ചികിത്സയ്ക്കായി കാത്തിരിക്കുന്നതിന്റെ നീളമേറുന്നതോടെ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ എ&ഇ നഴ്‌സുമാര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ഇരട്ടിയായി വര്‍ദ്ധിച്ചു. അക്ഷമരായ രോഗികളും, അവരുടെ ബന്ധുക്കളും നഴ്‌സുമാരോട് പ്രതികാരബുദ്ധിയോടെ പെരുമാറുന്ന നിലയിലെത്തിയെന്ന് കണക്ക് പുറത്തുവിട്ട് ആര്‍സിഎന്‍ പറയുന്നു .
മര്‍ദ്ദനങ്ങള്‍, തുപ്പല്‍, ചുവരിന് ചേര്‍ത്തുനിര്‍ത്തല്‍, തോക്കുചൂണ്ടി ഭീഷണി, മുഖത്ത് ആസിഡെറിയുമെന്ന ഭീഷണി ഉള്‍പ്പെടെയുള്ളവയാണ് നഴ്‌സുമാര്‍ നേരിടുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വ്യക്തമാക്കി. എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം 2019-ല്‍ 2122 അക്രമസംഭവങ്ങള്‍ നടന്നതില്‍ നിന്നും 2024 എത്തുമ്പോള്‍ 91 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിലെ ആശുപത്രികളിലുള്ള എ&ഇ യൂണിറ്റുകളില്‍ നഴ്‌സുമാര്‍ക്ക് നേരെ 4054 അക്രമങ്ങള്‍ അരങ്ങേറിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ ഞെട്ടിക്കുന്ന കണക്കുകള്‍ക്ക് പിന്നില്‍ ചീഞ്ഞുനാറുന്ന സത്യമുണ്ടെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍സിഎന്‍ വിവരാവകാശ നിയമപ്രകാരം നേടിയ വിവരങ്ങളാണ് ഇത് തെളിയിക്കുന്നത്. സിസ്റ്റത്തിന്റെ പരാജയം മൂലം ഗുരുതര അക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ഇതിന്റെ ഫലം അനുഭവിക്കുന്നത് അധ്വാനിക്കുന്ന നഴ്‌സിംഗ് ജീവനക്കാരാണ്. ഇത് അവരുടെ കുറ്റമല്ല, ഒരു അക്രമവും അംഗീകരിക്കാനാകില്ല, അവര്‍ വ്യക്തമാക്കി.
രോഗികള്‍ക്ക് ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ് രോഷം ഉയര്‍ത്തുന്നതെന്ന് എ&ഇ നഴ്‌സുമാര്‍ വെളിപ്പെടുത്തുന്നു.