പോലീസില്‍ വിശ്വാസമില്ല: കളക്ടര്‍, പിപി ദിവ്യ എന്നിവരുടെ കോള്‍ രേഖകള്‍ ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ കോടതിയില്‍
മുന്‍ കണ്ണൂര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ (എസ്ഐടി) പൂര്‍ണ അവിശ്വാസം പ്രകടിപ്പിച്ച് ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. പ്രതിയും സിപിഎം നേതാവുമായ പിപി ദിവ്യ, കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവരുടെ കോള്‍രേഖകള്‍ സംരക്ഷിക്കാന്‍ ബിഎസ്എന്‍എല്‍, വോഡഫോണ്‍ ഇന്ത്യ (വി) എന്നിവരോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ കോടതിയെ സമീപിച്ചു.
കണ്ണൂരിലെ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പെട്രോള്‍ പമ്പിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ലഭിക്കാന്‍ നവീന്‍ ബാബുവിന് 98,500 രൂപ നല്‍കിയെന്ന് അവകാശപ്പെട്ട പ്രതി (ദിവ്യ), ടി വി പ്രശാന്തന്‍, ജില്ലാ കളക്ടര്‍ എന്നിവരുടെ കോൾ ഡാറ്റ ശേഖരിക്കാന്‍ എസ്ഐടി ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ലെന്ന് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ മഞ്ജുഷ പറഞ്ഞു.
കളക്ടര്‍ കേസില്‍ നിര്‍ണായക സാക്ഷിയാണെന്നും എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തനിക്ക് അടുത്ത പരിചയമുണ്ടായിരുന്ന പ്രതിയെ (ദിവ്യ) സഹായിക്കാന്‍ വേണ്ടിയാണ് കളക്ടര്‍ മൊഴി മാറ്റുന്നതെന്നും മഞ്ജുഷ കോടതിയെ അറിയിച്ചു. കലക്ടറും പ്രതിയും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തുകൊണ്ടുവരാന്‍ കോള്‍ ഡാറ്റ രേഖകള്‍ക്ക് പ്രാധാന്യമുണ്ടെന്ന് മഞ്ജുഷയുടെ അഭിഭാഷക പി എം സജിത പറഞ്ഞു. ദിവ്യയെ സഹായിക്കാന്‍ പ്രശാന്തനും തെറ്റായ തെളിവുകള്‍ സൃഷ്ടിക്കുകയാണെന്ന് മഞ്ജുഷ കോടതിയെ അറിയിച്ചു.
2024 ജനുവരി 1 മുതല്‍ 2024 നവംബര്‍ 15 വരെ ഉപയോഗിച്ചിരുന്ന ദിവ്യയുടെയും കലക്ടര്‍ അരുണ്‍ വിജയന്റെയും സിഡിആര്‍ ശേഖരിച്ച് സമര്‍പ്പിക്കാന്‍ പോലീസിനോട് നിര്‍ദേശിക്കണമെന്ന് അവര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. റെയില്‍വേ സ്റ്റേഷന്‍ മുതല്‍ എ.ഡി.എമ്മിന്റെ ഔദ്യോഗിക വസതി വരെയുള്ള റോഡിന്റെ ഇരുവശവും ഒക്‌ടോബര്‍ 14 ന് വൈകുന്നേരം 4 മുതല്‍ 15 ന് രാവിലെ 6 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനും പോലീസിനോട് നിര്‍ദേശിക്കണമെന്നും അവര്‍ കോടതിയോട് ആവശ്യപ്പെട്ടു.