കോഴിക്കോട്: എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. എം.ടിയുടെ ആഗ്രഹ പ്രകാരം പൊതുദര്‍ശനം ഒഴിവാക്കി. കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍നിന്ന് കൊട്ടാരം റോഡിലെ സിത്താര എന്ന അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലു വരെ മൃതദേഹം വീട്ടില്‍ അന്തിമോപചാരത്തിനായി ഉണ്ടാകും.
മരണാനന്തര ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്ന് എംടി കുടുംബത്തിന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. മൃതദേഹം വീട്ടിലേക്കല്ലാതെ മറ്റൊരിടത്തും പൊതുദര്‍ശനത്തിന് അനുവദിക്കരുത്, സംസ്കാര ചടങ്ങുകള്‍ തടയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതുകൊണ്ടാണ് പൊതുദര്‍ശനം അദ്ദേഹത്തിന്റെ വസതിയില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നത്.
മോഹന്‍ലാല്‍, എം എന്‍ കാരശ്ശേരി, മന്ത്രി എ കെ ശശീന്ദ്രന്‍, എം പി ഷാഫി പറമ്പില്‍, എം സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വീട്ടിലെത്തി.
എംടിയുടെ വിയോഗവാര്‍ത്തയറിഞ്ഞ് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. അവസാന നിമിഷങ്ങളില്‍ ഭാര്യ സരസ്വതിയും മകള്‍ അശ്വതിയും ഒപ്പമുണ്ടായിരുന്നു. സാഹിത്യം, സിനിമ, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ പ്രമുഖര്‍ ഇതിഹാസ എഴുത്തുകാരനെ ഒരു നോക്ക് കാണാന്‍ വസതിയില്‍ എത്തുന്നത് തുടരുന്നു.
മലയാള സാഹിത്യത്തെ ആഗോളതലത്തിലേക്ക് ഉയര്‍ത്തിയ സാഹിത്യപ്രതിഭയായിരുന്ന എംടിയുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . എം ടിയുടെ വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും മലയാള സാഹിത്യലോകത്തിനാകെയും ഉള്ള ദുഃഖത്തില്‍ പങ്കുചേരുന്നു. ലോകമാകെയുള്ള മലയാളികളുടെ പേരിലും കേരള സര്‍ക്കാരിന്റെ പേരിലും അനുശോചനം രേഖപ്പെടുത്തുന്നു. '- മുഖ്യമന്ത്രി വിജയന്‍ കുറിച്ചു.
എം ടിയെ ആദരിക്കുന്നതിനായി കേരള സര്‍ക്കാര്‍ വ്യാഴം, വെള്ളി എന്നിവ ഔദ്യോഗിക ദുഃഖാചരണമായി പ്രഖ്യാപിച്ചു.