അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
അഞ്ചുമാസത്തെ ഇടവേളയ്ക്കു ശേഷം യുകെയില്‍ പണപ്പെരുപ്പം വര്‍ധിച്ചു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നവംബറിലെ 3.2 ശതമാനത്തില്‍ നിന്ന് ഡിസംബറില്‍ പണപ്പെരുപ്പം 3.4 ശതമാനത്തിലെത്തി. സാമ്പത്തിക വിദഗ്ധര്‍ 3.3 ശതമാനം വര്‍ധനവു മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. സിഗററ്റിനുള്ള അധിക നികുതിയും ഭക്ഷ്യ സാധനങ്ങളുടെ വില ഉയര്‍ന്നതും എയര്‍ ടിക്കറ്റ് വിലയുമെല്ലാം പണപ്പെരുപ്പത്തെ സ്വാധീനിച്ചിട്ടുണ്ട്.
പണപ്പെരുപ്പം കൂടിയത് പലിശനിരക്ക് കുറയ്ക്കാനുള്ള നീക്കത്തിന് തിരിച്ചടിയായി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മറ്റി പലിശനിരക്ക് 3.75 ശതമാനത്തില്‍ തന്നെ തുടരാനാണ് ഇനി സാധ്യത. എന്നാല്‍ വിലക്കയറ്റം കുറഞ്ഞാല്‍ ഏപ്രിലിലോടെ പലിശനിരക്കില്‍ മാറ്റമുണ്ടായേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
സര്‍ക്കാരിന്റെ ലക്ഷ്യം ജീവിത ചെലവ് കുറയ്ക്കലാണെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. ഏതായാലും വില വര്‍ധന പിടിച്ചുനിര്‍ത്താനായില്ലെങ്കില്‍ സര്‍ക്കാരിനിത് തിരിച്ചടിയാകും.
ജീവിതച്ചെലവ് കുറയ്ക്കുക തന്നെയാണ് തന്റെ ഒന്നാം നമ്പര്‍ ശ്രദ്ധ എന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് വ്യക്തമാക്കി. കണ്‍സര്‍വേറ്റീവ് നേതാവ് മെല്‍ സ്‌ട്രൈഡ്, സര്‍ക്കാരിന്റെ 'സാമ്പത്തിക കെടുകാര്യസ്ഥത'യാണ് നിരക്ക് വര്‍ധനവിന് കാരണമെന്ന് കുറ്റപ്പെടുത്തി.
ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ട്രഷറി വക്താവ് ഡെയ്സി കൂപ്പര്‍, 'കുടുംബങ്ങള്‍ ബില്ലുകള്‍ അടയ്ക്കാനും ഭക്ഷണം മേശപ്പുറത്ത് വയ്ക്കാനും പാടുപെടുമ്പോള്‍ പണപ്പെരുപ്പം കുതിച്ചുയരുന്നത് സര്‍ക്കാരിന്റെ പരാജയത്തിന്റെ തെളിവാണ്' എന്ന് വിമര്‍ശിച്ചു.
ഫെബ്രുവരിയില്‍ നടക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് നിശ്ചയിക്കുന്ന യോഗത്തിലാണ് ഇനി ശ്രദ്ധ. യുകെയിലെ കുടുംബങ്ങള്‍ നേരിടുന്ന ജീവിതച്ചെലവിന്റെ സമ്മര്‍ദ്ദം തുടരുന്നതിനാല്‍, സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കുള്ള വിമര്‍ശനം ശക്തമാകുകയാണ്.