അമിത സോഷ്യല്‍ മീഡിയ ഉപയോഗം; യുവാക്കള്‍ക്ക് സന്തോഷം കുറയുന്നു
പഴയ തലമുറയെ അപേക്ഷിച്ച് യുവാക്കള്‍ക്ക് സന്തോഷം കുറവാണെന്ന് കണ്ടെത്തല്‍. യുവാക്കള്‍ യഥാര്‍ത്ഥത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് അമേരിക്കയുടെ ഉന്നത ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി. സുരക്ഷിതമെന്ന് തെളിയാത്ത മരുന്ന് നല്‍കുന്നത് പോലെയാണ് കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുവദിക്കുന്നതെന്ന് യുഎസ് സര്‍ജന്‍ ജനറല്‍ ഡോ. വിവേക് മൂര്‍ത്തി പറഞ്ഞു.
സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗവണ്‍മെന്റുകള്‍ പരാജയപ്പെട്ടത് ശുദ്ധഭ്രാന്താണെന്ന് ഡോ. വിവേക് മൂര്‍ത്തി ചൂണ്ടിക്കാണിച്ചു. 2024 ലോക ഹാപ്പിനസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മൂര്‍ത്തിയുടെ പ്രതികരണം. നോര്‍ത്ത് അമേരിക്കയിലെ യുവാക്കള്‍ തങ്ങളുടെ മുതിര്‍ന്ന തലമുറകളെ അപേക്ഷിച്ച് സന്തോഷം കുറഞ്ഞവരാണെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. ഈ ചരിത്രപരമായ മാറ്റം വെസ്റ്റേണ്‍ യൂറോപ്പിലും ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്.
30 വയസ്സില്‍ താഴെയുള്ളവരിലെ അസംതൃപ്തി വര്‍ദ്ധിച്ചതോടെ സന്തോഷമുള്ള 20 രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും യുഎസ് പുറത്തായെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 12 വര്‍ഷത്തോളം 15 മുതല്‍ 24 വയസ്സ് വരെയുള്ളവര്‍ യുഎസിലെ പഴയ തലമുറയെ അപേക്ഷിച്ച് സന്തോഷമുള്ളവരായിരുന്നു. എന്നാല്‍ 2017 മുതല്‍ ഈ ട്രെന്‍ഡ് തിരുത്തപ്പെട്ട് തുടങ്ങി. യുഎസില്‍ മാത്രമല്ല, ലോകം മുഴുവന്‍ യുവ തലമുറ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നാണ് ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നതെന്ന് ഡോ. മൂര്‍ത്തി ചൂണ്ടിക്കാണിച്ചു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സുരക്ഷിതമാണെന്ന് തെളിയിക്കുന്ന ഡാറ്റ കാണാനായി കാത്തിരിക്കുകയാണെന്ന് യുഎസ് സര്‍ജന്‍ ജനറല്‍ പറയുന്നു. യുവാക്കള്‍ക്കിടയില്‍ യഥാര്‍ത്ഥ സാമൂഹിക ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടി ആഗോള തലത്തില്‍ വേണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. ബ്രിട്ടനിലെ 30 വയസ്സില്‍ താഴെയുള്ളവര്‍ 32-ാം റാങ്കിലാണ്. അതേസമയം 60ന് മുകളില്‍ പ്രായമുള്ള ബ്രിട്ടീഷുകാരാകട്ടെ ലോകത്തിലെ സന്തോഷമുള്ള പഴയ തലമുറയുടെ ടോപ്പ് 20 പട്ടികയില്‍ പെടുകയും ചെയ്തു.
യുഎസില്‍ മുതിര്‍ന്നവര്‍ ദിവസേന അഞ്ച് മണിക്കൂറോളം ശരാശരി സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നവരാണ്. കാല്‍ശതമാനം പേരും സാധാരണ ദിവസങ്ങളില്‍ അര്‍ദ്ധരാത്രി വരെ ഡിവൈസുകളില്‍ കുടുങ്ങി കിടക്കുന്നു. സോഷ്യല്‍ മീഡിയ ഉപയോഗം പരിമിതപ്പെടുത്തുകയോ, ബട്ടനും, ഇന്‍ഫിനിറ്റ് സ്‌ക്രോളിംഗ് പോലുള്ള ഫീച്ചറുകള്‍ ഒഴിവാക്കി ഉപയോഗം കുറയ്ക്കാന്‍ നടപടി എടുക്കുകയോ വേണമെന്ന് ഡോ. വിവേക് മൂര്‍ത്തി ആവശ്യപ്പെടുന്നു.