ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി; കൂട്ട് ഇരട്ടക്കൊലപാതക പ്രതി ചെന്താമരയും കോന്നിയിലെ നരബലിക്കാരും
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ സൗമ്യാവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ അതീവസുരക്ഷയുള്ള കൊടും കുറ്റവാളികളെ പാര്‍പ്പിച്ചിട്ടുള്ള വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. കണ്ണൂരില്‍ നിന്നും അതീവസുരക്ഷയോടെ കൊണ്ടുവന്ന ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലെ ഗ്രൗണ്ട്ഫ്‌ളോറിലെ ഒന്നാം ബ്‌ളോക്കിലേക്കാണ് മാറ്റുന്നത്. ജയില്‍ ഉദ്യോഗസ്ഥന്റെ മുറിയ്ക്ക് സമീപമായിരിക്കും ഇത്.
റിപ്പര്‍ ജയാനന്ദനും പാലക്കാട്ടെ ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമരയും മോന്‍സണ്‍ മാവുങ്കലും കോന്നി നരബലിക്കേസ് പ്രതികളേയുമെല്ലാം പാര്‍പ്പിച്ചിരിക്കുന്ന ജയിലിലേക്കാണ് ഗോവിന്ദച്ചാമിയെയും കൊണ്ടുവന്നിരിക്കുന്നത്. ഇയാളെ സെല്ലിന് പുറത്തേക്ക് ഇറക്കുകയില്ല. ഭക്ഷണം കഴിക്കാനോ പ്രാഥമിക കൃത്യങ്ങള്‍ക്കോ പോലും പുറത്തിറക്കുകയില്ല. ഇതിന് പുറമേ ചുറ്റും നിരീക്ഷണ ക്യാമറകളും വെച്ചിട്ടുണ്ട്. കൊടും ക്രിമിനലുകളായ 120 പേര്‍ ഉള്‍പ്പെടെ 300 ക്രിമിനലുകളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലാണ് ഇത്. 40 ജീവനക്കാര്‍ ഇവിടെയുണ്ട്. കഴിഞ്ഞദിവസമാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുചാടിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇയാള്‍ പിടിയിലാകുകയും ചെയ്തു.
ജയില്‍ചാട്ടത്തിനുള്ള പദ്ധതി സഹതടവുകാരനുമായി ഗോവിന്ദച്ചാമി ചര്‍ച്ച ചെയ്തിരുന്നു. പിടിച്ചാലും ആറു മാസത്തില്‍ കൂടുതല്‍ ശിക്ഷ വരില്ലെന്ന് അയാള്‍ പറഞ്ഞത് കേട്ടാണ് സാഹസീക നീക്കത്തിനൊരുങ്ങിയത്. തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു ഗോവിന്ദച്ചാമിയുടെ പദ്ധതി. എന്നാല്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് വഴിതെറ്റിയത് തിരിച്ചടിയായി. അതുകൊണ്ടു തന്നെ വഴിയറിയാതെ പല പാതകളിലൂടെ സഞ്ചരിക്കേണ്ടി വന്നു. ജയില്‍ മാറ്റാത്തതും പരോള്‍ ലഭിക്കാത്തതുമാണ് ജയില്‍ചാട്ടത്തിലേക്ക് എത്തിച്ചതെന്നാണ് ഗോവിന്ദച്ചാമി നല്‍കിയിട്ടുള്ള മൊഴി. മറ്റൊരു തടവുകാരനൊപ്പമാണ് ഗോവിന്ദച്ചാമിയെ ഇടുക. എഫ് 3 യില്‍ തനിച്ചിടാനായിരുന്നു ആദ്യം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമായ സാഹചര്യത്തില്‍ ജീവനക്കാരുമായി അല്‍പ്പം കൂടി വിശ്വാസ്യതയുള്ളയാളാണ്. ഗ്രൗണ്ട് ഫ്‌ളോറിലെ ജിഎഫ് 1 ലേക്കാണ് മാറ്റിയത്. ഇന്ന് ഗോവിന്ദച്ചാമിക്കുള്ള ഉച്ചഭക്ഷണം ചോറും മട്ടണും വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അഴികള്‍ക്കിടയിലൂടെ കടക്കാന്‍ നേരത്തേ മെലിയാന്‍ വേണ്ടി ചോറ് പൂര്‍ണ്ണമായും ഒഴിവാക്കിയ ഗോവിന്ദച്ചാമി ചപ്പാത്തി മാത്രമായിരുന്നു കഴിച്ചിരുന്നത്.