വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലെത്തി. രാവിലെ 7.45 ഓടുകൂടിയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. വിങ്ങുന്ന ഹൃദയത്തോടെ റഹീം, ബന്ധുക്കള്‍ക്കൊപ്പം ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദര്‍ശിച്ചു. കട്ടിലില്‍ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞതായി റഹീമിന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. പോലീസിനും ഇതേ മൊഴിയാണ് അവര്‍ നല്‍കിയത് . ഏഴുവര്‍ഷത്തിനു ശേഷം നാട്ടിലെത്തിയ റഹിമിന് കാണേണ്ടിവന്നത് തന്റെ ഉറ്റവരുടെ മൃതദേഹങ്ങളാണ്. അതിനു കാരണക്കാരനായത് സ്വന്തം മകനെന്ന വേദനയും.
ഇളയമകന്‍ അഫ്‌സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. അഫ്‌സാനെ കണ്ടു, പരീക്ഷയ്ക്ക് പോയിരിക്കുകയാണ്, കൂട്ടിക്കൊണ്ട് വരാം എന്നായിരുന്നു കരച്ചിലടക്കി റഹീം മറുപടി നല്‍കിയത്. അഫാനെയും അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. അഫാന് വലിയ കടമുണ്ട്. നാട്ടില്‍ 14 പേരില്‍ നിന്നായി വാങ്ങിയത് 70 ലക്ഷം രൂപയാണ്. ഒരാളില്‍ നിന്ന് വാങ്ങി മറ്റൊരാളുടെ കടം വീട്ടല്‍ ആണ് ചെയ്തത്. വീട് വിറ്റ് കടം വീട്ടാനും ശ്രമിച്ചു. കടം കൈകാര്യം ചെയ്തത് ഉമ്മ ഷമീനയും അഫാനും ഒരുമിച്ചായിരുന്നു. കടക്കാര്‍ പണം തിരിച്ചു ചോദിച്ചതും പരിഹസിച്ചതും പ്രകോപനത്തിന് കാരണമായി.
അച്ഛന്റെ സഹോദരന്‍ ലത്തീഫ് നിരന്തരമായി ഉമ്മയെ കുറ്റപ്പെടുത്തിയെന്നു അഫാന്‍ മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍സുഹൃത്തിന്റെ മാലയും പണയപ്പെടുത്തിയിരുന്നു. അഫാന്‍ ഫര്‍സാനയുടെ മാലയും കടം വീട്ടാന്‍ പണയം വെച്ചു. ഫര്‍സാന മാല തിരികെ ചോദിച്ചിരുന്നു. അതേസമയം, അഫാനെ മജിസ്ട്രേറ്റ് ആശുപത്രിയില്‍ എത്തി റിമാന്‍ഡ് ചെയ്യും. ഇതിനായി പൊലീസ് കോടതിയെ സമീപിച്ചു. ആശുപത്രിയില്‍ തന്നെ റിമാന്‍ഡ് ചെയ്യും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.