സമൂഹം എത്തിയതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
2000 വരെ സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്‍ക്കും ലെസ്ബിയന്‍ സ്ത്രീകള്‍ക്കും ബ്രിട്ടീഷ് സൈന്യത്തില്‍ സേവനം ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നു. ലൈംഗികതയുടെ പേരില്‍ ഓരോ വര്‍ഷവും 200-ലധികം സൈനികരെ പുറത്താക്കിയിരുന്നുവെന്നാണ് കണക്ക്. എന്നാല്‍ കൃത്യമായ രേഖകള്‍ സൂക്ഷിച്ചിരുന്നില്ലാത്തതിനാല്‍ യഥാര്‍ഥ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്നാണ് വിലയിരുത്തല്‍.
2024ല്‍ കീര്‍ സ്റ്റാര്‍മറിന്റെ സര്‍ക്കാര്‍ എല്‍ജിബിടി ഫാനാന്‍ഷ്യല്‍ റെക്കഗ്നീഷ്യന്‍ സ്‌കീം ആരംഭിച്ചിരുന്നു. 1967 മുതല്‍ 2000 വരെ നിലനിന്നിരുന്ന വിലക്കിന്റെ പേരില്‍ സൈനികസേവനത്തില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്കും പിരിച്ചുവിടപ്പെട്ടവര്‍ക്കും ഈ പദ്ധതിയിലൂടെ പരമാവധി 70,000 പൗണ്ട് വരെ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. എന്നാല്‍ നഷ്ടപരിഹാര അപേക്ഷകള്‍ പരിഗണിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് ചില എംപിമാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നിര്‍ബന്ധിതമായി രാജിവെക്കേണ്ടിവന്ന സൈനികര്‍ക്ക് പിരിച്ചുവിടപ്പെട്ടവരേക്കാള്‍ കുറഞ്ഞ തുക ലഭിക്കുന്നതിനെ ചോദ്യം ചെയ്ത് രണ്ട് മുന്‍ സൈനികരും പ്രതിരോധ മന്ത്രാലയത്തിനെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.