നാട്ടുവാര്‍ത്തകള്‍

കൈകളും കാലുകളും ബന്ധിച്ച നിലയില്‍ 40 മണിക്കൂര്‍ നീണ്ട യാത്ര...'; അമേരിക്ക അമൃത്സറില്‍ 'തള്ളി'യവര്‍ക്ക് പറയാനുള്ളത്..

40 മണിക്കൂര്‍ നീണ്ട യാത്രയില്‍ ഞങ്ങളുടെ കൈകള്‍ വിലങ്ങുകൊണ്ടും കാലുകള്‍ ചങ്ങലകൊണ്ടും ബന്ധിച്ചിരിന്നു, സീറ്റില്‍ നിന്ന് ഒരിഞ്ച് അനങ്ങാന്‍ അനുവദിച്ചിരുന്നില്ല. പല തവണ ആവശ്യപ്പെടുമ്പോള്‍ മാത്രം ടോയ്‌ലെറ്റില്‍ കൊണ്ടുപോകും, വിമാനത്തിലെ സുരക്ഷാ ജീവനക്കാര്‍ വാതില്‍ തുറന്ന് കാത്തിരിക്കും..’ അമേരിക്ക അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ഇന്ത്യയിലെത്തിച്ച 104 പേരില്‍ ഒരാളായ പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ തഹ്‌ലി ഗ്രാമത്തില്‍ നിന്നുള്ള 40 കാരനായ ഹര്‍വീന്ദര്‍ സിംഗിന്റെ വാക്കുകളാണിത്.

‘നരകത്തേക്കാള്‍ മോശമായത്’ എന്നാണ് ഈ യാത്രയെ ഹര്‍വീന്ദര്‍ സിംഗ് വിശേഷിപ്പിച്ചത്. ’40 മണിക്കൂര്‍ ശരിയായി ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. കൈയില്‍ വിലങ്ങുമായി ഭക്ഷണം കഴിക്കാന്‍ അവര്‍ നിര്‍ബന്ധിക്കുമായിരുന്നു. കഴിക്കാനായി കുറച്ച് മിനിറ്റുകള്‍ കൈ വിലങ്ങ് നീക്കം ചെയ്യാന്‍ സുരക്ഷാ ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ കേട്ടില്ല. ഒരു ദയയുള്ള ക്രൂ അംഗം പഴങ്ങള്‍ വാഗ്ദാനം ചെയ്തു.
യാത്ര ശാരീരികമായി മാത്രമല്ല, മാനസികമായും ഞങ്ങളെ തളര്‍ത്തി…’ ഹര്‍വീന്ദര്‍ പറഞ്ഞതായി ‘ദ് ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെബ്രുവരി നാലിന് ടെക്സസിലെ സാന്‍ ആന്റോണിയോയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട യുഎസ് സൈനിക വിമാനം സി-17 ഗ്ലോബ്മാസ്റ്റര്‍ – ഇന്നലെ പഞ്ചാബിലെ അമൃത്സറില്‍ ഇറങ്ങുന്നതിന് മുമ്പ് ഇന്ധനം നിറയ്ക്കുന്നതിനായി നാല് പിറ്റ് സ്റ്റോപ്പുകളിലാണ് നിര്‍ത്തിയത്.

കുറ്റവാളികളെ പോലെ ഇന്ത്യന്‍ പൗരന്മാരെ സൈനിക വിമാനത്തില്‍ കൊണ്ടുവന്ന് അമൃത്സറില്‍ ഇറക്കിവിട്ട അമേരിക്കന്‍ നടപടിയോട് ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുന്നത്. ട്രംപിന്റെ നടപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തികളായി മാറിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ത്യയുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണ് ട്രംപ് ഭരണകൂടം നടത്തിയത് എന്നാണു വിമര്‍ശനം.

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ ട്രംപിന്റെ ശക്തമായ നടപടികളെ അപലപിച്ച് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ നടത്തിയ ഇടപെടല്‍ പോലും നരേന്ദ്ര മോദിക്ക് നടത്താനിയില്ലയെന്നും വിമര്‍ശനം ഉയര്‍ന്നു. ഇന്ത്യയിലേക്ക് അയച്ച പോലെ കൊളംബിയയിലേക്കും അനധികൃത കുടിയേറ്റക്കാരെ നിറച്ച വിമാനം ഇറക്കാന്‍ ട്രംപ് തീരുമാനിച്ചെങ്കിലും പ്രസിഡന്റ് ഗുസ്താവോ പെട്രോ അതിന് വിസമ്മതിക്കുകയും നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റക്കാരെ കുറ്റവാളികളെപ്പോലെ പരിഗണിക്കാതെ സിവിലിയന്‍ വിമാനങ്ങളില്‍ അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അമേരിക്കന്‍ സൈനിക വിമാനത്തെ ഇന്ത്യയുടെ മണ്ണില്‍ ഇറങ്ങാന്‍ അനുവദിച്ചതിലും, നാടുകടത്തപ്പെട്ട് രാജ്യത്ത് എത്തിയവരെ വിമാനത്താവളത്തില്‍ നിന്ന് മധ്യമങ്ങളോടോ മറ്റുള്ളവരോടോ സംസാരിക്കാന്‍ പോലും അനുവദിക്കാതെ പോലീസ് വാഹനങ്ങളില്‍ അവരുടെ നാട്ടിലേക്ക് അയച്ചതിലും ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  • ഐഫോണും ബൈക്കും വാങ്ങാന്‍ ആലപ്പുഴയില്‍ വയോധികനെ കൊലപ്പെടുത്തി; 13കാരിയും മൂന്ന് കൗമാരക്കാരും കസ്റ്റഡിയില്‍!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions