വഖഫ് ഭൂമി വിഷയത്തില്‍ സമരം ചെയ്യുന്ന മുനമ്പം നിവാസികള്‍ക്കു നീതി ലഭ്യമാക്കാന്‍ വൈകരുതെന്നു തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. നീതി നടത്തുന്നതിലെ കാലതാമസം അക്ഷന്തവ്യമായ അപരാധമാണെന്നും അദ്ദേഹം പറഞ്ഞു.
നീതി ആരുടെയും ഔദാര്യമല്ല, അവകാശമാണ്. ഒരു ജനത റവന്യൂ അവകാശങ്ങള്‍ക്കുവേണ്ടി 32 ദിവസം ഉപവാസമിരിക്കേണ്ടി വരുന്നത് ജനാധിപത്യസമൂഹത്തില്‍ സങ്കടകരമാണ്. മുനമ്പം സമരത്തെ നിര്‍വീര്യമാക്കാമെന്ന് ആരും തെറ്റിദ്ധരിക്കരുത്. മുനമ്പം ജനത ഉയര്‍ത്തിയ വിഷയം ഇവിടത്തെ ഭൂപ്രദേശത്ത് ഒതുങ്ങുന്നതല്ല. മുനമ്പത്തെ പോരാട്ടം കേരളചരിത്രത്തിലെ നിര്‍ണായകമായ അധ്യായമാണെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
റവ. ഡോ. ഫിലിപ്പ് കവിയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഫിലിപ്പ് വെളിയത്ത്, ഫാ. അഖില്‍ മുക്കുഴി, ജോയല്‍ പുതുപറമ്ബില്‍, അബിന്‍ വടക്കേക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. മുനമ്പം ജനതയ്ക്കു നീതി നടപ്പാക്കിക്കൊടുക്കുന്നതില്‍നിന്നു സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളുണ്ടെങ്കില്‍ അതില്‍ വോട്ടുബാങ്ക് രാഷ്ട്രീയമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ലെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
റിലേ നിരാഹാരസമരത്തിന്റെ 32-ാം ദിനത്തില്‍ പ്രദേശവാസികളായ ലിസി ആന്റണി, മീനാകുമാരി രാജേഷ്, സോഫി വിന്‍സന്റ്, ഷാലറ്റ് അലക്‌സാണ്ടര്‍, ജെയിംസ് ആന്റണി, കുഞ്ഞുമോന്‍ ആന്റണി എന്നിവര്‍ നിരാഹാരമിരുന്നു.
കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, മുന്‍ മന്ത്രിമാരായ ഡൊമിനിക് പ്രസന്റേഷന്‍, കെ.പി. രാജേന്ദ്രന്‍, എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തി.
മുനമ്പം വിഷയം ബിജെപി മുതലെടുക്കാന്‍ ഉപയോഗിക്കുന്നുവെന്ന് ആക്ഷേപിക്കുന്ന ഇടതു, വലതു മുന്നണികള്‍ക്ക് ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നു വ്യക്തമാണെന്നു ജോസഫ് പാംപ്ലാനി പറഞ്ഞു.
മുതലെടുപ്പിന് ആരെങ്കിലും ശ്രമിക്കുന്നുവെന്നു മുന്‍കൂട്ടി മനസിലാക്കി ഇവിടത്തെ ജനതയ്ക്കു നീതി നടപ്പാക്കി നല്‍കേണ്ടിയിരുന്ന ഇരു മുന്നണികള്‍ക്കും വീഴ്ച സംഭവിച്ചതിലെ കുറ്റസമ്മതമായാണ് അത്തരം ആക്ഷേപത്തെ കാണുന്നത്.
ഒരു ജനതയുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരമാണു മുനമ്പത്തു നടക്കുന്നത്. മുനമ്പം സമരത്തെ വര്‍ഗീയതയുടെ കണ്ണുകളോടെ കാണാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രസ്താവന ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന മന്ത്രി അബ്ദുറഹ്‌മാനില്‍നിന്നു പ്രതീക്ഷിക്കുന്നതല്ലന്നും അദേഹം പറഞ്ഞു.