കോട്ടയം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് രാഷ്‌ട്രീയ പാര്‍ട്ടിയായ എസ്.ഡി.പി.ഐയെ നിയന്ത്രിക്കുന്നതെന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. ഇതോടെ എസ്.ഡി.പി.ഐയെയും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തേക്കുമെന്ന് സൂചന.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പുറമേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും ഇക്കാര്യത്തില്‍ പരിശോധനകള്‍ നടത്തും. എസ്.ഡി.പി.ഐയ്‌ക്ക് ഫണ്ടു നല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് തന്നെയാണെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടെത്തിയിട്ടുണ്ട്. രണ്ടു സംഘടനയുടെയും പ്രവര്‍ത്തകരും ഒന്നു തന്നെയാണെന്നും ഇ.ഡി. പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ. ദേശീയ അധ്യക്ഷന്‍ എം.കെ. ഫൈസിയെ കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍വച്ച് ഇ.ഡി. അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഇ.ഡി. ഉദ്യോഗസ്‌ഥര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രണ്ട് സംഘടനകളും ഒന്നാണെന്നു പറഞ്ഞത്. 2018 മുതല്‍ എം.കെ. ഫൈസി എസ്.ഡി.പി.ഐയുടെ ദേശീയ അധ്യക്ഷനായി പ്രവര്‍ത്തിച്ചുവരികയാണെന്നും ഇ.ഡി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
' ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ട് എസ്.ഡി.പി.ഐ. രൂപീകരിച്ചത്. എസ്.ഡി.പി.ഐയുടെ സാമ്പത്തിക അക്കൗണ്ടുകള്‍ കൈകാര്യം ചെയ്‌തത് പോപ്പുലര്‍ ഫ്രണ്ടാണ്. എസ്.ഡി.പി.ഐക്കു വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്നടക്കം പോപ്പുലര്‍ ഫ്രണ്ട് പണം പിരിച്ചു നല്‍കി. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 3.75 കോടി രൂപ നല്‍കിയതിന്റെ രേഖകളും ലഭിച്ചു.'-ഇ.ഡിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും അനധികൃതമായി ഫണ്ട് കൈപ്പറ്റി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യു.എ.പി.എ) 2022 സെപ്‌റ്റംബര്‍ 28നാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ചു വര്‍ഷത്തേക്ക് നിരോധിച്ചത്.
പല അക്കൗണ്ടുകളിലൂടെ പി.എഫ്.ഐയില്‍ നിന്ന് 4.07 കോടി രൂപ എസ്.ഡി.പി.ഐയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്.