ഛത്തീസ്ഗഡില്‍ അറസ്റ്റിലായിരുന്ന കന്യാസ്ത്രീകള്‍ ജയില്‍ മോചിതരായി. പുറത്തുവന്നപ്പോള്‍ കന്യാസ്ത്രീകളെ സ്വീകരിക്കാന്‍ മൂന്നു മുന്നണികളുടെയും നേതാക്കളുടെയും ഇടി കൗതുകമായി. ഒമ്പത് ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് കന്യാസ്ത്രീകളുടെ മോചനം.
എംപിമാരായ ജോണ് ബ്രിട്ടാസ്, ജോസ് കെ മാണി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്, അനൂപ് ആന്റണി, ചാണ്ടി ഉമ്മന്‍, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ തുടങ്ങിയവരടക്കം ഉണ്ടായിരുന്നു. എന്‍ഐഎ കോടതി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഇവരുടെ ജയില്‍ മോചനം. ജയില്‍ മോചിതരായ കന്യാസ്ത്രികള്‍ കന്യാസ്ത്രീകള്‍ മദര്‍ സുപ്പീരിയറിനോടൊപ്പം മഠത്തിലേക്ക് പോയി.
എന്‍ഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് പ്രധാന വ്യവസ്ഥ. എങ്കിലും നാട്ടിലെത്തുന്നതിനു തടസമില്ല. പാസ്പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ നല്‍കണമെന്നും ജാമ്യകാലയളവിലെ വാസസ്ഥലം എന്‍ഐഎയെ അറിയിക്കണമെന്നും വ്യവസ്ഥയിലുണ്ട്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, അന്വേഷണ ഏജന്‍സി ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, കേസിനെപ്പറ്റി പൊതുമധ്യത്തില്‍ പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും എന്‍ഐഎ കോടതി മുന്നോട്ടുവെച്ചു. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും കോടതി നിര്‍ദേശിച്ചിരുന്നു.
വിധിയില്‍ സന്തോഷമെന്ന് സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍ ചെറിയാന്‍ പ്രതികരിച്ചിരുന്നു.