സംസ്ഥാന ആഭ്യന്തര വകുപ്പിനെയും കേരള പോലീസിനെയും ഒരാഴ്ചയോളം നോക്കുകുത്തിയാക്കി ഫേസ്ബുക്കിലൂടെ പരസ്യ വെല്ലുവിളി നടത്തിയ കൊടുംകുറ്റവാളി അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റും. പ്രതി ഭാഗം ജാമ്യപേക്ഷ നല്‍കിയിരുന്നില്ല.
ശനിയാഴ്ച രാത്രി 12 മണിയോടെ കോഴിക്കോട് നടക്കാവ് ഭാഗത്തെ സ്വകാര്യ സ്ഥാപനത്തിന് മുന്നില്‍വെച്ചാണ് അജയ് പോലീസ് പിടിയിലായത്. അര്‍ജുന്‍ ആയങ്കിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചതിന് പിന്നാലെ, കേസ് നടത്തിപ്പിനാവശ്യമായ പണം സമാഹരിക്കാന്‍ അജയുടെ ബാങ്ക് അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി.
സോഷ്യല്‍ മീഡിയയിലൂടെ ക്രൗഡ് ഫണ്ടിങ് നടത്തി പണം ശേഖരിക്കുന്നതിനായി സ്വന്തം പേരിലുള്ള ക്യു.ആര്‍ കോഡ് സ്കാനറും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തില്‍ സമാഹരിച്ച തുക ഉപയോഗിച്ചാണ് അര്‍ജുള്‍ ആയങ്കിയുടെ അഭിഭാഷകര്‍ക്കുള്ള ഫീസും ഒളിവില്‍ കഴിയുന്നതിനുള്ള മറ്റ് ചെലവുകളും വഹിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു.
അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിയുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്ന പ്രകോപനപരമായ പോസ്റ്റുകള്‍ക്ക് പിന്നിലും അജയുടെ സഹായമുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പോലീസിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ തയ്യാറാക്കുന്നതിനും അവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനും അജയ് നിര്‍ണായക പങ്കുവഹിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍.
അര്‍ജുന്റെ ഡിജിറ്റല്‍ സാന്നിധ്യം സജീവമായി നിലനിര്‍ത്താനും പോലീസിനെതിരായ കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനും അജയ് സഹായിച്ചിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി. എറണാകുളം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നടത്തിയ തിരച്ചിലിലാണ് അജയ് പിടിയിലായത്. ഭാരതീയ ന്യായ സംഹിതയിലെ 170-ാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.