നാട്ടുവാര്‍ത്തകള്‍

ലണ്ടന്‍ -കൊച്ചി ഡയറക്ട് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നു എയര്‍ ഇന്ത്യ; സിയാലിന് കൈയടിയുമായി മലയാളികള്‍


മാര്‍ച്ച് 30 മുതല്‍ ലണ്ടനിലെ ഗാട്ട് വിക്ക് വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് ഇപ്പോള്‍ നിലവിലുള്ള സര്‍വീസുകള്‍ ഉണ്ടാകില്ല എന്ന വിവരം യുകെ മലയാളികള്‍ക്കു വലിയ നിരാശ സമ്മാനിച്ചിരുന്നു. എന്നാല്‍ 'സിയാല്‍' (കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) എയര്‍ ഇന്ത്യ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന അറിയിപ്പ് ലഭിച്ചിരിക്കുകയാണ്.

യുകെ മലയാളികളുടെ ഉള്‍പ്പടെ വിവിധ സമൂഹങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് സിയാല്‍ പ്രതിനിധികള്‍ എയര്‍ ഇന്ത്യ അധികൃതരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത്. കൊച്ചിയില്‍ നിന്ന് യുകെയിലേക്കുള്ള ഏക വിമാന സര്‍വീസ് മാര്‍ച്ച് 30 ന് ശേഷം ഉണ്ടാകില്ലെന്ന അറിയിപ്പ് വന്നതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് എയര്‍ ഇന്ത്യ അധികൃതരുമായി സിയാല്‍ ചര്‍ച്ച നടത്തിയത്.

കേരളത്തില്‍ നിന്നുള്ള ഏക യൂറോപ്യന്‍ സര്‍വീസായ എയര്‍ ഇന്ത്യ കൊച്ചി - ലണ്ടന്‍ സര്‍വീസ് മാര്‍ച്ച് അവസാനത്തോടെ അവസാനിപ്പിക്കുമെന്ന അറിയിപ്പ് വന്നതിനെ തുടര്‍ന്ന് ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കുവാന്‍ വിവിധ കോണുകളില്‍ നിന്നും സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു. ബ്രിട്ടിഷ് എയര്‍വേയ്സ് ഉള്‍പ്പടെയുള്ള കമ്പനികളുമായി ചര്‍ച്ച നടത്തി പുതിയ സര്‍വീസുകള്‍ ആരംഭിക്കാനുള്ള നീക്കങ്ങളും നടന്നിരുന്നു.

യുകെയിലെ വിവിധ മലയാളി സംഘടനകളുടെയും കേരളത്തിലെ വിവിധ ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടല്‍ മൂലം എയര്‍ ഇന്ത്യയുമായി സംസാരിക്കാന്‍ സിയാല്‍ അധികൃതരെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ഗുര്‍ഗാവിലെ ആസ്ഥാനത്ത് എയര്‍ ഇന്ത്യ അധികൃതരുമായി സിയാല്‍ അധികൃതര്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ സര്‍വീസ് മുടങ്ങാതിരിക്കാന്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണയായതിനെ തുടര്‍ന്ന് സാങ്കേതിക അനുമതിയ്ക്ക് ശേഷം മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസ് പുനരാരംഭിക്കാനാകുമെന്ന് സിയാല്‍ അധികൃതര്‍ പറഞ്ഞു.

വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് ഈ റൂട്ടില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചുവെന്നും എയര്‍ ഇന്ത്യയുടെ സര്‍വീസ് നടത്തിയിരുന്ന ബോയിങ് ഡ്രീം ലൈനര്‍ വിമാനത്തിന് വാര്‍ഷിക അറ്റകുറ്റപ്പണി മൂലമാണ് സര്‍വീസ് തുടരുന്നില്ലെന്ന വിശദീകരണം ഉണ്ടായതെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞതായി സിയാല്‍ അധികൃതര്‍ വിശദീകരിച്ചു. സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച പാക്കേജ് നിര്‍ദേശങ്ങള്‍ സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ഐഎഎസ് എയര്‍ ഇന്ത്യ ഗ്രൂപ്പ് ഹെഡ് പി.ബാലാജിക്ക്‌ നല്‍കി. സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി മനു ചര്‍ച്ചയില്‍ പങ്കെടുത്തു.

മാര്‍ച്ച് 30 മുതല്‍ ലണ്ടനിലെ ഗാട്ട് വിക്ക് വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് ഇപ്പോള്‍ നിലവിലുള്ള സര്‍വീസുകള്‍ ഉണ്ടാകില്ല. ആഴ്ചയില്‍ മൂന്നു ദിവസമായിരുന്നു ഗാട്ട് വിക്കില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയില്‍ നിന്നും ഗാട്ട് വിക്കിലേക്കും എയര്‍ ഇന്ത്യ ഡയറക്ട് സര്‍വീസ് നടത്തിയിരുന്നത്.

മാര്‍ച്ചിന് ശേഷമുള്ള സമ്മര്‍ ഷെഡ്യൂളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ യുകെ മലയാളികള്‍ക്ക് സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് കൊച്ചിയില്‍ നിന്നും ലണ്ടനിലെ ഗാട്വിക്ക്‌ എയര്‍പോര്‍ട്ടിലേക്കുള്ള എയര്‍ഇന്ത്യ സര്‍വീസ് നിര്‍ത്തലാക്കുന്നുവെന്ന വിവരം അനൗദ്യോഗികമായി പുറത്തുവന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു കൊച്ചിയില്‍ നിന്നുള്ള സര്‍വീസ്. എക്കോണമി ക്ലാസില്‍ 238 സീറ്റുകളും ബിസിനസ് ക്ലാസില്‍ 18 സീറ്റുകളുമാണ് സര്‍വീസില്‍ ഉണ്ടായിരുന്നത്.

കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി തുടങ്ങിയ ഈ സര്‍വീസ് തുടക്കത്തില്‍ ആഴ്ചയില്‍ ഒരെണ്ണമായിരുന്നു. എന്നാല്‍ പിന്നീട് യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയും ഇന്ത്യയിലേക്കുള്ള ഏറ്റവും ജനപ്രിയ റൂട്ടുകളിലൊന്നായി ഇതു മാറുകയും ചെയ്തതോടെ സര്‍വീസ് ആഴ്ചയില്‍ രണ്ടായും, പിന്നീട് മൂന്നായും ഉയര്‍ത്തുകയായിരുന്നു.

  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions