ബിസിനസ്‌

ഡീലോടുകൂടിയുള്ള ബ്രക്‌സിറ്റ്, ഭൂരിപക്ഷ സര്‍ക്കാര്‍ വരുമെന്ന പ്രതീക്ഷ- പൗണ്ട് കരുത്തു നേടുന്നു

നോ ഡീല്‍ ബ്രക്സിറ്റ് ഭീതി പൂര്‍ണ്ണമായി അകന്നതും ഡിസംബര്‍12 ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സര്‍ക്കാര്‍ വരുമെന്ന പ്രതീക്ഷയും സമ്പദ്‌വ്യവസ്ഥയ്ക്കു ഉണര്‍വേകുമെന്നു പ്രതീക്ഷ. ഇതിന്റെ ഭാഗമായി പൗണ്ട് കരുത്തു നേടുകയാണ്. ഡോളറിനെതിരെ സമീപകാലത്തെ ഏറ്റവും മികച്ച നിലയായ 1.2918 പോയിന്റിലെത്തി.

യൂറോക്കെതിരെയാവട്ടെ ഹിതപരിശോധന നടന്ന ശേഷമുള്ള മികച്ച നിലയായ 1.157 ല്‍ എത്തി. രൂപയ്‌ക്കെതിരെ 91 പിന്നിട്ടു. 91.50 ആണ് ഇന്നത്തെ നില. എല്ലാ പ്രധാന കറന്‍സികള്‍ക്കുമെതിരെ സമീപകാലത്തെ മികച്ച നിലയിലാണ് പൗണ്ട്.
ബ്രക്‌സിറ്റ് വിഷയത്തില്‍ ഏറ്റുമുട്ടല്‍ ഒഴിവായതും വിദേശ നിക്ഷേപകരുടെ ഭീതിയൊഴിഞ്ഞതും ബ്രക്സിറ്റിനു ശേഷമുള്ള രാഷ്ട്രീയ സ്ഥിരതാ പ്രതീക്ഷയുമാണ് സമ്പദ്‌വ്യവസ്ഥയ്ക്കു ഉണര്‍വേകുന്നത്. കാലാവധി തികയ്ക്കാതെ രണ്ടാമതും തിരഞ്ഞെടുപ്പ് വേണ്ടിവന്നത് തിരിച്ചടിയാണെങ്കിലും ബ്രക്‌സിറ്റ് ഇനി ഒരു കീറാമുട്ടിയാവില്ല എന്ന പ്രതീക്ഷയാണ് ബിസിനസ് ലോകത്തിനുള്ളത്.

ബ്രക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും ബ്രിട്ടനും തമ്മില്‍ കരാറിലെത്തിയതിനെ ഐഎംഎഫ് സ്വാഗതം ചെയ്തിരുന്നു. ബോറിസ് ജോണ്‍സണ്‍ ബ്രസല്‍സുമായി ബ്രക്സിറ്റ് ഉടമ്പടിയിലെത്തിയെന്ന് കേട്ടപ്പോള്‍ താന്‍ 'പൗണ്ട് പോലെ ചാടി' എന്നാണ് ഐ‌എം‌എഫ് ബോസ് ക്രിസ്റ്റലീന ജോര്‍ജിവ പ്രതികരിച്ചത്. കരാര്‍ പാര്‍ലമെന്റ് അംഗീകരിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനിലും യൂറോപ്യന്‍ യൂണിയനിലുമുള്ള ആത്മവിശ്വാസവും ഉല്‍പാദനവും വര്‍ദ്ധിപ്പിക്കുമെന്ന് ക്രിസ്റ്റലീന പറഞ്ഞു.
ബ്രക്‌സിറ്റ് അനിശ്ചിതത്വം യുകെയിലും യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥയിലും വളരെയധികം ഭാരം ഉണ്ടാക്കിയിട്ടുണ്ടെന്നും അത് ഇനി മാറുമെന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു. ഇത് വികസിത രാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കും നല്ലതാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കരാര്‍ പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പൗണ്ട് സ്റ്റെര്‍ലിംഗ് ഡോളറിനെതിരെ ഉയര്‍ന്ന് അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കായ 1.2988 ഡോളറിലെത്തിയിരുന്നു.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ അവസാന വട്ട ബ്രക്‌സിറ്റ് ഡീലിനായുള്ള ഇടപെടലുകളും യൂറോപ്യന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും പൗണ്ടിന് അനുകൂല സാഹചര്യം ഒരുക്കി. ബ്രക്സിറ്റ് ചര്‍ച്ചകള്‍ കറന്‍സിയില്‍ വന്യമായ മുന്നേറ്റം സൃഷ്ടിക്കുന്നതിനാല്‍ പൗണ്ടിന്റെ പേരില്‍ ബെറ്റുണ്ടാക്കുന്നതില്‍ നിന്ന് ബാങ്കുകളെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിലക്കിയിരുന്നു.

പൗണ്ടിന് വലിയ വീഴ്ച ഉണ്ടാകുമെന്ന ആശങ്കയില്‍ കഴിഞ്ഞിരുന്ന യുകെയിലെ പ്രവാസികള്‍ക്ക് ഇപ്പോഴത്തെ നേട്ടം സന്തോഷം നല്‍കുന്നു. ഈ ദിവസങ്ങളില്‍ നാട്ടിലേയ്ക്ക് കൂടുതല്‍ പണം അയക്കപ്പെടുന്നുണ്ട്.

ഡോളറുമായി കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ കുറഞ്ഞമൂല്യമായിരുന്നു കഴിഞ്ഞ മാസം ആദ്യം പൗണ്ടിന് . രൂപയുമായുള്ള വിനിമയത്തിലും പൗണ്ട് തകര്‍ച്ച നേരിട്ടിരുന്നു . യൂറോയ്ക്കെതിരേ 1.9 ലും കുറവായിരുന്നു . ഒരു വശത്തു നോ ഡീല്‍ ബ്രക്‌സിറ്റ് വരുമെന്ന പ്രചാരണം ശക്തമായിരുന്നു. കരാര്‍ ഇല്ലാതെ ബ്രിട്ടന്‍ യൂണിയന്‍ വിടാനുള്ള സാധ്യത മൂലം യൂറോപ്പില്‍ നിന്നുള്ള നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നതും പൗണ്ടിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു.

ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions