ബിസിനസ്‌

മറഡോണയുടെ മറക്കാത്ത ഓര്‍മകളുമായി ഡോ ബോബി ചെമ്മണൂര്‍

തന്റെ പ്രിയ സുഹൃത്തും തന്റെ സ്ഥാപനമായ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ബ്രാന്‍ഡ് അംബാസ്സഡറുമായിരുന്ന മറഡോണയുമായി ഉണ്ടായിരുന്ന നല്ല ബന്ധത്തിന്റെ ഓര്‍മ്മകള്‍ പങ്കു വച്ച് ഡോ ബോബി ചെമ്മണൂര്‍.

ടെലിവിഷനില്‍ ഫുട്‌ബോള്‍ കളി കണ്ടാണ് മറഡോണയുടെ ആരാധകനായത് ടെലിവിഷന്‍ സ്‌ക്രീനില്‍ മറഡോണയെ തൊട്ടുനോക്കാറുണ്ടായിരുന്നു..ദുബായില്‍ വെച്ചാണ് അദ്ദേഹത്തിനെ കാണാന്‍ വേണ്ടി ശ്രമിച്ചത്.കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണെമെന്ന് മാത്രമാണ് മനസ്സില്‍ ആഗ്രഹിച്ചത്. ബ്രാന്‍ഡ് അംബാസിഡര്‍ ആവാമോ എന്ന് ചോദിക്കാനുള്ള ധൈര്യം ഒന്നും അപ്പോള്‍ ഉണ്ടായിരുന്നില്ല കാരണം അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഒരു കോര്‍പ്പറേറ്റ് കമ്പനി അദ്ദേഹത്തെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ ശ്രമിച്ചിട്ട് സാധിച്ചിട്ടില്ല, പിന്നെയാണോ ഞാന്‍. എന്നാല്‍ കൂടെ നിന്ന് ഫോട്ടോ എടുത്തതിനു ശേഷം ഞാന്‍ എന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ വീഡിയോ ഫോണില്‍ അദ്ദേഹത്തെ കാണിച്ചുകൊടുത്തു അത് അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു കൊണ്ട് പറഞ്ഞു. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും എന്റെ ഭാഗത്തുനിന്ന് ഉണ്ടാവും. എവിടെ വിളിച്ചാലും ഞാന്‍ വരാം എന്ന്. പിന്നീട് ഞങ്ങളുടെ ബന്ധം വളരുകയും അദ്ദേഹം എന്റെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആവുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിനെ കേരളത്തില്‍ കണ്ണൂരില്‍ കൊണ്ട് വരാന്‍ സാധിക്കുകയും ചെയ്തതില്‍ ഏറെ സന്തോഷമുണ്ട്. ബിസിനെസ്സ് രംഗത്ത് എനിക്ക് ഒരുപാട് അഭിവൃദ്ധി ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആ കാരണം കൊണ്ടല്ല എനിക്ക് ഫാന്‍സ് അസോസിയേഷന്‍ ഉള്ളത്. ഇന്ത്യയില്‍ തന്നെ മറ്റൊരു ബിസിനെസ്സ്മാന് ഇതുപോലുള്ള ഫാന്‍സ് അസോസിയേഷന്‍ ഉണ്ടോയെന്ന് എനിക്ക് അറിയില്ല. എന്റെ കഴിവുകൊണ്ടല്ല ഇത്രയും ഫാന്‍സ് ക്ലബ്ബുകള്‍ രൂപപ്പെട്ടത്. മറഡോണയെ കേരളമണ്ണില്‍ എത്തിച്ചതിന്റെ ഭാഗമായി മറഡോണ ഫാന്‍സ് ആണ് എന്റെ ഫാന്‍സ് അസോസിയേഷനും പിറകില്‍. അവരില്‍ നിരവധിപേര്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എന്റെ ഓട്ടത്തില്‍ കൂടെ ഉണ്ടായിരുന്നു. അങ്ങനെയാണ് 9 ജില്ലകളില്‍ ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നപേരില്‍ ഫാന്‍സ് ക്ലബ്ബുകള്‍ രൂപീകരിച്ചത്. അത്തരമൊരു ഭാഗ്യം എനിക്ക് ലഭിച്ചതിനു പിന്നില്‍ മറഡോണയുടെ വരവാണ്.

ദുബായിലും മലേഷ്യയിലും ഒക്കെ അദ്ദേഹത്തിന്റെ കൂടെ താമസിക്കാന്‍ അവസരമുണ്ടായപ്പോഴാണ് കൂടുതല്‍ അദ്ദേഹത്തിനെ മനസ്സിലാക്കാന്‍ സാധിച്ചത്.പണത്തിനോട് തീരേ ആഗ്രഹമില്ലായിരുന്നു. അത് കൊണ്ട് തന്നെ ഒന്നും സമ്പാദിച്ചിട്ടില്ല. പണം ഒക്കെ നേരിട്ട് വാങ്ങുകയാണ് ചെയ്യുക അത് അലമാരയില്‍ വെച്ച് അതിനോടൊപ്പം താക്കോലും അവിടെ തന്നെ വെക്കും. അതൊക്കെ പലരും കൈക്കലാക്കിയിട്ടുമുണ്ട്.അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഇപ്പോഴും സീറോ ബാലന്‍സ് ആയിരുന്നു. ദുബായില്‍ അദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോള്‍ ആണ് ഒരു ദിവസം അബുദാബി രാജാവ് അദ്ദേഹത്തെ ക്ഷണിച്ചത് എന്നാല്‍ തനിക്ക് വരാന്‍ പറ്റില്ല. എന്നെ കാണണമെങ്കില്‍ രാജാവ് ഇങ്ങോട്ട് വരട്ടെ എന്ന് പറഞ്ഞത്. ക്ഷണിക്കാന്‍ വന്ന ആളുകള്‍ പറഞ്ഞു ഇത് ഞങ്ങളുടെ രാജ്യമാണ്. ഇവിടത്തെ കാര്യങ്ങള്‍ വേറെയാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ മറഡോണ ദേഷ്യത്തോടെ അവരെ അടിക്കാന്‍ നോക്കി. അത്രക്ക് ചങ്കൂറ്റമുള്ള വ്യക്തിത്വം ആയിരുന്നു . എത്ര വലിയ ആളാണെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കില്‍ മുഖത്തുനോക്കി കാര്യം പറയുന്നതായിരുന്നു സ്വഭാവം. മുന്‍പത്തെ അമേരിക്കന്‍ പ്രഡിഡന്റിനു എതിരെയും പഴയ മാര്‍പ്പാപ്പയ്ക്ക് എതിരെയും ശബ്ദമുയര്‍ത്തിയിരുന്നു. ഇപ്പോഴത്തെ മാര്‍പ്പാപ്പ വളരെ ലളിത ജീവിതം നയിക്കുന്ന ആളാണ്, അദ്ദേഹത്തോട് വലിയ ഇഷ്ടമായിരുന്നു. നേരിട്ട് കാണുകയും ചെയ്തിട്ടുണ്ട്. ഒരുമിച്ച് ഒരിക്കല്‍ മാര്‍പ്പാപ്പയെ കാണാന്‍ പോവാം എന്ന് എന്നോട് പറഞ്ഞിരുന്നു.

ഒരിക്കല്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു ...തന്നെ ലഹരി മരുന്ന് ഉപയോഗിച്ചു എന്ന പേരില്‍ ഫുട്‌ബോളില്‍ നിന്ന് പുറത്താക്കി അത് വലിയ ഒരു ചതി ആയിരുന്നു.കാലിന്റെ വിരല്‍ പഴുത്തിരുന്നു അതിനു വേണ്ടി കൊടുത്ത മരുന്നില്‍ ലഹരി മരുന്ന് കലര്‍ത്തുകയും ഒറ്റികൊടുക്കുകയുമായിരുന്നു. .അത് ചെയ്ത ആളുടെ പേരും പറഞ്ഞു .അയാളുടെ പേര് താന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല എന്നും ഡോ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു


എങ്ങനെയാണ് ഈ ഫുട്‌ബോളില്‍ എത്തിയത് എന്ന് ചോദിച്ചപ്പോള്‍ തന്നെ ശസ്ത്രകിയ ചെയ്തു നോക്കിയാല്‍ രക്തത്തിലും ഹൃദയത്തിലുമൊക്കെ ഫുട്‌ബോള്‍ കാണും എന്നാണു അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞത്.പരിശീലനം കൊണ്ട് നേടുന്നതിന് ഒരു പരിധിയുണ്ട് എന്നാല്‍ മറഡോണ ജന്മനാ ഫുട്‌ബോളര്‍ ആയിരുന്നു. ലോകത്ത് ഒരുപാട് ഫുട്‌ബോളര്‍മാര്‍ ഉണ്ടെങ്കിലും മറഡോണയ്ക്ക് പകരം ആരുമില്ല. ഇനിയും ആരുമുണ്ടാവില്ല. അത്രയ്ക്കു ഫുട്‌ബോള്‍ ജീനിയസ് ആണ് അദ്ദേഹം .


മെസ്സിയെ അദ്ദേഹം ഏറെ സ്‌നേഹിച്ചിരുന്നു.മെസ്സിയെ അദ്ദേഹം വ്യക്തിപരമായി പരിശീലിപ്പിച്ചിരുന്നു..അത് പലര്‍ക്കും അറിയില്ല .മെസ്സിയുടെ ഓരോ പിഴവിലും അദ്ദേഹം ദുഖിച്ചിരുന്നു .പക്ഷെ തന്റെ രാജ്യത്തിന് ലോക കപ്പ് ലഭിക്കണം അതാണ് അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത.അര്‍ജന്റീനയില്‍ പോയപ്പോള്‍ മെസ്സിയെയും കാണണം രണ്ടു പേരെയും ബ്രാന്‍ഡ് അംബാസ്സിഡര്‍മാര്‍ ആക്കണം എന്നൊക്കെ പദ്ധതി ഉണ്ടായിരുന്നു അങ്ങനെ അര്‍ജന്റീനയില്‍ എത്തി മെസ്സിയുമായി സംവദിക്കുകയും ആ വിശേഷം മറഡോണയുമായി പങ്കുവച്ചപ്പോള്‍ മറഡോണക്ക് അതില്‍ താല്പര്യമില്ല, അത് വേണ്ട എന്നാണ് പറഞ്ഞത്. കാരണം മെസ്സിയെ വളരെ ഇഷ്ടമായിരുന്നെങ്കിലും എന്തെങ്കിലും തെറ്റുകള്‍ മെസ്സിയുടെ ഭാഗത്തു നിന്നുണ്ടാവുമ്പോള്‍ അത് മറഡോണ പച്ചയായി തുറന്നുപറയാറുണ്ടായിരുന്നത് കൊണ്ട് അവര്‍ തമ്മില്‍ ഒരു നീരസം നിലനിന്നിരുന്നു. മാത്രമല്ല മറഡോണ എപ്പോഴും പറയാറുണ്ട്. ഞാന്‍ എന്റെ രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നത് പണവും പ്രശസ്തിയുമൊന്നും അതിനു ശേഷം വരുന്ന കാര്യങ്ങളാണ്. എന്നാല്‍ മെസ്സിയുടെ എത്തിക്‌സ് വ്യത്യാസം ഉണ്ട് അതിനോട് എനിക്ക് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന്. മറഡോണയ്ക്ക് താല്പര്യമില്ല എന്ന് അറിഞ്ഞപ്പോഴാണ് ഞാന്‍ മെസ്സിയെ കൂടി ബ്രാന്‍ഡ് അംബാസഡര്‍ ആക്കാനുള്ള ശ്രമം ഉപേക്ഷിച്ചത്. എനിക്ക് മെസ്സിയെയും ഇഷ്ടമാണ്. മറഡോണയെ ആണ് ഒന്നാമതായി ഇഷ്ടപ്പെടുന്നത് രണ്ടാമത് മെസ്സിയും. മറഡോണയുടെ പേഴ്‌സില്‍ ഒരു ഫോട്ടോ ഉണ്ട് ഇടയ്ക്ക് അതെടുത്തു നോക്കി ചുംബിക്കും. ബെഞ്ച എന്ന് വിളിക്കുന്ന തന്റെ പേരക്കുട്ടി ബെഞ്ചമിന്റെ ഫോട്ടോ ആണ് അത്. ബെഞ്ചയെ പരിശീലിപ്പിച്ചു അവനിലൂടെ അര്‍ ജെന്റീനയിലേക്ക് ലോകകപ്പ് കൊണ്ടുവരും എന്ന് ഇടയ്ക്കിടെ പറയും. മെസ്സിയില്‍ നടക്കാതെ പോയ ആഗ്രഹം തന്റെ പേരക്കുട്ടിയിലൂടെ നടത്താം എന്നായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.

കണ്ണൂരില്‍ ഉദ്ഘാടനത്തിന് തലേ ദിവസം എത്തിയ മറഡോണയ്ക്ക് ആരാധകരുടെ ജയ് വിളി കാരണം രാത്രി ഉറങ്ങാന്‍ സാധിച്ചില്ല. പിറ്റേന്ന് രാവിലെ അതായത് ഉല്‍ഘാടന ദിവസം കിടന്നുറങ്ങി. സമയമായപ്പോള്‍ വിളിക്കാന്‍ ചെന്ന എന്നെ തല്ലാന്‍ വന്നു. തലയണ എടുത്തെറിഞ്ഞു. രാത്രി ചെയ്യാം ഉല്‍ഘാടനം അല്ലെങ്കില്‍ നാളെ ചെയ്യാം എന്ന് പറഞ്ഞു എന്നോട്. അദ്ദേഹത്തിന്റെ സെക്രട്ടറി പറഞ്ഞു ഇനി നോക്കണ്ട രാത്രിയെ എണീക്കുകയുള്ളു എന്ന്. അപ്പോള്‍ ഞാനെന്റെ മരണം മുന്നില്‍ കണ്ടു. കാരണം കണ്ണൂര്‍ ഉള്ളവര്‍ വളരെ നല്ലവരാണ് എന്നാല്‍ ഇടഞ്ഞാല്‍... അതോര്‍ത്തപ്പോള്‍ ഞാന്‍ വീണ്ടും മറഡോണയുടെ റൂമിലേക്ക് ചെന്ന്. തല്ലുകിട്ടിയാലും മറഡോണയുടെ കയ്യില്‍ നിന്നല്ലേ. കരഞ്ഞുകൊണ്ടാണ് ഞാന്‍ റൂമിലേക്ക് ചെന്നത്. എന്റെ കണ്ണ് നീര് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. കാര്യങ്ങള്‍ പറഞ്ഞതൊക്കെ ശ്രദ്ധിച്ചു കേട്ടു. ഉടന്‍ തന്നെ ഒരു ഷര്‍ട്ട് എടുത്തിട്ടു, കുളിക്കുക പോലുംചെയ്യാതെ എന്റെ ഒപ്പം ഇറങ്ങി വന്നു. സ്റ്റേജിലെത്തി ആരാധകരെ കണ്ടപ്പോള്‍ അദ്ദേഹം ആഹ്‌ളാദവാനായി. ഉദ്ഘാടനം ചെയ്തു, ഫുട്ബാള്‍ അടിച്ചു, ഡാന്‍സ് കളിച്ചു പാട്ട് പാടി, ബര്‍ത്‌ഡേ കേക്ക് മുറിച്ചു. കേക്കില്‍ ഫുട്‌ബോള്‍ ആകൃതിയിലുള്ള ഒരു ഭാഗം ഉണ്ടായിരുന്നു. അത് അദ്ദേഹം മുറിച്ചില്ല. കാരണം ചോദിച്ചപ്പോള്‍ പറഞ്ഞത് 'ഫുട്‌ബോള്‍ എന്റെ ഹൃദയമാണ് എങ്ങനെ ആണ് ഞാന്‍ അത് മുറിക്കുക' എന്നാണ്..ഇന്ന് ആ ഹൃദയം നിലച്ചിരിക്കുന്നു. ലോക ഫുട്ബാളിന്റെ ഹൃദയം.

അദ്ദേഹം സുഖമില്ലാതെ ആശുപത്രിയില്‍ ആണെന്നറിഞ്ഞപ്പോള്‍ ഏറെ ആശങ്കയിലായിരുന്നു.കൂടെ ആശുപത്രിയില്‍ ഉണ്ടായിരുന്നവരെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു.ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോഴും ചെറിയ ഓര്‍മ്മക്കുറവ് ഉണ്ടായിരുന്നു..നോര്‍മല്‍ അല്ലായിരുന്നു അദ്ദേഹം. അതുകൊണ്ട് വീണ്ടും തലച്ചോറില്‍ ഒരു ശസ്ത്രകിയ ചെയ്യാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല

അദ്ദേഹം ശരിക്കും ഒരു ദൈവം തന്നെയാണ് ..ഫുട്ബോള്‍ ദൈവം.. മറഡോണക്ക് പകരം വെക്കാന്‍ ഇനി ഒരാളുണ്ടാവില്ല.. മറഡോണയുടെ സ്മരണ നിലനിര്‍ത്തുന്ന എന്തെങ്കിലും ചെയ്യണം എന്നതാണ് ഇനിയുള്ള ആഗ്രഹം എന്ന് ഡോ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു .

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions