ബിസിനസ്‌

പണപ്പെരുപ്പം 3.8 ശതമാനത്തിലേക്ക് കുതിച്ചുകയറുമെന്ന് മുന്നറിയിപ്പ് ; തൊഴിലില്ലായ്മയും വര്‍ധിക്കും!

ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ കടുത്ത തിരിച്ചടികളെ അഭിമുഖീകരിക്കേണ്ടിവരുമെന്നു മുന്നറിയിപ്പ്. കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി റിപ്പോര്‍ട്ട് പറയുന്നു. ശമ്പളവളര്‍ച്ച മുരടിക്കുകയും, നികുതി വര്‍ദ്ധനവുകള്‍ തിരിച്ചടിക്കുകയും ചെയ്യുന്നതോടെ കുടുംബങ്ങള്‍ക്ക് ദുരിതകാലമാണ് നേരിടേണ്ടി വരികയെന്ന് മുന്നറിയിപ്പുകള്‍ വ്യക്തമാക്കുന്നു.

പാര്‍ലമെന്റ് കാലാവധി അവസാനിക്കുമ്പോഴേക്കും ജനങ്ങള്‍ക്ക് 500 പൗണ്ട് മെച്ചപ്പെട്ട നില സമ്മാനിക്കുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവകാശപ്പെടുമ്പോഴാണ് ഒബിആര്‍ കണക്കുകള്‍ മറിച്ച് പറയുന്നത്. പണപ്പെരുപ്പം വീണ്ടും കുതിച്ചുയരുന്നതാണ് ഇതില്‍ ഒന്നാമത്തെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് 2 ശതമാനമായി പണപ്പെരുപ്പം ചുരുക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ വര്‍ഷം ജൂലൈ മാസത്തോടെ 3.8 ശതമാനം വരെയെങ്കിലും വര്‍ദ്ധിക്കുമെന്നാണ് പ്രവചനം. 2026 ആകുന്നതോടെ മാത്രമാണ് 2.1 ശതമാനത്തിലേക്ക് തിരിച്ച് ഇറങ്ങുകയെന്നും പറയുന്നു. ഇത് പലിശ നിരക്ക് കുറയ്ക്കില്ലെന്നു മാത്രമല്ല ചിലപ്പോള്‍ ഉയരാനും ഇടയാക്കും.

ഇതിന് പുറമെയാണ് തൊഴിലില്ലായ്മ നിരക്കിലെ വര്‍ദ്ധന നേരിടേണ്ടി വരുന്നത്. 2024-ല്‍ 4.3 ശതമാനത്തിലായിരുന്ന തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനത്തിലേക്ക് ഈ വര്‍ഷം ഉയരുമെന്നാണ് പ്രവചനം. 'ജോലി ചെയ്യാന്‍ കഴിയുന്നവര്‍ ജോലി ചെയ്യണം' എന്നാണ് ബെനഫിറ്റ് സിസ്റ്റം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പിഐപിയും, യൂണിവേഴ്‌സല്‍ ക്രെഡിറ്റും നേടാനുള്ള യോഗ്യതകള്‍ കടുപ്പിക്കുന്നതായി അറിയിക്കവെ ചാന്‍സലര്‍ വ്യക്തമാക്കിയത്.

കൂടുതല്‍ ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാനാണ് ഇത് ഉപകരിക്കുകയെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ ആളുകള്‍ ജോലി ചെയ്യുന്നതിന്റെ ഗുണം ഒബിആര്‍ കണക്കുകളില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് റീവ്‌സിന്റെ പ്രതികരണം. ആളുകളെ ജോലികളില്‍ തിരിച്ചെത്തിക്കാനായി 1 ബില്ല്യണ്‍ പൗണ്ട് നിക്ഷേപം നടത്തുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

ഫെബ്രുവരി ആദ്യമാണ് അടിസ്ഥാന പലിശ നിരക്കുകള്‍ 4.75 ശതമാനത്തില്‍ നിന്ന് 0.25 ശതമാനം കുറച്ച് 4.5 ശതമാനമാക്കിയത്. വിലക്കയറ്റവും മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയും ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരം നല്‍കുമെന്ന് പലിശ നിരക്ക് കുറച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2025 ലെ വളര്‍ച്ചാ നിരക്ക് നേരത്തെ പ്രവചിച്ച 1.5 ശതമാനത്തില്‍ നിന്ന് 0.75 ശതമാനമായി കുറച്ചിരുന്നു. ഇതുകൂടാതെ പണപെരുപ്പം 3.7 ശതമാനമാകുമെന്ന ആശങ്കകളും നിലവിലുണ്ട്. ഇത് സര്‍ക്കാര്‍ നിശ്ചയിച്ച 2 ശതമാനത്തിന്റെ ഇരട്ടിയാണ് .

എല്ലാ വീട്ടുടമകളുടെയും പ്രധാന ചെലവായ മോര്‍ഗേജ് പേയ്മെന്റില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതാണ് പലിശ നിരക്കിലെ ഓരോ ചെറിയ മാറ്റങ്ങളും.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions