ലണ്ടന്‍ : പ്രായമായ രോഗികളെ എന്‍എച്ച്എസ് വേണ്ടവിധം ശുശ്രൂഷിക്കുന്നില്ല അന്ന ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇത് സംബന്ധിച്ച പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുമുണ്ട്. വൃദ്ധരോഗികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാത്തത്മൂലം പ്രതിവര്‍ഷം ബ്രിട്ടനില്‍ പ്രായമായ രോഗികളില്‍ 130,000 പേര്‍ മരണത്തിനു കീഴടങ്ങുന്നു എന്നാണ് സീനിയര്‍ ഡോക്ടര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. യു.കെയിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ആയ പ്രൊഫ. പാട്രിക്ക് പുള്ളിക്കിനോയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പുള്ളിക്കിനോയുടെ കണക്ക് പ്രകാരം ഒരുവര്‍ഷം ബ്രിട്ടണിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ മരിക്കുന്നത് 130,000 വൃദ്ധരോഗികളാണ്.
വേണ്ടത്ര പരിചരണം ലഭിക്കാതെയാണ് ഇത്രയും പേര്‍ മരിക്കുന്നത്. പ്രായമായവരെ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ടും ബെഡ്ഡുകള്‍ ഒഴിവാക്കുന്നതിനുവേണ്ടിയുമാണ് ഇത്തരത്തില്‍ വൃദ്ധരെ മരണത്തിന് വിട്ടുകൊടുക്കുന്നതെന്ന് അദ്ദേഹം പറയുന്നു. മുതിര്‍ന്ന കണ്‍സള്‍ട്ടന്റായ പുള്ളിക്കിനോയുടെ ആരോപണം ഇതിനോടകം ചര്‍ച്ചാവിഷയം ആയിട്ടുണ്ട്. ജീവന്‍ രക്ഷാ മരുന്ന് കൊടുക്കാതെ വരുമ്പോഴുള്ള സ്വാഭാവിക മരണമാണ് പ്രായമായവരില്‍ കൂടുതല്‍ ഉണ്ടാകുന്നത്. എന്നാല്‍ ആശുപത്രികളില്‍ നടക്കുന്ന ഇത്തരം 'അസ്വാഭാവിക മരണങ്ങള്‍' തെളിക്കുന്നതിനുള്ള വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്നാണ് പുള്ളിക്കിനോപറയുന്നത്.
എന്‍എച്ച്എസ് ആശുപത്രികളില്‍വെച്ച് പ്രതിവര്‍ഷം 450,000 പേര്‍ മരണമടയുന്നുണ്ട്. ഇവരില്‍ 29 ശതമാനം പേര്‍ അതായത് 130,000 പേര്‍ വൃദ്ധരോഗികളാണ്. അവര്‍ക്ക് യഥാസമയം ചികിത്സയോ പരിചരണമോ ലഭിക്കുന്നില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലിവര്‍പൂള്‍ കെയര്‍ പാത്ത് വേ (എല്‍സിപി) എന്നറിയപ്പെടുന്ന ദയാവധത്തിനാണ് ബ്രിട്ടണിലെ എന്‍എച്ച്എസ് ആശുപത്രികള്‍ രോഗികളെ വിധേയമാക്കുന്നത്. ഒരിക്കലും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ബോധ്യമായ രോഗികളെ ദയാവധത്തിന് വിധേയമാക്കുന്ന ലിവര്‍പൂള്‍ കെയര്‍ പാത്ത് വേ, റോയല്‍ ലിവര്‍പൂള്‍ ആശുപത്രിയിലാണ് ആദ്യമായി പരീക്ഷിക്കുന്നത്. അത് വിജയകരമായതിനെത്തുടര്‍ന്ന് മറ്റ് പലയിടങ്ങളിലും പരീക്ഷിച്ചു. പിന്നീട് അത് ബ്രിട്ടണ്‍ മുഴുവന്‍ നടപ്പില്‍ വരുത്തി. ഇതാണ് ബ്രിട്ടണിലെ മിക്കവാറും ആശുപത്രികളും കാലങ്ങളായി ഉപയോഗിച്ച് വരുന്നതെന്നും അദ്ദേഹം പറയുന്നു.
ആശുപത്രികളിലെ തിരക്കിനിടയില്‍ പ്രായമുള്ള രോഗികളെ കൈകാര്യം ചെയ്യുക നഴ്സുമാര്‍ക്ക് ബുദ്ധിമുട്ടാണ് എന്നത് വിസ്മരിക്കുന്നില്ലെങ്കിലും ഇതൊന്നും കൊല്ലുന്നതിനുള്ള ന്യായീകരണം ആകുന്നില്ലെന്നാണ് പുള്ളിക്കിനോ പറയുന്നത്. നല്‍കിവരുന്ന മരുന്നും ട്യൂബ് വഴി നല്‍കിവരുന്ന വെള്ളം നിര്‍ത്തുകയും ചെയ്യുന്നതിലൂടെ 33 മണിക്കൂറിനിടെ പല ഡോക്ടര്‍മാരും രോഗികളെ സ്വാഭാവിക മരണം എന്ന് വിളിക്കുന്ന മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എല്‍സിപി നാമമാത്രമായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ എന്‍എച്ച്എസിന്റെ 29 ശതമാനം (130000) മരണങ്ങള്‍ ഒഴിവാക്കാന്‍ പറ്റുമായിരുന്നു എന്നാണ് പുള്ളിക്കിനോയുടെ വിലയിരുത്തല്‍.
എന്നാല്‍ പുള്ളിക്കിനോ കണക്കുകള്‍ അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ആരോഗ്യ മന്ത്രാലയം വക്താവ് പറഞ്ഞത്. അവസാന നാലുമാണിക്കൂറില്‍ രോഗികളുടെ നില മെച്ചപ്പെട്ടാല്‍ അവരെ എല്‍സിപിയ്ക്ക് വിധേയമാക്കില്ലെന്നും വക്താവ് വ്യക്തമാക്കി.