ലണ്ടന്‍ : എന്‍എച്ച്എസിനു വന്‍പ്രതിസന്ധി സൃഷ്ടിക്കുന്ന രീതിയില്‍ ബ്രെസ്റ്റ് കാന്‍സര്‍ രോഗികളുടെ എണ്ണം കുതിയ്ക്കുന്നു. 2040 ആകുമ്പോഴേക്കും രോഗികളുടെ എണ്ണം 1.7 മില്യണ്‍ കവിയും എന്നാണു വിലയിരുത്തല്‍. ഇപ്പോഴത്തെക്കാള്‍ മൂന്നിരട്ടി കൂടുതല്‍. രോഗികളുടെ എണ്ണം കുതിയ്ക്കുന്നത് എന്‍എച്ച്എസിനെ വലിയ സാമ്പത്തിക ബാധ്യതയിലെയ്ക്ക് തള്ളിവിടും.
സാധാരണ അമ്പത് വയസിനുമുകളിലുള്ളവരിലാണ് ബ്രെസ്റ്റ് കാന്‍സര്‍ പിടിപെടുന്നത്. അതിനാല്‍ ഇന്നത്തെ തലമുറ വാര്‍ധക്യത്തിലേക്ക് കടക്കുന്നതോടെയാണ് ബ്രെസ്റ്റ് കാന്‍സര്‍ രോഗികള്‍ കുത്തനെ കൂടാന്‍ ഇടയാകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് കാന്‍സര്‍ നടത്തിയ പഠനത്തിലാണ് ഭീകരമായ സ്ഥിതിവിശേഷത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. 2040 ആകുമ്പോള്‍ 1.60 ദശലക്ഷം ബ്രെസ്റ്റ് കാന്‍സര്‍ രോഗികളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വര്‍ഷങ്ങളായി ചികിത്സ നേടിക്കൊണ്ടിരിക്കുന്ന രോഗികളും ഇതിലുള്‍പ്പെടുന്നു. ഈ രോഗികളില്‍ 1.2 ദശലക്ഷവും 65 വയസിനുമുകളിലുള്ളവരായിക്കും. ഇവര്‍ രോഗനിര്‍ണയം നടത്തിയിരിക്കുന്നത് വൈകിയായിരിക്കാം എന്നതിനാല്‍ മികച്ച ചികിത്സ ലഭിക്കാറില്ല. മാത്രമല്ല സര്‍ജറിപോലുള്ള ചികിത്സകളെ നേരിടാനുള്ള ശാരീരികമായ ആരോഗ്യം അവര്‍ക്കുണ്ടാകുകില്ല. റേഡിയോ തെറാപ്പി നടത്തിയാല്‍ അത് ഹൃദയത്തെ ബാധിക്കും. ഇക്കാരണങ്ങള്‍കൊണ്ട് ജി പിമാര്‍ ഇവരെ ഫലപ്രദമായ ചികിത്സയിലേക്ക് നിര്‍ദേശിക്കാറില്ല.
നേരത്തെ കൃത്യമായ രോഗനിര്‍ണയവും ചികിത്സയും ലഭിച്ചാല്‍ രോഗത്തെ അതിജീവീക്കാനും വര്‍ഷങ്ങളോളം ജീവിക്കാനും കഴിയും. എന്നാല്‍ ഇതിനുള്ള പിന്തുണയും ചികിത്സാനന്തര പരിചരണവും എന്‍എച്ച്എസിനു കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. എന്‍എച്ച്എസില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്താത്തിടത്തോളം ഭാവിയിലെ രോഗികളുടെ വര്‍ധന പിടിച്ചുനിര്‍ത്താന്‍ കഴിയില്ലെന്നാണ് മുന്നറിയിപ്പ്. രോഗം മൂലം ശാരീരിക അവശകതകളും പ്രയാസങ്ങളും നേരിടുന്നവര്‍ക്ക് സഹായമെകാന്‍ എന്‍എച്ച്എസിനും പറ്റില്ല. ഭാവിയില്‍ രോഗികള്‍ക്ക് ആനുപാതികമായി ചികിത്സയ്ക്കുവേണ്ട വിഭവങ്ങളും എന്‍എച്ച്എസിനു വെല്ലുവിളിയായിരിക്കും.
സ്ത്രീകളില്‍ ഇപ്പോള്‍ സാധാരണയയി കണ്ടുവരുന്ന കാന്‍സര്‍ ആയി ബ്രെസ്റ്റ് കാന്‍സര്‍ മാറിക്കഴിഞ്ഞു. വര്ഷം 48,400 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. എട്ടില്‍ ഒരു സ്ത്രീ ബ്രെസ്റ്റ് കാന്‍സര്‍ ഭീഷണി നേരിടുന്നു. രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ വൈകാരിക പിന്തുണയാണ് ഏറ്റവും ആവശ്യം.